Image

ജൂണ്‍ 4 -എസ്.പി. ബാലസുബ്രഹ്‌മണ്യം ജന്മദിനം ( ലാലു കോനാടില്‍)

ലാലു കോനാടില്‍) Published on 04 June, 2025
ജൂണ്‍ 4 -എസ്.പി. ബാലസുബ്രഹ്‌മണ്യം ജന്മദിനം ( ലാലു  കോനാടില്‍)

 കടലിലേക്കുള്ള വഴിതുറക്കുന്ന മണല്‍ നിറഞ്ഞ പാതയില്‍ നിന്ന് പ്രണയിനിക്ക് അവള്‍ നല്‍കിയ വരികളെ പാടിക്കൊടുക്കുന്ന പാട്ടുകാരന്‍. ഒരു കുഞ്ഞ് കടലാസിലെഴുതിയിടപ്പെട്ട വരികള്‍ക്ക് കറുത്ത കണ്ണുള്ള തമിഴ് പെണ്ണിന്റെ ചേലായിരുന്നു. അവളുടെ മനസിലെ പ്രണയഭാവങ്ങളായിരുന്നു ആ വരികള്‍ക്ക്. വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും ആ പാട്ടിന് ശബ്ദമായത് ആ പാട്ടുകാരന്‍ തന്നെയായിരുന്നു. മനസുകളുടെ മറവിയിലേക്ക് ആ പാട്ടൊരിക്കലും കടന്നുപോയതേയില്ല. കാരണം അതുപാടിയത് എസ് പി ബാലസുബ്രഹ്‌മണ്യമെന്ന പാട്ടുകാരനായിരുന്നു. ഈണിമിട്ടത് ഈണങ്ങളുടെ ചക്രവര്‍ത്തി ഇളയരാജയും. പാട്ടേതാണേന്നല്ലേ. മണ്ണില്‍ ഇന്ത കാതലണ്ട്രി...

തമിഴകത്തിന്റെ നാടന്‍ചേലുള്ള പാട്ട്. പക്ഷേ പാട്ട് കണ്ടും കേട്ടും വര്‍ഷമിത്രയേറെ കടന്നുപോയിട്ടും മനസുകളുടെ കാതലനായി ഇങ്ങനെ ജീവിക്കുവാന്‍ ഈ പാട്ടിന് സാധിക്കുന്നതിനു പിന്നിലെ മാന്ത്രികതയെന്താണ്. എസ്പിബിയെന്ന അപൂര്‍വ ഗായകന്റെ പകരംവയ്ക്കാനില്ലാത്ത സ്വരമാധുരിയാണോ പാട്ടിന്റെ പ്രത്യേകത. ശ്വാസംവിടാതെ എസ്പിബി പാടിത്തീര്‍ത്ത വരികളാണോ പാട്ടിന്റെ പ്രത്യേകത. അതോ അദ്ദേഹം തന്നെ പാടിയഭിനയിച്ചതാണോ പാട്ടിന്റെ പ്രത്യേകത. അതോ ഇളയരാജയുടെ രാജഈണങ്ങളാണോ.അതെന്തായാലും പക്ഷേ പാട്ടുകാരനായി   നടന്നെത്തിയ എസ്പി ബാലസുബ്രഹ്‌മണ്യമെന്ന പാട്ടുകാരനെ കുറിച്ചോര്‍ക്കുമ്പോള്‍ ആരുടെയും മനസിലേക്കെത്തുന്ന ഈണങ്ങളിലൊന്ന് തമിഴകത്ത് പിറന്ന് ഇന്ത്യയൊട്ടാകെ കേട്ടാസ്വദിച്ച ഈ മനോഹരമായ പാട്ടു തന്നെയാണെന്നതില്‍ സംശയമില്ല.

സ്വതസിദ്ധമായ എസ്പിബി പ്രതിഭയെന്തെന്ന് കാലത്തിന് പറഞ്ഞുകൊടുത്ത പാട്ടാണിത്. അമ്പതാണ്ടെന്ന വലിയ നാളുകളിലോരോ ഘട്ടത്തിലും പകരം വയ്ക്കാനില്ലാത്ത എസ്പിബി ഗീതങ്ങള്‍ നമ്മള്‍ കേട്ടുകൊണ്ടേയിരിക്കുന്നു. അതിലൊന്നാണ് മണ്ണില്‍ ഇന്ത കാതല്‍. രാധികയും എസ് പി ബാലസുബ്രഹ്‌മണ്യവും അഭിനയിച്ച കേളെടി കണ്‍മണി എന്ന ചിത്രത്തിലേതാണീ പാട്ട്. പാട്ടിന്റെ ചരണമാണ് അതിനെ ജനകീയമാക്കിയത്. ശാസ്ത്രീയമായി കര്‍ണാടക സംഗീതം പഠിച്ചിട്ടില്ലാത്ത എസ്പിബി ഇടര്‍ച്ചയില്ലാതെ പാടിത്തീര്‍ത്ത ചരണം. ഇതിന്റെ മാന്ത്രികതയെന്താണെന്നു ചോദിച്ചവര്‍ക്ക് മറുപടി പലതവണ പല വേദികളില്‍ ഈ പാട്ടുപാടിക്കൊണ്ട് എസ്പിബി നല്‍കി.

വയലിനിലൂടെ ഗിത്താറിലൂടെ വീണയിലൂടെ ഈ പാട്ട് പിന്നെയും വായിച്ചപ്പോഴും എസ്ബിപിയുടെ യൗവനം മാറാത്ത ശബ്ദത്തിലീ പാട്ടുകേള്‍ക്കാനായിരുന്നു കാലത്തിനിഷ്ടം. പ്രണയമില്ലാതെ എങ്ങനെ ഈ ഭൂമി നിലനില്‍ക്കുമെന്ന അര്‍ഥത്തിലൂടെ ആരംഭിക്കുന്ന പാട്ടിന്റെ വരികളും ഏറെ മനോഹരം. പാട്ടു തരുന്ന കാല്‍പനിക സുഖത്തെ ആസ്വദിച്ച് പ്രണയം നിറഞ്ഞ മനസോടെ സംഗീതോപകരണങ്ങളും ഒപ്പം നടന്നു. മണ്ണില്‍ ഇന്ത കാതല്‍ കാലത്തിന്റെ പാട്ടാണ്. അതുകൊണ്ടാണ് വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും അത് കാലാതീതമാകുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക