''എന്തേ കുട്ടീ,മുഖമാകെ വിഷാദമയമായല്ലോ? എന്തെങ്കിലും പ്രശ്നമുണ്ടോ? തൊട്ടു മുന്നേ കണ്ട ആളിൻ്റെ മുഖമേയല്ലല്ലോ? എന്താ പറ്റിയേ? പറയാൻ പറ്റുന്നതാണെങ്കിൽ പറയൂ.പലപ്പോഴും പങ്കിട്ടാൽ തീരുന്നതാണ് വിഷമങ്ങളും സങ്കടങ്ങളും."
''ഏയ്.ഒന്നുമില്ല സാറേ.ജസ്റ്റ് ഒരു ഫോൺ കാൾ.അല്ലാതെ വേറൊന്നുമല്ല."
''മുഖം കണ്ടിട്ട് വിളിച്ചത് കാമുകനാണെന്നു തോന്നി? അയാൾ എന്തോ പറഞ്ഞ് കുറ്റപ്പെടുത്തിയ മട്ടും? എൻ്റെ തോന്നൽ ശരിയാണോ?"
വൈദി ചെറിയൊരതിശയ ഭാവത്തിൽ യൂസുഫിനെ നോക്കി
" അതെ . ഒരിക്കൽ ആയിരുന്നു. പക്ഷേ ഇപ്പോഴില്ല. അധികാരങ്ങളും ആധിപത്യങ്ങളും വിലക്കുകളും
കൂടിയപ്പോൾ ഞാനതങ്ങു വേണ്ടെന്നു വച്ചു.എങ്കിലും കുറ്റപ്പെടുത്താനുള്ള അവസരം എപ്പോൾ കിട്ടിയാലും ആ അവസരം ഉപയോഗിക്കാനായി ഫോണിലിപ്പോഴും ശല്യപ്പെടുത്തും. ഞാനിപ്പോ ആ നമ്പറിൽ നിന്നുള്ള കാൾ കണ്ടാൽ ഫോണെടുക്കില്ല. പക്ഷേ ഇന്നവൻ എന്റെ പിറകേ ഈ ഹോട്ടലിലെത്തി . ദേ ....ആ ജനാലയ്ക്കരികിലേക്ക് വെറുതേ നീങ്ങി പുറത്തേയ്ക്കു നോക്കിയപ്പോൾ ഞാനവനെ കണ്ടു. അതാ സാറേ മനസ്സൊന്നു കലങ്ങിയത്."
" കുട്ടീ പ്രണയം നല്ലതല്ലേ?"
"പിന്നേ പ്രണയം എപ്പഴും നല്ലതല്ലേ. നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത ഇഷ്ടങ്ങളും പ്രണയങ്ങളും ഒക്കെ നല്ലതാണ്.ഇന്നിപ്പോൾ പ്രണയത്തിന് അവസ്ഥാന്തരം സംഭവിച്ചിരിക്കുന്നു. അതിന്റെ മധുരം മായയായി മാറിയിരിക്കുന്നു."
" കുട്ടീ ഞാനൊരു ചായ ഓഫർ ചെയ്താൽ വേണ്ടെന്നു പറയില്ലല്ലോ? എനിക്കേതായാലും ഇപ്പോളൊരു ചായ കുടിക്കണം. നമ്മൾ രണ്ടാള് സംസാരിക്കുമ്പോൾ ഒരാളൊറ്റയ്ക്കൊരു ചായ കുടിക്കുന്നത് മോശമല്ലേ. അപ്പോ..... നമ്മുക്ക് രണ്ടു ചായകൊണ്ടുവരാൻ പറയാലോ?"
'' ആയിക്കോട്ടെ സാറേ .എനിക്കൊരു വിരോധവുമില്ല. സാറ് ഓർഡർ ചെയ്തോ. ചായയ്ക്കൊപ്പം കടി കൂടി ആയാലും ഒരു വിരോധവുമില്ല. ഞാനാദ്യമായിട്ടാ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വരുന്നത് തനെ. ഇവിടുന്നൊരു ചായ കുടിക്കുക എന്നതും ഒരു ഭാഗ്യമാണേ"
"ചായയും കൂട്ടത്തിൽ കഴിക്കാനും ഓർഡർ ചെയ്തു ഇന്ന് കുട്ടിയെന്റെ അതിഥിയാണ്. അല്ല പുതിയതായി എന്താണ് കുട്ടിക്കെന്നിൽ നിന്ന് അറിയാനുള്ളത്? എല്ലാം എപ്പഴും പറയുന്നതല്ലേ? എന്തായാലും ചോദിച്ചോ? നമ്മുടെ സമയവും പോണല്ലോ.
അതുപോലെ മറ്റൊരു കാര്യം കൂടി ഈ സാർവിളി എനിക്കങ്ങോട്ടു തീരെപിടിക്കുന്നില്ല. ഇക്കായെന്നു വിളിക്കാൻ ബുദ്ധിമുട്ടില്ല എങ്കിൽ ഇനിയങ്ങോട്ട് അങ്ങനെ വിളിക്കുന്നതാവും നമ്മുക്ക് നല്ലത് "
അതു കേട്ട വൈദി
" യൂസുഫ് ഇബ്രാഹിമിന്റെ കുടുംബത്തെക്കുറിച്ചാണ് ആദ്യം എനിക്കറിയണ്ടത്? അതിൽത്തന്നെ സാറാദ്യം.. അല്ല സോറി .......ഇക്കായാദ്യം പറയണ്ടത് ഇക്കായുടെ ബാപ്പയും ഉമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെക്കുറിച്ചാണ്. അതിനു ശേഷം ഭാര്യയെയും മക്കളെയും കുറിച്ചു പറഞ്ഞാൽ മതി"
" ഞാനും പത്തു സഹോദരങ്ങളും ഉമ്മയും വാപ്പിച്ചയും ഉപ്പുപ്പായും ഉമ്മുമ്മയും അടങ്ങുന്നതായിരുന്നു കുടുംബം. ഒരു ചെറിയ വീടും പതിനഞ്ചാളുകളും. മക്കളിൽ ഞാൻ രണ്ടാമൻ. മൂത്തിക്കയും കൊച്ചിക്കയും അതായിരുന്നു ഇക്കായും ഞാനും.
അഞ്ചു പേര് പെണ്ണുങ്ങളായിരുന്നു. .ഏറ്റവുമിളയതിനു മൂത്തവൻ അതായത് പത്താമന് അല്പം ബുദ്ധി വളർച്ച കുറവായിരുന്നു.ഉമ്മ എപ്പോഴും പറയും പോക്കറിന്റെ ബുദ്ധി കൂടി പടച്ചവൻ ഊസൂപ്പിനാ കൊടുത്തെന്ന് .പക്ഷേ ഈ പുത്തിമാൻ പുത്തി കൂടി കൂടി മൂന്നാം ക്ലാസ്സിൽ തോറ്റു പോയി.
അപ്പോഴാണ് പോക്കറിന്റെ അത്ര പോലും പുത്തി എനിക്കില്ലയെന്ന സത്യം ഉമ്മ തിരിച്ചറിഞ്ഞത്. വാപ്പച്ചിയ്ക്കും ഉപ്പുപ്പായ്ക്കും തോട്ടണ്ടിയുടെ കച്ചവടമായിരുന്നു. രാവിലെ ഒരു സൈക്കിളെടുത്ത് അതിന്റെ പിന്നിൽ ഒരു ചാക്കും കെട്ടി വച്ച് വാപ്പിച്ചയും ഉപ്പുപ്പായും വീട്ടിൽ നിന്നിറങ്ങും. ഞങ്ങടെ നാട്ടിലെ ഓരോ വീട്ടിലും കയറിയിറങ്ങി തോട്ടണ്ടി ശേഖരിച്ച് വീട്ടിലെത്തിക്കും. ഞങ്ങൾ കുട്ടികൾ അതെല്ലാം ഇനം തിരിച്ചു വയ്ക്കും. വാപ്പിച്ചയുടെ പേര് മുഹമ്മദ് കുഞ്ഞ് എന്നാണെങ്കിലും നാട്ടുകാര് വിളിക്കുന്നത് അണ്ടി മമ്മൂഞ്ഞ് എന്നാ. എന്നേം ആദ്യകാലങ്ങളിൽ അണ്ടി മമ്മൂഞ്ഞിന്റെ മോനേ എന്നാ വിളിച്ചിരുന്നത്. അതു കേൾക്കുമ്പോ ഞാനെല്ലാവരേയും ചീത്ത വിളിക്കും.
ഇക്കാ ജമാലുദീനും ഞാൻ യൂസുഫും കഴിഞ്ഞാൽ പിന്നെ അഞ്ചു പേര് പെണ്ണുങ്ങളാ.ആരിഫാ ,അയിഷാ , ഫാത്തിമാ. റംലത്ത് , റഹിയാനത്ത്. ഇവര് കഴിഞ്ഞാൽ പിന്നെയുള്ളത് ലത്തീഫ് ,റഷീദ്, അബുബക്കർ ,ഷാജി അങ്ങനെ എല്ലാം കൂടി പതിനൊന്നായി.അബൂബക്കറ് ലോപിച്ച് പോക്കറായി.കൂട്ടത്തിൽ പേട്ടടിച്ചു പോയത് അവൻ മാത്രമാ. ബുദ്ധി വളർച്ച തീരെയില്ലായിരുന്നെങ്കിലും ശരീരവളർച്ച ഏറ്റവുമധികം അവനായിരുന്നു.
ആരിഫായും ഉമ്മയും തൊട്ടടുത്ത കട്ടിലിൽ ഒരുമിച്ച് പെറ്റു കിടന്നതു കൊണ്ട് മാത്രം പതിനൊന്നു മക്കളായപ്പോൾ ഉമ്മ പ്രസവം നിർത്തി.
ഷാജിയെ പെറ്റതോടുകൂടി ഉമ്മ വാപ്പിച്ചയോട് പറഞ്ഞു.
"ഇനി എന്നെക്കൊണ്ടു വയ്യ പെറാൻ, പതിനൊന്നെണ്ണം ആയില്ലേ അതു മതി. അതിലൊരെണ്ണം
പേടുമായി. മരുമോന്റെ മുഖത്തു നോക്കാൻ വയ്യ.എന്തൊരു നാണക്കേടാ ൻ്റെ റബ്ബേ ഷാജിയേക്കായിലും ഒരു മാസത്തേക്ക് മൂപ്പ് ആരിഫായുടെ മോൻ താഹായ്ക്കാ.ഇനി
കൊച്ചു മക്കളും മക്കളും ഒരേ പ്രായത്തിൽ വളരണ്ട"
എന്നു പറഞ്ഞ് ഉമ്മ വാപ്പിച്ച യോടൊപ്പമുള്ള കിടപ്പ് മതിയാക്കി എന്നു പറഞ്ഞ് യൂസുഫ് ഇബ്രാഹിം പൊട്ടിച്ചിരിച്ചു.
"അന്നുമ്മ അങ്ങനെയൊരു തീരുമാനമെടുത്തതു കൊണ്ട് പതിനൊന്നിലൊതുങ്ങി.ഞങ്ങളോരോരുത്തർക്കും രണ്ടു വയസിന്റെ വ്യത്യാസമേയുള്ളൂ. എന്നെ പ്രസവിച്ച് രണ്ടു വർഷമായപ്പോൾ ഉമ്മ ആരിഫായെ പ്രസവിച്ചു. അന്നൊക്കെ ഇന്നത്തെപ്പോലെ നൈറ്റിയും ചുരിദാറുമൊന്നുമല്ലല്ലോ പെണ്ണുങ്ങളുടെ വേഷം. ഒരു നീളൻ കുപ്പായവും കാച്ചി മുണ്ടും തലയിലൊരു തട്ടവും. അന്നത്തെ കാലത്ത് ഉമ്മ യൊന്നും അടിവസ്ത്രങ്ങൾ ധരിക്കാറില്ലായിരുന്നു.ആരിഫായെ പെറ്റ് അവൾക്കു പാലു കൊടുത്തോണ്ടിരിക്കുമ്പോ ഉമ്മ യുടെ മറ്റേ മൊലേന്നു പാല് വന്ന് ഇട്ടിരുന്ന ഉടുപ്പാകെ നനയുന്ന കണ്ട് ഞാൻ ചെന്ന് കുപ്പായം പൊക്കി ഉമ്മയുടെ മുലകുടിക്കുവായിരുന്നെന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഉമ്മ എത്ര വഴക്കു പറഞ്ഞാലും വയറു നിറയും വരെ ഞാൻ പാലുകുടിക്കും. അതുകൊണ്ട് ആരിഫായ്ക്കു രണ്ടുു മുലയിലേയും പാലു തികച്ചു കുടിക്കാൻ കഴിിഞ്ഞില്ല എന്ന് ഉമ്മ പരാതി പറയുമായിിരുന്നു.
അതു കഴിഞ്ഞ് ഉമ്മ അയിഷായെ പെറ്റപ്പോഴും ഞാനെന്റെ കലാപരിപാടി തുടർന്നു. അതെനിക്കോർമ്മയുണ്ട്. ഉമ്മയ്ക്കിഷ്ടമായിരുന്നു ഞാനുമ്മിച്ചയുടെ മുലകുടിക്കുന്നത്. ഒരു ദിവസം വാപ്പിച്ച കണ്ടതോടു കൂടി വാപ്പിച്ച ഉമ്മയെ വഴക്കു പറഞ്ഞു.
"എന്താ സൈനബാ നീയിച്ചെയ്യുന്നത്. അടുത്തയാഴ്ച
ജമാലിൻ്റേയും ഊസുപ്പിൻ്റേയും മാർഗകല്യാണമാ.
പള്ളിപ്പെരയിൽ പോകാൻ പ്രായമായ ചെറുക്കന് നീ ഇപ്പഴും മുലകൊടുക്കുന്നോ.എടാ കറാം പെറന്നവനേ ഹിമാറേ ഇനി നീ മൊല കുടിക്കാൻ വന്നാൽ നിൻ്റെ ചന്തീല് ചട്ടുകം പഴുപ്പിച്ചു വയ്ക്കും, പോടാ അപ്പറത്ത് '."
വാപ്പിച്ച കാണെ പാലുകുടിക്കണ്ടായിരുന്നു എന്നു മനസ്സിലോർത്ത് മനസ്സില്ലാ മനസ്സോടെ അന്നു മുതൽ ഞാനെൻ്റെ പാലുകുടി നിർത്തി '
" കുട്ടിയേ എന്റെ പഴംകഥ കേട്ടു ബോറഡിക്കുന്നുവോ? എനിക്കിങ്ങനെയൊക്കെയേ പറയാനറിയു.പള്ളിക്കുടത്തിന്റെ വരാന്ത നിരങ്ങിയതു കൊണ്ട് വിവരം വയ്ക്കില്ലല്ലോ? പള്ളിപ്പെരയും പള്ളിക്കൂടവുമൊന്നും അന്നും ഇന്നും എനിക്കിഷ്ടമല്ല."
"ഇക്കാ ഇതൊക്കെയറിയാൻ വേണ്ടി മാത്രമാ ഞാനിക്കായെ തേടി വന്നത്. യൂസുഫ് ഇബ്രാഹിം എന്ന പച്ചയായ മനുഷ്യന്റെ ഉള്ളറിയാനുള്ള ഒരു യാത്രയാണിത്. ഇതേതെങ്കിലും പത്രത്തിനോ മാഗസിനോ വേണ്ടിയല്ല.വൈദേഹി നമ്പ്യാരെന്ന ജേർണലിസ്റ്റിന്റെ അറിവിലേക്ക് ചേർത്തു വയ്ക്കാനുള്ള ചില സംഗതികൾ മാത്രം. ഇക്കാ ഒരു നിമിഷം ഞാനിതാ വരുന്നു" എന്നു പറഞ്ഞ് വൈദേഹി ജനലിനരികിലേക് നീങ്ങി പുറത്തേക്കു നോക്കി.അപ്പൊഴും അക്ഷമനായി വിശാലവിടെ ബൈക്കും ചാരിനില്പുണ്ടായിരുന്നു.
"എന്തേ കുട്ടീ, ആളിപ്പഴും അവിടെത്തന്നെ നില്പുണ്ടോ?"
" ഉം. അവനവിടെ നില്പുണ്ട് ''
" ഇത്ര സമയം അവനവിടെ കാത്തു നില്ക്കണമെങ്കിൽ നിങ്ങളുടെ ഇടയിൽ നിസാര ബന്ധമല്ലല്ലോ? സമയത്തിന്റെ മൂല്യമറിയാത്ത ആളൊന്നുമല്ലല്ലോ അയാള് .കുട്ടി ഒരു കാര്യം ചെയ്യ് അയാളെ ഫോണിലൊന്നു വിളിക്ക്. തത്ക്കാലം കണ്ട കാര്യം പറയണ്ട. വിരോധമില്ലെങ്കിൽ സ്പീക്കർ ഫോണിലിട്ടു സംസാരിക്ക്. എന്താണ് ആളിന്റെ ഉദ്ദേശമെന്നറിയാമല്ലോ?"
" ശരി ഇക്കാ. ഞാൻ വിളിക്കാം"
എന്നു പറഞ്ഞ് വൈദേഹി വിശാലിന്റെ നമ്പർ ഡയൽ ചെയ്തു. ബെല്ലടിച്ചു തീരാറായപ്പോഴാണ് അവൻ ഫോണെടുത്തു ചെവിയോടു ചേർത്ത് "ഹലോ "പറഞ്ഞത്
"ഹലോ നീ എവിടാ? എന്തിനാ വിളിച്ചേ."
" ഇപ്പോൾ ഞാൻ നിന്നെ വിളിച്ചില്ലല്ലോ? ഞാൻ വിളിച്ചത് നീ ഇപ്പഴാണോ കണ്ടത്?"
"എടാ എനിക്കു വഴക്കടിക്കാൻ വയ്യ.നാല്പതിലധികംമിസ്ഡ് കാളുകൾ എന്റെ ഫോണിൽ വന്നു അതാ ചോദിച്ചത്?"
" ഞാൻ ചത്തുപോയി എന്ന് വിളിച്ചറിയിക്കാനാ നിന്നെ വിളിച്ചത്. ഇതിപ്പോ ശവം ചിതയിൽ വച്ചു ദഹിപ്പിച്ചു. വന്നവരൊക്കെ പഷ്ണിക്കഞ്ഞിം കുടിച്ച് തിരിച്ചും പോയി "
" എന്നാ ശരി, എനിക്കു മനുഷ്യരോട് സംസാരിക്കാനാണിഷ്ടം. മൃതദേഹങ്ങളോടും ആത്മാക്കളോടും സംസാരിക്കാനവരുടെ ഭാഷ വശമില്ല."
"അതെനിക്കറിയാമെടി, നിനക്കെന്നോടു സംസാരിക്കാൻ തീരെ താല്പര്യമില്ലെന്ന്.നീ ഇപ്പം വലിയ പുള്ളിയല്ലേ. വലിയ വലിയ ഹോട്ടലിലെ വലിയ ഏമാൻമാരുമായിട്ടല്ലേ സഹകരണം. ഇന്നാരുടെ കൂടെ കിടക്കാനാ കൊച്ചമ്മ പോയതെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. കുറച്ചു കാലം കാമുകവേഷം കെട്ടിയതല്ലേ?"
"നിർത്തെടാ വൃത്തികെട്ടവനേ. എല്ലാവരെയും നീ ഒരു പോലെ കാണരുത്. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും. ഞാനാരുടെ കൂടെ കിടന്നാൽ നിനക്കെന്താെ നീ എന്റെ ഭർത്താവൊന്നുമല്ലല്ലോ. എന്തായാലും നിന്നോടൊപ്പം കിടക്കാനെനിക്കു താത്പര്യമില്ല പോടാ മരപ്പട്ടി "
എന്നു പറഞ്ഞ് വൈദേഹി ദേഷിച്ച് ഫോൺ കട്ടു ചെയ്തു അതോടൊപ്പം തന്നെ ഫോൺ സ്വിച്ച് ഡ് ഓഫാക്കുകയും ചെയ്തു.യൂസുഫ് ഇബ്രാഹിം എല്ലാം കേട്ടതിലുള്ള ജാള്യത മുഖത്തുണ്ടായിരുന്നു. ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്തു നോക്കും എന്നു ചിന്തിച്ചപ്പോഴേയ്ക്കും വൈദേഹിയുടെ തോളത്ത് യൂസുഫ് ഇബ്രാഹിമിന്റെ കൈ പതിഞ്ഞിരുന്നു. ഒരു ഞെട്ടലോടെ വൈദേഹി ആ കൈകളിലേയ്ക്കും അദ്ദേഹത്തിന്റെ മുഖത്തേക്കും നോക്കി. ഇതെന്തേ യിങ്ങനെ എന്നൊരു ചോദ്യം അവളറിയാതെ അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി യൂസുഫ് ഇബ്രാഹിമിനെ കണ്ടപ്പോൾ എന്തിനോ വേണ്ടി ഭയപ്പെട്ട കുട്ടിയുടെ മുഖവും മനസ്സുമായി അവൾക്ക്.
(തുടരും)