അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനത്തിന് പ്രതീക്ഷാനിർഭരമായ സമാപനം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ഉത്ഘാടനം ചെയ്തു.. “ക്നാനായ പൈതൃകത്തിൽ വേരൂന്നിയ അജപാലന നവീകരണം” എന്നതായിരുന്നു സമ്മേളനത്തിന്റെ ആപ്തവാക്യം. ജൂൺ 2, 3, 4 എന്നീ മൂന്ന് ദിവസം നീണ്ട് നിന്ന പ്രതിനിധി സമ്മേളനത്തിൽ അമേരിക്കയിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ കോട്ടയം അതിരൂപതയിലെ മലങ്കര സഹായ മെത്രാൻ അഭിവന്ദ്യ കുരിശുമൂട്ടിൽ മാർ ഗീവർഗീസ് അപ്രേം പിതാവിന്റെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമായി. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഘ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയയോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ മലങ്കര ക്നാനായ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പിതാവും ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ വികാരി ജനറലുമായ മോൺസിഞ്ഞോർ ബഹുമാനപ്പെട്ട തോമസ് മുളവനാൽ അച്ഛനും റീജിയണിലെ മാറ്റ് മുഴുവൻ വൈദികരും സഹകാർമ്മീകർ ആയിരുന്നു.
അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് തന്റെ ഉത്ഘാടന പ്രസംഗത്തിൽ തിരുസഭ പെന്തക്കോസ്താ തിരുന്നാളിന് തയ്യാറെടുക്കുന്ന ഈ പവിത്രമായ അവസാന നാളുകളിൽ പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുശിക്ഷ്യന്മാർ എങ്ങനെ പ്രാർത്ഥനാ നിരതരായി ഒരുമയോടും സ്നേഹത്തോടും ക്രിസ്തു ചൈതന്യത്തിൽ പരിശുദ്ധാത്മാ നിവേശിതമായി പ്രേഷിത വേലക്കായി ഇറങ്ങിയോ അതുപോലെ ഈ മൂന്ന് ദിവസം പ്രയോജനകരവും ഫലപ്രദവുമായിരിക്കട്ടെ എന്ന് ആശംസിച്ചു. ആരേയും ഒഴിവാക്കാതെ എല്ലാവരെയും ശ്രവിച്ചും കൂട്ടായ ചർച്ചകളിലൂടെയും സഭയിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി സിനഡാലിറ്റിയിലൂടെ നടക്കുന്ന തുറവിയുടെ ചൈതന്യം എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിധ്രുതഗതിയിൽ നടക്കുന്ന ക്നാനായ കുടിയേറ്റത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപ്പാപ്പയോടൊപ്പം നിർമ്മിത ബുദ്ധിയും നവമാധ്യമങ്ങളും ഉൾക്കൊള്ളുന്ന ഈ അത്യാധുനിക കാലഘട്ടത്തിൽ ക്നാനായ പാരമ്പര്യത്തിൽ ശക്തമായ ഊന്നൽ കൊടുത്തുകൊണ്ട് പൂർവീകർ പകർന്ന് നൽകിയ വിശ്വാസജ്വാല തലമുറകളിലേക്ക് പകർന്ന് നൽകാനുള്ള പക്വമായ തീരുമാനങ്ങളും ആശയങ്ങളും ഈ സമ്മേളനത്തിൽ ഉണ്ടാകട്ടെയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.
സീറോ മലബാർ സഭയുടെ പ്രോപ്പർ ടെറിട്ടറിക്ക് വെളിയിൽ ആദ്യമായി സ്ഥാപിതമായ ചിക്കാഗോ രൂപതയിലെ ക്നാനായ റീജിയന്റെ പ്രഥമ സമ്മേളനത്തിലേക്ക് റീജിയൻ ഡയറക്ടർ ബഹുമാനപ്പെട്ട മോൺസിഞ്ഞോർ തോമസ് മുളവനാൽ അച്ഛൻ എല്ലാ പിതാക്കന്മാരെയും വൈദികരെയും സിസ്റ്റേഴ്സിനെയും അൽമായ പ്രതിനിധികളെയും സ്വാഗതം ചെയ്തു.
അമേരിക്കയുടെ വിവിധഭാഗങ്ങളിൽ ഉള്ള പതിനഞ്ച് ഇടവകകളും ഏഴ് മിഷനുകളിൽ നിന്നുമായി എഴുപത് പ്രതിനിധികളാണ് ക്നാനായ റീജ്യൻ കോൺഫ്രൻസിൽ പങ്കെടുത്തത്. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. ചിക്കാഗോ സെയിന്റ് തോമസ് സീറോ മലബാർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവ് അധ്യക്ഷത വഹിച്ച് ക്നാനായ വൈദികരും സന്ന്യസ്തരും അല്മായരും രൂപതയോടെ കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയുകയും ക്നാനായ മക്കളുടെ ആഗ്രഹം തന്നെയാണ് തന്റേതെന്നും അത് സഫലമാക്കാൻ ഒപ്പം ഞാൻ കൂടെ ഉണ്ടാകും എന്ന് ഉറപ്പ് നൽകി.
സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവും ക്യാനഡ മിസിസാഗ സീറോ മലബാർ രൂപത വികാരി ജനറൽ ബഹുമാനപ്പെട്ട മോൺസിഞ്ഞോർ പത്രോസ് ചമ്പക്കര അച്ഛനും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയാണ് പ്രതിനിധി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഇടവക വികാരി ബഹുമാനപ്പെട്ട എബ്രഹാം കളരിക്കൽ, തിയോഫിൻ ചാമക്കാല, ജോസഫ് ഇലക്കൊടിക്കൽ, കുരുവിള ചെമ്മാച്ചേൽ , ബിന്ദു ചെമ്മങ്ങാട്ട്, കൈക്കാരൻമാരായ സിബി പടിഞ്ഞാറേവാരികാട്ട്, ബിനു പുല്ലുകാട്ട്,ഷാജി പുളിമൂട്ടിൽ , സി.ലില്ലി, സി. ബെറ്റ്സി, സി. സബിത. എന്നിവരാണ് പ്രതിനിധി സമ്മേളനത്തിന് വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്.