അടിയന്തരാവസ്ഥക്കാലത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. അക്കാലത്ത് പന്ത്രണ്ടു മണിക്കൂറോളം കോതമംഗലം പോലീസ് സ്റ്റേഷനില്‍ തടവിലിരിക്കേണ്ടിവന്നിട്ടുണ്ട്. ഒറ്റയ്ക്കല്ല, രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. കോളേജ് കവലയ്ക്കടുത്തുള്ള ബസ് സ്റ്റോപ്പിന്റെ എതിര്‍വശത്തുള്ള ഉപഷാപ്പില്‍നിന്നാണ് പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തത്.
സംഭവം നടന്നത് ഒരു ശനിയാഴ്ച രാവിലെയാണ്. കോളേജ് ജംഗ്ഷനടുത്തുള്ള കട്ടങ്ങനാല്‍ ലോഡ്ജിലായിരുന്നു അക്കാലത്തെ താമസം. അവധിദിവസമായതുകൊണ്ട്, പതുക്കെയെഴുന്നേറ്റ് പത്തുമണിയോടെ ഭക്ഷണം കഴിക്കാന്‍ പോയത് ആ ഷാപ്പിലേക്കാണ്. പകലായതുകൊണ്ട്, 'മദ്യപാനം പകലരുത്, പലരരുത്' എന്ന വേദവാക്യം ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തമാശയായി പറഞ്ഞുകൊണ്ടിരുന്നു. അല്ലെങ്കിലും അങ്ങനെയൊരു ദുരുദ്ദേശ്യമില്ലായിരുന്നു. ഞങ്ങളെ അസമയത്തു കണ്ടപ്പോള്‍ ഷാപ്പുടമയ്ക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം, മിക്കവാറും അവധിദിവസങ്ങളില്‍ അതൊക്കെ ഞങ്ങളുടെ പതിവായിരുന്നു. ഷാപ്പുടമ ഞങ്ങള്‍ക്കു വേണ്ട വിഭവങ്ങളൊക്കെ മേശപ്പുറത്തു നിരത്തി.
'മൂക്കാത്ത ഓരോന്നെടുക്കാം. രാവിലത്തേതാ... ഇപ്പോള്‍ വന്നതേയുള്ളു.'
1975: എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ടുടെന്റ്റ് ഐഡി
കള്ളിന്റെ കാര്യമാണയാള്‍ പറഞ്ഞതെന്നറിയാമായിരുന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. കൂട്ടുകാരിലൊരാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:
'ചേട്ടാ, പകലരുത് എന്നല്ലേ?'
'എന്നാല്‍ അങ്ങനെയാകട്ടെ' എന്ന് അയാളും പറഞ്ഞു.
അങ്ങനെ സമാധാനത്തോടെ നല്ല കപ്പ വേവിച്ചതും സ്‌പെഷ്യല്‍ കരിമീന്‍ പൊള്ളിച്ചതുമൊക്കെ കഴിച്ചുതുടങ്ങിയപ്പോഴാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു പോലീസ് ജീപ്പ് ഷാപ്പിന്റെ മുറ്റത്തേക്കു വന്നുനിന്നത്. അതിനു ശേഷമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
രണ്ടു പോലീസുകാര്‍ വേഗത്തില്‍ ഷാപ്പിനുള്ളിലേക്കു കയറിവന്ന്, കഴിച്ചുകൊണ്ടിരുന്ന ഞങ്ങളോട്, 'എഴുന്നേക്കെടാ കഴുവേറി...മക്കളേ' എന്നൊരാജ്ഞയായിരുന്നു! ഞങ്ങള്‍ ഞെട്ടിപ്പോയി. എന്താണു സംഭവിക്കുന്നതെന്ന് ഒരൂഹവുമില്ലായിരുന്നു.
'മറ്റവനെന്തിയേ, നിന്റെയൊക്കെ കൂടെ നടക്കുന്ന തടിയന്‍? എവിടെയാണെങ്കിലും അവനേം ഞങ്ങള്‍ ഇന്നുതന്നെ പൊക്കും...'
'അവന്‍ വീട്ടില്‍ പോയി... മറ്റെന്നാളേ വരൂ...'
ഞാന്‍ വിനയപൂര്‍വം അറിയിച്ചു.
'അവനെ ഞങ്ങള്‍ പിന്നെ പൊക്കിക്കോളാം... തല്‍ക്കാലം നിന്നെയൊക്കെ പൊക്കാന്‍ വന്നതാ...'
'സാര്‍... ഫുഡ് കഴിച്ചിട്ട്...'
'ഫാ! നാറികളേ! നിനക്കൊക്കെവേണ്ടി ഞങ്ങളിനി കാത്തുനില്‍ക്കാം... നിന്റെയൊക്കെ പേരില്‍ എത്ര പരാതികളുണ്ടെന്നറിയാമോ? പെണ്ണുകേസുകള്‍ വേറേ!'
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളാണ്. കൂടാതെ നക്‌സലൈറ്റ് അക്രമങ്ങള്‍ അങ്ങിങ്ങായി നടക്കുന്ന സമയവുമായിരുന്നു. ഇടത്തല മത്തായിയെ വെടിവച്ചു കൊലപ്പെടുത്തിയ കുപ്രസിദ്ധമായ കേസൊക്കെ അക്കാലങ്ങളിലായിരുന്നു. പില്‍ക്കാലത്ത്, കോഴിക്കോട് റീജണല്‍ എന്‍ജിനീയറിംഗ് കോളേജ് (ഇന്നത്തെ എന്‍ ഐ ടി) വിദ്യാര്‍ത്ഥിയായിരുന്ന രാജനെ ഏതോ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന വ്യാജേന പിടിച്ച വാര്‍ത്തയൊക്കെ ഇന്ന് എല്ലാവര്‍ക്കുമറിയാം. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുത്തതും 1976 മാര്‍ച്ചില്‍, രാജന്‍ പോസീസ് കസ്റ്റഡിയില്‍ മരിച്ചതും ഐ പി എസ് ഓഫീസറായിരുന്ന ജയറാം പടിക്കലിനു പടിയിറങ്ങേണ്ടിവന്നതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നത് ഞങ്ങളുടെ പഠനകാലത്തായിരുന്നു. ഈ സംഭവം അതിനും മുമ്പായിരുന്നെങ്കിലും ഇന്നോര്‍ക്കുമ്പോഴും നടുക്കമാണ്.
പഠനം കഴിഞ്ഞ് മലപ്പുറത്തു പൊതുമരാമത്തുവകുപ്പില്‍ ജോലി ചെയ്യുമ്പോഴാണ് രാജനെപ്പറ്റി കൂടുതല്‍ വിവരങ്ങളറിയുന്നത്. അന്നു ഞാന്‍ ആര്‍ ഇ സിയുടെ ഗസ്റ്റ്ഹൗസിലായിരുന്നു താമസം. അവിടെ രാജന്റെകൂടെ പഠിച്ച പയസും അതേ കാലയളവിലെ വിദ്യാര്‍ത്ഥിയായിരുന്ന ഒരു ബാലകൃഷ്ണനുമുണ്ടായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ രാജനും പ്രതിയായിരുന്നു എന്ന സംശയത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് എന്നാണ് അവര്‍ പറഞ്ഞത്. കോഴിക്കോടുവച്ചു നടന്ന യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവല്‍ കഴിഞ്ഞ് രാത്രിയില്‍, ആര്‍ ഇ സിയുടെ കോളേജ് ബസ്സില്‍ക്കയറി ഹോസ്റ്റലിലേക്കു പോകാന്‍ കൂട്ടുകാരുമൊത്തു നില്‍ക്കവേ, ആരോ പിന്നില്‍നിന്നു 'രാജാ' എന്ന് ഉറക്കെ വിളിക്കുകയും രാജന്‍ പെട്ടെന്നു തിരിഞ്ഞുനോക്കുകയും ചെയ്തു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുസംഘം പോലീസുകാര്‍ പാഞ്ഞുവന്ന് രാജനെ പിടികൂടുകയായിരുന്നത്രേ. അതിന്റെപേരില്‍ കോളേജ് കാമ്പസില്‍ പ്രതിഷേധപ്രകടനങ്ങളൊക്കെ ഉണ്ടായെങ്കിലും അതില്‍പ്പിന്നെ രാജനെ ആരും കണ്ടിട്ടില്ല. അന്നൊക്കെ അങ്ങനെ അറസ്റ്റ് ചെയ്ത പലരെയും കാണാതായിട്ടുണ്ട്. പലരും കസ്റ്റഡിയില്‍ മരിച്ചിട്ടുമുണ്ട്.
മകൾ സന്ധ്യയും മകൻ കായലുമായി വീണ്ടുമൊരിക്കൽ കോളേജ് അങ്കണത്തിൽ
കേരളത്തിലെ എന്‍ജിയിനീയറിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ച് അതീവരഹസ്യമായി സ്റ്റഡി ക്ലാസ്സുകളൊക്കെ നടക്കുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളാരും അതിലൊന്നും പെട്ടിരുന്നില്ല. പക്ഷേ ആരോടു പറയാന്‍! അടിയന്തരാവസ്ഥക്കാലത്ത് നിയമപാലകര്‍ക്കു പരമാധികാരമാണ്. തിരുവായ്‌ക്കെതിര്‍വായില്ല. ഏതു കേസെടുത്താലും ജാമ്യമില്ലാവകുപ്പാണ്. അതൊക്കെയറിയാവുന്നതുകൊണ്ട് ആകെയൊരങ്കലാപ്പായിരുന്നു.
ഇനി വരുന്നിടത്തുവച്ചു കാണാമെന്നു കരുതി ആത്മസംയമനം പാലിച്ചു. അനുസരണയുള്ള പട്ടിക്കുട്ടികളെപ്പോലെ ഞങ്ങള്‍ ഷാപ്പിനു പുറത്തേക്കിറങ്ങി. ആദ്യം കയറിവന്ന പോലീസുകാരിലൊരാള്‍, മുറ്റത്തു കിടന്ന പോലീസ് ജീപ്പിനുനേരേ ലാത്തി കാണിച്ചുകൊണ്ട് വീണ്ടുമൊരലര്‍ച്ച:
'കേറിനെടാ കഴുവേറിമക്കളേ...!'
ഞങ്ങള്‍ മൂന്നുപേരും ജീപ്പിന്റെ പിന്നില്‍ക്കയറി സീറ്റിലിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും, കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ ദേഷ്യപ്പെട്ടുകൊണ്ട് ഉച്ചത്തില്‍ ആജ്ഞാപിച്ചു:
'ഫാ! പട്ടിപ്പൊലയാടിമക്കളേ! നിലത്തിരിക്കെടാ... നിന്നിയൊക്കെ ഇനി സീറ്റിലിരുത്തി മാലയിട്ടു ചെണ്ടമേളവുമായി എഴുന്നള്ളിച്ചു കൊണ്ടുപോകാം!'
സാമാന്യം പൊക്കമുള്ള, ബാസ്‌ക്കറ്റ് കളിക്കാരനായിരുന്ന എനിക്കു സ്ഥലം കഷ്ടിയായിരുന്നെങ്കിലും ഒന്നിച്ച്, ഉള്ള സ്ഥലത്തു കൂനിക്കൂടിയിരുന്നു. അപ്പോള്‍ ഒരു കൂട്ടുകാരന്‍, 'എടാ, ഒരുമയുണ്ടെങ്കില്‍ ഒലക്കേലും കിടക്കാമെന്നല്ലേ' എന്നൊരു തമാശ എന്റെ ചെവിയില്‍ പറഞ്ഞു. അവനു തമാശ പറയാന്‍ കണ്ട നേരം! എനിക്കു ദേഷ്യം വന്നെങ്കിലും പ്രതികരിക്കാതെ നിയന്ത്രിച്ചു.
'വണ്ടി നേരേ സ്റ്റേഷനിലേക്കു പോകട്ടെ...'
ആദ്യം വന്ന പോലീസ് കോണ്‍സ്റ്റബിള്‍ ശബ്ദമുയര്‍ത്തി, ഡ്രൈവറോടു പറയുന്നതു കേട്ടു. പോലീസുകാര്‍ രണ്ടുപേരും മുന്‍സീറ്റില്‍ കയറി.
അപ്പോഴാണ് സംഗതി ശരിക്കും ഗൗരവമുള്ളതായിരിക്കുമെന്നു തോന്നിയത്. പക്ഷേ, മനസാ വാചാ ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല.
തലേദിവസം, ഹോസ്റ്റലിലെ കുട്ടികള്‍ പാപ്പച്ചന്‍ എന്നൊരാളുടെ വീടാക്രമിച്ച്, ഗൃഹനാഥനെ തല്ലിച്ചതച്ചിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്കു വലിച്ചെറിഞ്ഞു. പശുവിനെ അഴിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും കരഞ്ഞുകൊണ്ട് അയല്‍പക്കത്തെ വീട്ടില്‍പ്പോയൊളിച്ചു. അവര്‍ പോലീസിനെ വിളിച്ചു. ഇത്രയും സംഭവങ്ങള്‍ നടന്നു എന്നതു സത്യം. അയാളുടെ മകളും എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു. പാപ്പച്ചന്‍ പട്ടച്ചാരായമടിച്ച്, ഇരുട്ടത്ത് കോളേജ് റോഡില്‍ക്കൂടി നടന്നുപോയ ഒരു പാവം ഒന്നാംവര്‍ഷക്കാരന്‍ വിദ്യാര്‍ത്ഥിയെ തല്ലി. ഹോസ്റ്റലിലേക്കു നോക്കിനിന്ന് എന്‍ജിനീയറിംഗ് കുഞ്ഞുങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുളിച്ച തെറി വിളിച്ചു. അടികൊണ്ട പയ്യന്‍ നിലത്തുവീണു തലപൊട്ടി. അവന്‍ രക്തമൊലിപ്പിച്ചു കരഞ്ഞുകൊണ്ടു ഹോസ്റ്റലിലെത്തിയതോടെയാണ് എല്ലാറ്റിന്റെയും തുടക്കം. അതിന്റെ പ്രതികാരമായിട്ടായിരുന്നു വീടുകയറി ആക്രമിച്ചത്. മറ്റെന്തെങ്കിലുമുണ്ടോ എന്നറിയില്ല. പാപ്പച്ചനെ രാത്രിയില്‍ത്തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയിരുന്നു എന്നറിഞ്ഞിരുന്നു. പോലീസ് തക്കസമയത്തെത്തിയതുകൊണ്ട് മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ആ വീടാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളെ തിരയുന്ന സമയമായിരുന്നു. എന്റെ കൂടെയുള്ള രണ്ടു കൂട്ടുകാര്‍ ആ ആള്‍ക്കൂട്ടത്തല്ലില്‍ എങ്ങനെയോ പെട്ടുപോയി എന്നതു യാദൃച്ഛികമായിരുന്നു. ഞാന്‍ വീട്ടില്‍ പോയിട്ട് വളരെ വൈകി വന്നതുകൊണ്ട് ആ കൂട്ടത്തിലില്ലായിരുന്നു. പക്ഷേ അതൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാനുള്ള അവസരമില്ലായിരുന്നു.
രാവിലെ, പാപ്പച്ചനും കുടുംബത്തിനുമനുകൂലമായി, 'പാപ്പച്ചന്‍പീഡനം അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് കോതമംഗലത്തെ നാട്ടുകാര്‍ പ്ലാക്കാഡുകള്‍ പൊക്കിപ്പിടിച്ചുകൊണ്ട് പ്രകടനം നടത്തി, പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ചു ചെയ്തു. കള്ളുകുടിയനും നാട്ടുകാരുടെ ബദ്ധശത്രുവും ഗുണ്ടയുമായ പാപ്പച്ചന്‍, അങ്ങനെ നേരം വെളുത്തപ്പോള്‍ സ്ഥലത്തെ പ്രധാനദിവ്യനായി! സംഗതി പ്രതിപക്ഷം ഏറ്റെടുത്തു. 'നാട്ടിലെ ക്രമസമാധാനം തകര്‍ന്നു; മുഖ്യമന്ത്രി രാജി വയ്ക്കുക' എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി.
എന്റെ രക്ഷകനായി ഓടിയെത്തിയ വേണു കുമാർ
ഈ സംഭവങ്ങള്‍ക്കൊന്നും ഒരു പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ലായിരുന്നു. ഏതെങ്കിലും മീറ്റിംഗുകളിലോ സ്റ്റഡി ക്ലാസ്സുകളിലോ ഞങ്ങള്‍ മൂന്നുപേരും പങ്കെടുത്തിരുന്നില്ല. അങ്ങനെയുള്ള ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും കോളേജിനു പുറത്തുള്ള ലോഡ്ജില്‍ താമസിച്ചിരുന്നതുകൊണ്ട് ഹോസ്റ്റലില്‍ അത്തരം പ്രസ്ഥാനങ്ങളുള്ളതായിപ്പോലും അറിയില്ലായിരുന്നു. 'വിപ്ലവം' എന്നൊക്കെപ്പറഞ്ഞ്, കുറച്ചുപേര്‍ താടിയും മുടിയും നീട്ടി സംഘംകൂടി നടന്നിരുന്നു. അവര്‍ ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന ഞാന്‍ ആ കൈയെഴുത്തുമാസികയില്‍ പലവട്ടം കവിതകളും ലേഖനങ്ങളുമെഴുതിയിരുന്നു. അതൊന്നും കുറ്റമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്രയുമൊക്കെയാണ് ആ ജീപ്പ് യാത്രയില്‍ ഓര്‍മ വന്നത്.
(നക്‌സലൈറ്റ് തീവ്രവാദികളോട് പല വിയോജിപ്പുകളുമുണ്ടായിരുന്നെങ്കിലും അവരോടു ദേഷ്യമൊന്നുമില്ലായിരുന്നു. അവരുടെ നേതാക്കളെക്കുറിച്ചറിയാമായിരുന്നു. കൂടുതലറിയാനുള്ള ആഗ്രഹവുമുണ്ടായിരുന്നു. മലപ്പുറത്ത് പൊതുമരാമത്തുവകുപ്പില്‍ ഞാന്‍ ജോലിയിലിരിക്കെ കെ വേണുവിനെ കാണാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചതു പിന്നീടും കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അമേരിക്കയില്‍നിന്ന്, 'ജാനകി' എന്ന സിനിമയുടെ ഷൂട്ടിംഗിനായി തൃശ്ശൂര്‍ വന്നപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. സംവിധായകന്‍ എം ജി ശശിയുമൊത്താണ് വേണുവിന്റെ വീട്ടില്‍ പോയത്. അവര്‍ നാട്ടുകാരും കൂട്ടുകാരുമൊക്കെയായിരുന്നു. അപ്പോഴേക്കും അദ്ദേഹം പ്രസ്ഥാനത്തില്‍നിന്നൊക്കെ വിട്ടിട്ടു വര്‍ഷങ്ങളായിരുന്നു; ഞങ്ങളെപ്പോലെ ഒരു സാധാരണക്കാരനായി മാറിയിരുന്നു. എങ്കിലും കുറേനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. സഹധര്‍മിണിയുടെവക ചായസല്‍ക്കാരവും കഴിഞ്ഞാണ് അവിടെനിന്നിറങ്ങിയത്. അതൊക്കെ ഇപ്പോള്‍ ഓര്‍മ വന്നതാണ്.)
ജീപ്പ് വേഗത്തില്‍ പോലീസ് സ്റ്റേഷനോടടുത്തു. അപ്പോഴും ഷാപ്പുടമയല്ലാതെ ആരും വിവരമറിഞ്ഞിരുന്നില്ല. ആരെയെങ്കിലും അറിയിച്ചില്ലെങ്കില്‍ പെട്ടുപോകുമെന്ന ഭയത്തിലായിരുന്നു ഞങ്ങള്‍ മൂവരും.
അടിയന്തരാവസ്ഥയായതുകൊണ്ട് അടിയന്തരമായി വേണ്ടപ്പെട്ടവരെ അറിയിച്ചില്ലെങ്കില്‍ എന്തും സംഭവിക്കാം. എങ്ങനെ അറിയിക്കും? ആരോടു പറയും? സ്റ്റേഷനുള്ളിലേക്കു കയറ്റുന്നതു നാട്ടുകാര്‍ ആരൊക്കെയോ കാണുന്നുണ്ടായിരുന്നു. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്നറിയാമായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ ധര്‍മസങ്കടത്തിലായ നിമിഷങ്ങള്‍ നിശ്ശബ്ദം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഷാപ്പുടമ മാത്രമാണ് എല്ലാറ്റിനും ദൃക്‌സാക്ഷി. നിനച്ചിരിക്കാതെ, എല്ലാം പെട്ടെന്നായിരുന്നതുകൊണ്ട് അയാളും ആകെ അമ്പരപ്പിലായിരുന്നു. പിന്നീടു ഷാപ്പില്‍ വന്ന കുട്ടികളോട് അയാള്‍ കാര്യങ്ങള്‍ വിവരിച്ചിരിക്കണം. അവരില്‍ ചിലര്‍ പലരെയുംകൂട്ടി സ്റ്റേഷനില്‍ വന്നെങ്കിലും ഞങ്ങളെ കാണാന്‍പോലും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സമ്മതിച്ചില്ല. ഞങ്ങളാണെങ്കില്‍ അകത്തെ മുറിയില്‍ ഒരേ നില്‍പ്പുതന്നെ! പച്ചവെള്ളംപോലും തരാതെ, ഞങ്ങള്‍ മനസാവാചാ അറിയാത്ത കുറ്റങ്ങള്‍ ചാര്‍ജ്ജ് ഷീറ്റില്‍ എഴുതിക്കൂട്ടുകയാണ്.
വൈകുന്നേരം ആറുമണിയായിട്ടും ഒന്നും കഴിക്കാന്‍ തന്നില്ലെന്നു മാത്രമല്ല, ഇരിക്കാന്‍ പഴയൊരു ബെഞ്ചുപോലും കിട്ടിയില്ല. നിന്നു മടുത്തപ്പോള്‍ കുറച്ചുനേരം ഭിത്തിയില്‍ ചാരി നിലത്തിരുന്നു. എട്ടുമണിയായിട്ടും അവരുടെ ഭാഗത്തുനിന്നു കരുണയുടെ കണികപോലുമുണ്ടായില്ല. വിശന്നിട്ടു തല കറങ്ങുന്നതുപോലെ തോന്നി.
അന്നത്തെ എസ് ഐ ഗോപാലകൃഷ്ണന്റെ നാട്ടുകാരനും കൂട്ടുകാരനുമായ വേണുകുമാര്‍, കോളേജില്‍ ഞങ്ങളുടെ സീനിയര്‍ ബാച്ചിലാണെന്നറിയാമായിരുന്നു. പക്ഷേ വേണുവിനെ അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. ഞങ്ങളെ കാണാന്‍ വന്ന കൂട്ടുകാര്‍ തിരിച്ചു ഹോസ്റ്റലില്‍ച്ചെന്ന് എന്തെങ്കിലും തീരുമാനമുണ്ടാക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു അപ്പോഴും ഞങ്ങള്‍. വേണുകുമാര്‍ തലേദിവസം വീട്ടില്‍ പോയിരുന്നു എന്ന കാര്യം അപ്പോഴാണ് ഓര്‍മ വന്നത്. അങ്ങനെയെങ്കില്‍ രാത്രിയില്‍ അവിടെ പെട്ടതുതന്നെ!
കളിയാക്കലുകളും കുറ്റാരോപണമുന്നയിക്കലുകളും ഞങ്ങളെപ്പറ്റിയുള്ള ഇല്ലാക്കഥകള്‍ പടയ്ക്കലുകളും തുടര്‍ന്നുകൊണ്ടിരുന്നു. ഭാഗ്യത്തിനു ദേഹോപദ്രവമേല്‍പ്പിച്ചിരുന്നില്ല. ആരും വന്നു രക്ഷിച്ചില്ലെങ്കില്‍ അതും അതിനപ്പുറവും നടക്കാനുള്ള സാധ്യതയുണ്ടായിരുന്നു. നാട്ടുകാരന്‍ എന്‍ജിനീയറിംഗ് കോളേജിലെ സ്റ്റുഡന്റായതുകൊണ്ട് എസ് ഐക്ക് അല്‍പ്പം ദയ തോന്നിയിരിക്കണം എന്നൂഹിച്ചു.
എന്തായാലും വേണുകുമാര്‍ വീട്ടിലെത്തുന്നതിനുമുമ്പ് ആരോ വിവരമറിയിച്ച്, അടിയയന്തരമായി തിരിച്ചെത്തി. ഏതാണ്ട് പത്തരമണിയായിക്കാണണം, സ്റ്റേഷന്റെ മുമ്പില്‍ ഒരു ഓട്ടോറിക്ഷ വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു. റിക്ഷയില്‍നിന്നിറങ്ങിയ വേണുകുമാര്‍, നടകള്‍ ഓടിക്കയറി ഒറ്റയ്ക്കു സ്റ്റേഷനിലേക്കു വന്നു. ഉടന്‍തന്നെ എസ് ഐ, 'നിന്നെ ഞാന്‍ കുറേ നേരത്തേ പ്രതീക്ഷിച്ചിരുന്നു. നിനക്കറിയാമല്ലോ, എനിക്കു ചെയ്യാവുന്നതിനു ചില പരിമിതികളൊക്കെയുണ്ട്' എന്നു പറഞ്ഞു. അപ്പോള്‍ വന്ന ഒരു ഫോണ്‍ എടുക്കാന്‍ കൂട്ടാക്കാതെ, അദ്ദേഹം 'എടാ, നീ വാ' എന്നു സ്വാതന്ത്ര്യത്തോടെ വിളിച്ചുകൊണ്ട് വേണുവിനെ അകത്തെ മുറിയിലേക്കു കൊണ്ടുപോയി. അപ്പോഴാണ് ഞങ്ങള്‍ക്കൊരാശ്വാസമായത്.
കുറേനേരം സംസാരിച്ചശേഷം രണ്ടുപേരുംകൂടി ഞങ്ങളുടെയടുത്തേക്കു വന്നു. അപ്പോള്‍ത്തന്നെ, കേസൊന്നും ചാര്‍ജ്ജ് ചെയ്യേണ്ടെന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിനെ പറഞ്ഞേല്‍പ്പിച്ച്, ഞങ്ങളെ വേണുവിനൊപ്പം പോകാന്‍ എസ് ഐ അനുവദിച്ചു.
അന്നത്തെ സാഹചര്യത്തില്‍ വേണുകുമാര്‍ എന്ന 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍' ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഞെട്ടലാണ്. പച്ചവെള്ളംപോലും കുടിക്കാതെ പത്തുപന്ത്രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ്! ശരിക്കും വിശപ്പിന്റെയും ദാഹത്തിന്റെയും വിലയറിഞ്ഞ ആ അടിയന്തരാവസ്ഥാദിനം മറക്കില്ലൊരിക്കലും.
പുറത്തിറങ്ങിയതിന്റെ സന്തോഷമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ വല്ലാത്ത അവശതയിലായിരുന്നു. സമയം വൈകിയതുകൊണ്ട് കോതമംഗലം ടൗണിലെ ഏതാണ്ട് എല്ലാ ഹോട്ടലുകളും അടച്ചിരുന്നു. അതറിയാവുന്നതുകൊണ്ടായിരിക്കണം, വേണുകുമാര്‍ വന്ന ഓട്ടോയില്‍ത്തന്നെ ഞങ്ങളെയും കൂട്ടി, നേരേ കോളേജിന്റെ മെസ്സ് ഹാളിലേക്കാണു പോയത്. അവിടെ ഞങ്ങള്‍ക്കു കഴിക്കാനുള്ള ഭക്ഷണമൊക്കെ മെസ്സ് മാനേജര്‍ കുറുപ്പുചേട്ടനോടു നേരത്തേ പറഞ്ഞ് ഏര്‍പ്പാടു ചെയ്തിരുന്നു.
ഞങ്ങള്‍ മെസ്സ് ഹാളിലേക്കു കയറിയപ്പോള്‍ത്തന്നെ അവിടെയുണ്ടായിരുന്ന മറ്റു കൂട്ടുകാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അവരില്‍ പ്രസ്ഥാനത്തോടു കൂറു പുലര്‍ത്തിയിരുന്നവരും ഉണ്ടായിരുന്നു എന്ന കാര്യം മറന്നിട്ടില്ല. ഞങ്ങള്‍ ഒന്നിലും ശ്രദ്ധിക്കാതെ, കിട്ടിയ ഭക്ഷണം മുഴുവനും ആര്‍ത്തിയോടെ തിന്നുതീര്‍ത്തു. വിശപ്പിന്റെ കൂടുതല്‍കൊണ്ടായിരിക്കണം, അന്നു കുറുപ്പുചേട്ടനുണ്ടാക്കിയ കപ്പയുടെയും ചപ്പാത്തിയുടെയും ബീഫ് കറിയുടെയും പച്ചക്കറിയുടെയുമൊക്കെ രുചി ഇപ്പോഴും നാവിലൂറുന്നതുപോലെ തോന്നുന്നു.
അന്നു രാത്രി തിരിച്ചുവരവിന്റെ ആഘോഷമെന്ന നിലയില്‍ ഹോസ്റ്റലില്‍ കഴിച്ചുകൂട്ടി, പിറ്റേദിവസമാണു ലോഡ്ജിലേക്കു പോയത് എന്നാണോര്‍മ.
പാതിരാത്രി വീടുകയറി ആക്രമിച്ചതിനും ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചതിനും പാപ്പച്ചനെ തല്ലി അവശനാക്കിയതിനും സ്ത്രീകളെ വിരട്ടിയോടിച്ചതിനും കേസായി. അവസാനം, പ്രിന്‍സിപ്പല്‍ വി കെ എം ജോണിന്റെ മധ്യസ്ഥതയില്‍ നല്ലൊരു തുക എല്ലാ വിദ്യാര്‍ത്ഥികളോടുമായി പിരിച്ചെടുത്ത് പാപ്പച്ചനും കുടുംബത്തിനും കൊടുത്താണ് ഒത്തുതീര്‍പ്പാക്കിയത്.
ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ച വേണുകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു. വേണുവിനെക്കാള്‍ സീനിയറായിരുന്ന അന്നത്തെ എസ് ഐ ഗോപാലകൃഷ്ണന്‍നായര്‍ പോലീസില്‍ ഉന്നതോദ്യോഗസ്ഥനായി പെന്‍ഷനായശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നു.
ഇതൊക്കെ ഇപ്പോള്‍ ചിന്തിക്കാന്‍ കാരണം ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയാണ്. അന്നത്തേത് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കില്‍ ഇന്നത്തേത് അപ്രഖ്യാപിതമാണ്! അന്ന്, സൗഹൃദത്തിന്റെ പേരിലെങ്കിലും വിട്ടയയ്ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നു. ഇന്നതു സാധ്യമല്ല. അടിയന്തരാവസ്ഥയുടെ ദുരിതങ്ങള്‍ ഏറ്റവും കുറച്ചനുഭവിച്ച സംസ്ഥാനമാണു കേരളം. എന്നിട്ടും പോലീസിന്റെ തേര്‍വാഴ്ച ക്രൂരമായിരുന്നു. അതിനു തെളിവാണ് രാജന്റെ കസ്റ്റഡിമരണവും രാഷ്ട്രീയനേതാക്കന്‍മാരുടെ ജയില്‍വാസവുമെല്ലാം.
ഗാന്ധിജിയും നെഹ്രുവും മറ്റു സ്വാതന്ത്ര്യസമരസേനാനികളും സ്വപ്നംകണ്ട ജനാധിപത്യത്തിനു ഭീഷണിയാണ് ഇന്നത്തെ ഭരണകൂടത്തിന്റെ നയങ്ങള്‍. കലാപത്തെക്കുറിച്ചു സത്യസന്ധമായ വാര്‍ത്ത നല്‍കുന്ന പത്രാധിപന്‍മാര്‍ക്കെതിരെ കേസെടുക്കുന്നതും വികലനയങ്ങളെ വിമര്‍ശിക്കുന്നവരെ വേട്ടയാടുന്നതും സ്വന്തം പാര്‍ട്ടിക്കെട്ടിടത്തില്‍ പാര്‍ട്ടിക്ലാസ്സെടുക്കുന്നതു തടയുന്നതും തുടങ്ങി സാമൂഹ്യപ്രവര്‍ത്തകരെയും എതിര്‍കക്ഷികളുടെ നേതാക്കളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി തുറുങ്കിലടയ്ക്കുന്നതും വരെയെത്തിയിരിക്കുകയാണു കാര്യങ്ങള്‍.
ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വരെ മതത്തിന്റെ കുറ്റിയില്‍ കെട്ടാനുള്ള ശ്രമങ്ങള്‍ ഭീതിയുളവാക്കുന്നു. ഭാരതത്തില്‍ നിരവധി മതങ്ങളുള്ളപ്പോള്‍ ചാന്ദ്രയാന്‍ 3 ചന്ദ്രനില്‍ സ്പര്‍ശിച്ച ഭാഗത്തിന് ഒരു മതത്തിന്റെ ബിംബവുമായി ബന്ധപ്പെട്ട പേരു നല്‍കുന്നു. ഭരണഘടനാസ്ഥാപനങ്ങളുടെ ഉത്ഘാടനത്തിനും ശിലാസ്ഥാപനത്തിനും ഒരു മതത്തിന്റെ വിശേഷദിവസത്തെയും ആചാരത്തെയും മുഹൂര്‍ത്തത്തെയും മാത്രമാശ്രയിക്കുന്നു.
മതം വ്യക്തിപരം മാത്രമായ കാര്യമാണ്. ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ഭരണത്തെ നിയന്ത്രിക്കേണ്ടത് മതമല്ല; ഭരണഘടനയാണ്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു അതു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തു മാതൃക കാണിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിലംഘിക്കുകയും ഒരു രാഷ്ട്രത്തെയാകെ മതത്തിന്റെ സങ്കുചിതത്വത്തിലേക്കു ചുരുക്കാന്‍ ശ്രമിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവരെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്ന സാഹചര്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലെങ്കില്‍ മറ്റെന്താണ്? ഇവിടെ ഇതവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യം വെറും ചരിത്രമായിത്തീരും.