Image

ബെംഗളുരൂവിലെ ക്രിക്കറ്റ് ദുരന്തം കൊല്‍ക്കത്ത 1980 ഓര്‍മ്മിപ്പിക്കുന്നു ( സനില്‍ പി. തോമസ്)

Published on 05 June, 2025
ബെംഗളുരൂവിലെ ക്രിക്കറ്റ് ദുരന്തം  കൊല്‍ക്കത്ത 1980 ഓര്‍മ്മിപ്പിക്കുന്നു ( സനില്‍ പി. തോമസ്)

ചരിത്രത്തില്‍ ആദ്യമായി ഐ.പി.എല്‍. കിരീടം ബെംഗളൂരു റോയല്‍ ചലഞ്ചേസ് നേടിയപ്പോള്‍ ഒരുക്കിയ സ്വീകരണം 11 പേരുടെ മരണത്തില്‍ കലാശിച്ചു. 47 പേര്‍ക്ക് പരുക്കേറ്റു. 32,000 പേര്‍ക്ക് ഇരിപ്പിടമുള്ള ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കയറാന്‍ രണ്ടു ലക്ഷത്തോളം പേര്‍ എത്തിയെന്നാണു കണക്ക്.  മരിച്ചവരൊക്കെ 40 വയസ്സിനു താഴെയുള്ളവരാണ്. അതില്‍ 13 വയസ്സിനു താഴെയുള്ള പെൺകുട്ടിയുമുണ്ട്.. ഇന്ത്യന്‍ യുവത്വത്തിന്റെ ക്രിക്കറ്റ് അവേശം എത്ര വലുതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് ഇടയാക്കിയ സംഭവം 1980 ഓഗസ്റ്റ് 16ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണുണ്ടായത്. അന്ന് 16 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു. കല്‍ക്കട്ട സീനിയര്‍ ഡിവിഷന്‍ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരത്തിനിടെ കാണികള്‍ ചേര്‍ത്തിരിഞ്ഞതാണു പ്രശ്‌നത്തിനു കാരണം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുണ്ടായിരുന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡൽ ആണ് കാണികള്‍ അക്രമാസക്തരായത്.

മോഹന്‍ ബഗാന്റെ ലെഫ്റ്റ് വിംഗര്‍ ബിദേശ് ബോസും ഈസ്റ്റ് ബംഗാളിന്റെ റൈറ്റ്  ബാക്ക് ദിലിപ് പാലിറ്റും തമ്മിൽ ഉണ്ടായ ഫൗള്‍ ആണ് കാണികളെ രണ്ടു ചേരികളിലാക്കിയത്. 80, 000 പേര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ സംസ്ഥാനത്തെ ഏഴു മന്ത്രിമാരും സിറ്റി പോലീസ് മേധാവിയും സന്നിഹിതരായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സ് അന്ന് 79,000 കാണികളെ ഉള്‍ക്കൊള്ളുമായിരുന്നു. ലീഗിലെ ശേഷിച്ച മത്സരങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി.
1996 ല്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്ത്യ-ശ്രീലങ്ക സെമിഫൈനല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നപ്പോഴും കാണികള്‍ അക്രമാസക്തരായി. 50 ഓവറില്‍ എട്ടു വിക്കറ്റിന് ശ്രീലങ്ക 251 റണ്‍സ് എടുത്തു. മറുപടിയായി ഇന്ത്യ 34.1 ഓവറില്‍ എട്ടുവിക്കറ്റിന് 120 എന്ന സ്‌കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതാണ് കാണികളെ ചൊടിപ്പിച്ചത്. മത്സരം ഉപേക്ഷിച്ചു. ശ്രീലങ്കയെ ജേതാക്കളായി പ്രഖ്യാപിച്ചു.

കേരളത്തിലേക്കു വന്നാല്‍, 1984-ല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗാലറി തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.

ജി.വി.രാജാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുമ്പോഴായിരുന്നു സംഭവം. ഏറെക്കാലം ടൂര്‍ണമെന്റ് മുടങ്ങി.
1971 ല്‍ കോഴിക്കോട്ട് വലിയൊരു ദുരന്തം ഒഴിവായത് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്ന് അന്ന് കാലിക്കറ്റ് സര്‍വകലാശാല കായിക വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പ്രഫ.ഇ.ജെ.ജേക്കബ് ഓര്‍ക്കുന്നു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്‌ബോള്‍ ഫൈനലില്‍ ആതിഥേയരായ കാലിക്കറ്റ് സര്‍വകലാശാല -പഞ്ചാബ് സര്‍വകലാശാലയെ നേരിട്ടപ്പോഴായിരുന്നു സംഭവം. കാലിക്കറ്റ് മത്സരം ജയിച്ചു. ഇത് അംഗീകരിക്കാതെ പഞ്ചാബ് ടീം ഇറങ്ങിപ്പോയതാണ് കാണികളെ ചൊടിപ്പിച്ചത്.

വന്‍ ജനാവലി അന്ന് കളി കാണാന്‍ എത്തിയെന്നാണ് ടിക്കറ്റ് വില്പന നിയന്ത്രിച്ച എസ്.ബി.ടി.യുടെ കണക്ക് ഉദ്ധരിച്ച് പ്രൊഫ.ഇ.ജെ.ജേക്കബ് പറയുന്നത്. ഡല്‍ഹിയിലെത്തി ആദിശേഷയ്യാ കമ്മിഷന്‍ മുമ്പാകെ ഹാജരാകേണ്ടിവന്നെങ്കിലും സംഘാടക സമിതി സെക്രട്ടറി കൂടിയായിരുന്ന ഇ.ജെ.ജേക്കബിന് കാലിക്കറ്റിന്റെ വിജയം അംഗീകരിപ്പിക്കുവാന്‍ കഴിഞ്ഞു. തികഞ്ഞ ഫുട്‌ബോള്‍ പ്രേമികളായ കോഴിക്കോട്ടുകാര്‍ക്ക് കൊല്‍ക്കത്തയിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാരെപ്പോലെ ആക്രമണ വാസനയില്ലാഞ്ഞതാണ് രക്ഷയായത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക