Image

ഒളിച്ചുകളി ( കവിത : ജയന്തി അരുൺ )

Published on 04 June, 2025
ഒളിച്ചുകളി ( കവിത : ജയന്തി അരുൺ )

ഇരുചക്രവണ്ടിയിൽ
നഗരത്തിലേക്കുള്ള 
മൂന്നാമത്തെ വളവ്
തിരിയുമ്പോഴാണ് 
ഒരു നിഴൽ 
കണ്ണിൽ വീണു 
വണ്ടി ചെരിഞ്ഞത്. 
"നിങ്ങൾ മരിച്ചുവോ?" ഞാൻ
മനുഷ്യഭാഷയിൽ നിലവിളിച്ചു. 
വെളിച്ചത്തിന്റെയൊരു തുണ്ട്
നിഴലിനെത്തുളച്ചു കടന്നുപോയി.

ആറടിനീണ്ടനിഴൽ 
മരിക്കുന്നതിനുമുമ്പുള്ള 
ഇരുപതു വർഷം 
അയാളെ ഞാൻ കണ്ടിട്ടില്ല. 
എന്നിട്ടും എനിക്കും 
നിഴലിനുമിടയിൽ 
ഗൂഢമായൊരു 
ഭാഷ ജനിച്ചു. 
അതിലയാളുടെ 
ഇരുപതുവർഷത്തെ ജീവിതം 
തൊണ്ടകീറി, കൈകാലിട്ടടിച്ചു,
നീന്തി, മുട്ടുകുത്തി
പിച്ചവച്ചു നടന്നു.

'നിർത്തൂ, നിർത്തൂ
നിഴലായതെങ്ങനെ
എന്നു മാത്രം പറഞ്ഞിട്ടു പോകൂ. '
എന്റെ ഗൂഢഭാഷ  
ക്ഷമയില്ലാതെ കിതച്ചു. 
അല്പം മുമ്പ് നടന്ന അപകടത്തിൽ
ശരീരം മാത്രം
ആംബുലൻസിൽ
പോയിട്ടുണ്ടെന്നു
നിഴൽ കണ്ണിറുക്കി,
നിരത്തിലെ ചോരപ്പാടുകൾ
ചൂണ്ടി.

അടുത്ത ആശുപത്രിയിലേയ്ക്ക് 
വണ്ടി തിരിക്കുമ്പോൾ
ആ നിഴലിന്റെ 
ഇരുപതുവർഷത്തിനുമുമ്പുള്ള ജീവിതം 
ഞാൻ ഒറ്റയ്ക്ക് വായിച്ചു. 
അന്ന് ഞങ്ങൾ 
ഒരേ നിഗൂഢഭാഷയിൽ
ഒളിച്ചുകളിച്ചിരുന്നല്ലോ. 
വെളിച്ചവും നിഴലുമായങ്ങനെ.
ഇരുളിൽ മറഞ്ഞു മറഞ്ഞങ്ങനെ.

ആശുപത്രി മതിൽക്കെട്ട് 
കടക്കുമ്പോൾ
എന്റെ വലത്തെത്തോൾ
കണ്ണീര് മണത്തു. 
മടങ്ങൂ, ഉടഞ്ഞതെങ്കിലുമൊരു 
ശരീരം വിളിക്കുന്നില്ലേ; ജീവിതവും?

ഗൂഢമായിച്ചിരിച്ചൊരു
കറുത്ത മേഘം
എന്നെ നനയ്ക്കുകയും
ഇരുട്ട് നിഴലിനെ 
ഹൃദയത്തിലേയ്ക്ക് 
ഒട്ടിക്കുകയും ചെയ്തു.

ഇപ്പോൾ എന്റെ ഹൃദയം 
നിഗൂഢ സ്വപ്നങ്ങളുടെ മാത്രം
ഭാഷയാകുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക