“ഇന്ന് ജയമോഹനന്റെ റിസപ്ഷൻ ആണെന്നുള്ള കാര്യം മറക്കരുത്. ഏഴുമണിക്ക് അവിടെത്തണം. അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്ന് സമയം കളയരുത്. നേരത്തെ എത്തണം”.
ഫാക്ടറിയിലേക്ക് പോകാൻ തുടങ്ങുന്ന സമയത്ത് സാമുവൽ സാർ കർക്കശമായി പറഞ്ഞു. സര്‍ തേങ്ങ പോലെയാണ്. പുറമേ കടുപ്പം കാണിക്കും. എന്നാൽ നമുക്ക് വേണ്ടി എന്തും ചെയ്യും. പ്രത്യേകിച്ചും അപകടഘട്ടങ്ങളിൽ നമ്മെ തനിച്ചാക്കില്ല. സാമുവൽ സാർ ആണെന്റെ ഗുരു. ഞാന്‍ മംഗലാപുരത്തുള്ള ഈ പ്ലാന്റില്‍ മാനേജ്‌മെന്റ് ട്രെയിനി ആയി എത്തിയതാണ്. ആറു മാസത്തേക്കാണ് ട്രെയിനിംഗ്.
സാമുവൽ സാർ എൻറെ നാട്ടുകാരൻ കൂടിയാണ്. മാത്രമല്ല ഞാന്‍ പഠിച്ച കലാലയത്തിലെ എൻറെ സൂപ്പർ സീനിയറും ആയിരുന്നു. പക്ഷെ ഇതൊക്കെ ഞാൻ അറിയുന്നത് മംഗലാപുരത്ത് ചെന്നതിനുശേഷം മാത്രമാണ്. ഞാൻ സാറിനെ കാണുന്നതും അവിടെ വച്ച് തന്നെ. ഡിഗ്രി കഴിഞ്ഞ് അദ്ദേഹം നാടുവിട്ടതാണ്. പിന്നെ ജോലി സംബന്ധമായി മംഗലാപുരത്ത് കൂടി. ഒരു മകനാണുള്ളത്. ബാംഗ്ലൂരില്‍ ഐടി മേഖലയിൽ വർക്ക് ചെയ്യുന്നു. തന്റെ കലാലയ പൂർവ്വകഥകൾ സര്‍ ഇടയ്ക്കു പറയും. അന്ന് കലാലയത്തിലെ അധ്യാപകർ വളരെ പ്രാഗത്ഭ്യം ഉള്ളവര്‍ ആയിരുന്നു. ടീച്ചിങ്ങിൽ മാത്രമല്ല, കലയിലും സാഹിത്യത്തിലും ഒക്കെ. ഷേക്ക്‌ക്സ്പീയറിന്റെ മക്ബെത് മലയാളത്തിൽ അവതരിപ്പിച്ച പ്രിൻസിപ്പൽ എം.ജി കുറുപ്പിനെയും സഹപ്രവർത്തകരെയും പറ്റി പറയും. അധ്യാപകരെപ്പറ്റി പറയുമ്പോൾ വല്ലാത്ത ഒരു ആദരവ് അദ്ദേഹത്തിന്റെ ശബ്ദത്തിനുണ്ടാകും. സ്വഭാവത്തിൽ തങ്കപ്പെട്ട മനുഷ്യൻ. ഒരേയൊരു ദൗർബ്ബല്യം സ്മോക്കിങ് ആണ്. ടെൻഷൻ ഉള്ളപ്പോഴും സന്തോഷം ഉള്ളപ്പോഴും സര്‍ തുടരെ സിഗരറ്റ് വലിക്കും. മുറുക്കില്ല. സൗമ്യമായി മാത്രമേ സംസാരിക്കുകയുള്ളൂ. രസകരമായ കാര്യം, ഞങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പ്ലാന്റിലെ ക്ലാസ് ഫോർ ജീവനക്കാരികൾ അതുവഴി പോയാൽ അദ്ദേഹം പെട്ടെന്ന് അവർ കാണാതെ സിഗരറ്റ് മാറ്റിപ്പിടിക്കും. അവർ പോയി ക്കഴിയുമ്പോൾ പുകവലി തുടരും.
പ്ലാൻറ് വർക്ക് ചെയ്യുന്നത് മുന്നൂറോളം വരുന്ന വനിതാ ജീവനക്കാർ മൂലമാണ്. അവരാണ് പ്ലാന്റിന്റെ ജീവനാഡി. പ്ലാന്റിലെ പ്രോസസ്സിംഗ് സെക്ഷന്‍ ഓടുന്നത് തന്നെ അവര്‍ ഉള്ളതുകൊണ്ടാണ്. പിന്നെ പത്തിൽ താഴെ വരുന്ന പുരുഷ ജീവനക്കാരും. പാക്കിംഗ് സെക്ഷനിലാണ് പുരുഷന്മാർ. പാക്ക് ചെയ്യുന്ന പ്രോഡക്റ്റ് കയറ്റ് ഇറക്കുമതിയാണ് അവരുടെ പ്രധാന പണി. ഇത് ഒരു സമുദ്രോല്പന്ന കയറ്റുമതി കമ്പനിയാണ്. അസംസ്കൃത വസ്തുക്കൾ പ്രധാനമായും ചെമ്മീൻ, മത്തി, അയല, തുടങ്ങി മുകളിലോട്ടുള്ള നെയ്മീൻ വരെ. പിന്നെ ഒക്ടോപ്പസ് എന്ന നീരാളി, കൂന്തൽ, കക്ക, തുടങ്ങിയവ. പ്രധാനമായും ചെമ്മീനിന്റെ കയറ്റുമതിയാണ് നടക്കുന്നത്.
ചെമ്മീൻ പല സംസ്ഥാനങ്ങളിൽ നിന്നും, പിന്നെ പ്രാദേശികമായ ചെമ്മീൻ കെട്ടുകളിൽ നിന്നുമാണ് എത്തിക്കുന്നത്. പിന്നീട് അത് വലിപ്പം അനുസരിച്ച് പല ഗ്രേഡുകള്‍ ആക്കുന്നു. തുടർന്ന് നന്നായി വാഷ് ചെയ്ത് ഫ്രീസ് ചെയ്ത് പാക്ക് ചെയ്യുന്നു. ഫ്രീസ് ചെയ്യുമ്പോൾ അതിൽ ഇത്ര ശതമാനം വാട്ടർ കണ്ടന്റ് ഉണ്ടാകണം എന്ന് ചില ഉപഭോക്താക്കള്‍ പറഞ്ഞിട്ടുണ്ടാവും. അതനുസരിച്ച് ഫ്രീസ്സു ചെയ്തു പാക്ക് ചെയ്യും. ഇതാണ് ചുരുക്കിപ്പറഞ്ഞാൽ ആ പ്ലാന്റിൽ നടക്കുന്നത്.
മത്സ്യത്തിന്റെയും മറ്റു സമുദ്രോല്പന്നങ്ങളുടെയും സീസൺ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഫാക്ടറി ആണിത്. ഒരു സീസണിൽ കുറഞ്ഞത് നൂറ്റി ഇരുപതിലധികം കണ്ടെയ്നറുകൾ ലോഡ് ചെയ്ത് വിദേശത്തേക്ക് കയറ്റി അയക്കും. ഒരു കണ്ടെയ്നർ ഏകദേശം ഇരുപത്തിയാറ് ടണ്‍ ആണ്. വലിയ കണ്ടെയ്നർ. ചുരുക്കത്തിൽ ഒരു സീസണിൽ കോടികൾ ദിവസേന മറിയുന്ന ബിസിനസ് ആണ് സമുദ്രോല്പന്ന കയറ്റുമതി. പ്ലാന്റിൽ വർക്ക് ചെയ്യുന്ന വനിതകൾ മിക്കവരും അവിവാഹിതകളായ ഇരുപത്, ഇരുപത്തിയഞ്ച് വയസ്സുള്ളവരാണ്. കാണാൻ നല്ല സൗന്ദര്യമുള്ളവർ അക്കൂട്ടത്തിൽ ഉണ്ട്. സാമ്പത്തിക പരാധീനതയാണ് അവരെ ഈ തൊഴിലിൽ എത്തിക്കുന്നത്. ചെമ്മീൻ പീല്‍ ചെയ്യുക അഥവാ പൊളിച്ച് വൃത്തിയാക്കുക എന്നതാണ് പ്രധാന പണി. വലിയ ചെമ്മീൻ പൊളിക്കുന്നത് പ്രശ്നമല്ല. എന്നാൽ ചെറിയ ചെമ്മീൻ പൊളിച്ച് തോടുകളഞ്ഞ് വൃത്തിയാക്കുന്നത് വലിയ പണിയാണ്. അതും നിന്നു ചെയ്യേണ്ട ജോലി. ചെമ്മീൻ പൊളിക്കുക മാത്രമല്ല, അതില്‍ ഒരു പൊടി പോലും അസംസ്കൃത വസ്തു ഉണ്ടാവില്ലെന്ന് ഉറപ്പാക്കുകയും വേണം. ഒരു ഷിഫ്റ്റ് പന്ത്രണ്ട് മണിക്കൂറാണ്. ഏതാണ്ട് അത്രയും സമയം നിന്ന് തന്നെ പണിയെടുക്കണം. ഒരിക്കലും അവധിയില്ല. ഞായർ ഉൾപ്പെടെ പ്രവർത്തി ദിനമാണ്. ആഴ്ചയിൽ ഡേ ഷിഫ്റ്റും നൈറ്റ് ഷിഫ്റ്റും പരസ്പരം മാറുന്ന ദിനങ്ങളില്‍ ഒരു ബാച്ച് തൊഴിലാളികള്‍ തുടര്‍ച്ചയായി ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടി വരും.
സാമുവല്‍ സര്‍ പൊതുവേ സൗമ്യനാണ് എന്നാൽ കർക്കശക്കാരനും ആണ്. ഒരിക്കൽ ഒരു വനിതാ ജീവനക്കാരിയുടെ കയ്യിൽ കയറിപ്പിടിച്ചു എന്ന പരാതി ഒരു ജീവനക്കാരി അവിടെയുള്ള ലോഡിങ് ജീവനക്കാരനെ പറ്റി പറഞ്ഞപ്പോൾ യാതൊരു താമസവും ഇല്ലാതെ അവനെ ജോലിയിൽ നിന്ന് സര്‍ പിരിച്ചുവിട്ടു. അവൻ കുറ്റം സമ്മതിച്ചിരുന്നു. പക്ഷേ കയ്യിൽ പിടിച്ചത് ഒരു വലിയ കുറ്റമായി അവന് തോന്നിയില്ല. പക്ഷേ സാറിന് അങ്ങനെ തോന്നി. അതുകൊണ്ട് മണിക്കൂറുകൾക്കുള്ളിൽ നടപടിയുണ്ടായി. പിരിച്ചുവിടപ്പെട്ട ഒറീസക്കാരന്റെ സഹപ്രവർത്തകർ ജോലിക്ക് കയറിയില്ല എന്നായി. അവനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു. സാർ വഴങ്ങിയില്ല. പ്ലാൻറ് സ്തംഭിക്കും എന്ന് ലോഡിങ് ജീവനക്കാർ. എങ്കില്‍ എല്ലാവരെയും പിരിച്ചുവിട്ടു പുതിയ ആളുകളെ എടുക്കും എന്ന് സാമുവല്‍ സാർ. അത്രയും ആയപ്പോൾ സംഗതിയുടെ ഗുരുതരാവസ്ഥയും കിടപ്പുവശവും മനസ്സിലാക്കിയ പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ കൂട്ടുകാരുടെ ഐക്യദാർഢ്യം അവഗണിച്ച് സ്വയം ഒഴിഞ്ഞു പോയി. അവിടെ സാമുവല്‍ സാർ പിടിച്ച പിടിയാലേ കാര്യങ്ങൾ നേടിയെടുത്തു. പക്ഷേ ഇത്തരം വിഷയങ്ങൾ പ്ലാന്റില്‍ സാധാരണ നടക്കാറില്ല. അതിനാവശ്യമായ മുൻകരുതലുകളും നിർദ്ദേശങ്ങളും നിയമങ്ങളും പ്ലാന്റിൽ ഉണ്ട്. എന്നിട്ടും സൗന്ദര്യ സാന്നിധ്യത്തിൽ ഒരുത്തന്റെ നിയന്ത്രണം അല്പം വ്യതിചലിച്ചുപോയി. അത് ക്ഷമിക്കാൻ സര്‍ തയ്യാറായതുമില്ല. ആ നിലയിൽ വനിതാ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം അദ്ദേഹം ഉറപ്പാക്കിയിരുന്നു.
ബൈക്കംപാടി മലയാളിസമാജത്തിന്റെ പ്രസിഡൻറ് കൂടിയായിരുന്നു സാമുവല്‍ സര്‍. പൊതുകാര്യ പ്രസക്തൻ. എല്ലാ ഇലക്ഷൻ സമയത്തും നാട്ടിൽ വന്ന് വോട്ട് ചെയ്യുന്ന വ്യക്തി. ആ നിലയിൽ എപ്പോഴും അദ്ദേഹം തന്‍റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിരുന്നു. ബൈക്കംപാടി മലയാളിസമാജത്തിലെ അംഗങ്ങളുടെ വീട്ടുവിശേഷങ്ങളിലും അദ്ദേഹം നിത്യപങ്കാളിയായിരുന്നു. അത് നൂലുകെട്ട് മുതൽ വിവാഹം വരെ നീണ്ടുപോകും.
ഇന്ന് ഞങ്ങൾ പോകാൻ ഉദ്ദേശിച്ചിട്ടുള്ളത് ജയമോഹനന്റെ വിവാഹ സല്ക്കാ രത്തിനാണ്. ജയമോഹനന്റെ വിവാഹം നാട്ടിൽ വച്ച് നടന്നിരുന്നു. അവിടുത്തെ വിരുന്നുപോക്കും എല്ലാം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് ജയമോഹൻ വന്നിട്ടുള്ളത്. വന്നശേഷം ആദ്യ ഞായറാഴ്ച തന്നെ റിസപ്ഷൻ നടത്തുകയാണ്. അതില്‍ ഞാനും പങ്കെടുക്കണം. എനിക്ക് ജയമോഹനനെ വലിയ പരിചയമില്ല. മുൻപ് ഒരു പക്ഷേ കണ്ടിട്ടുണ്ടാവും. പക്ഷേ ഇതുവരെ ജയമോഹനനെ പേര് ചോദിച്ച് ഞാന്‍ പരിചയപ്പെട്ടിട്ടില്ല. അന്തർമുഖനായ എനിക്ക് ഇടിച്ചുകയറി ആളുകളെ പരിചയപ്പെടാനും സൗഹൃദം ഉണ്ടാക്കാനും പറ്റാറില്ല. അതുകൊണ്ടുതന്നെ മലയാളി സമാജത്തിലെ പലരെയും പല സമയത്തും കണ്ടിട്ടുണ്ടെങ്കിലും ആരുടെയും പേര് കൃത്യമായി അറിഞ്ഞുകൂടാ. അവർ എന്തു ചെയ്യുന്നു, എവിടെ താമസിക്കുന്നു എന്നും അറിഞ്ഞുകൂടാ.
കൃത്യം ആറരയ്ക്ക് ഞങ്ങൾ പുറപ്പെട്ടു. റിസപ്ഷൻ ഏഴു മുതൽ തുടങ്ങും. റിസപ്ഷൻ എന്നു പറഞ്ഞാൽ ആണുങ്ങളുടെ വെള്ളമടിയും പിന്നെ ലഘുഭക്ഷണവും. സ്ത്രീകളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പരദൂഷണ കമ്പനിയും ഭക്ഷണവും. ഇത് ഒന്‍പതു മണി വരെ നീണ്ടുനിൽക്കും. ഒരു സിനിമയുടെ സമയം. ഡ്രൈവ് ചെയ്യുമ്പോൾ സാമുവൽ സാർ ജയമോഹനനെ പരിചയപ്പെടുത്തി.
“ആള് അല്പം തരികിടയാണ്. നാട്ടുകാര്‍ പണ്ട് ഒന്ന് പൊക്കിയതാ. പെണ്ണ് പ്രശ്നം. ഇവിടുത്തെ ആളുകൾ ദരിദ്രരെങ്കിലും വളരെ മാമൂൽ ജീവിതം നയിക്കുന്നവരാണ്. അതിനകത്തു കയറിക്കളിക്കാൻ ശ്രമിച്ചാൽ അവർ സഹിക്കില്ല. പ്രത്യേകിച്ചും സ്ത്രീവിഷയം. സ്ത്രീകൾ ഇവിടത്തുകാരെ സംബന്ധിച്ച് സഹജീവികൾ മാത്രമല്ല കുടുംബത്തിൻറെ അഭിമാന സ്തംഭങ്ങൾ കൂടിയാണ്. മിക്കവാറും അറേഞ്ച്ഡ് മാര്യേജ് ആണ് ഇവിടെ പതിവ്. പ്രേമബന്ധങ്ങൾ തോന്ന്യവാസമായി കണക്കാക്കപ്പെടുന്നു. വിവാഹമോചനങ്ങൾ ഇവിടെ ഇല്ല എന്നുതന്നെ പറയാം. ഏതെങ്കിലും യുവ ദമ്പതികൾക്ക് മടുത്തു എന്ന് തോന്നിയാലും പിരിയാൻ പറ്റത്തില്ല. കാരണം അവരെ ഒന്നിപ്പിച്ചവർ ഇടപെടും. അത് വീട്ടുകാർ മാത്രമല്ല അയൽക്കാർ, കൂട്ടുകാർ, മതപരമായ ആളുകൾ, എന്തിന് രാഷ്ട്രീയപ്രവർത്തകർ വരെ ഇടപെടും. പോലീസില്ല കോടതിയില്ല വിവാഹമോചനവുമില്ല. ചുരുക്കിപ്പറഞ്ഞാൽ കെട്ടുറപ്പ് ജാതിക്കാരാണ് ഇവിടുത്തെ ജനം എന്ന് പറയാം.”
സാമുവൽ സാർ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ എല്ലാം മൂളി കേൾക്കും.
“ജയമോഹനനെ പൊക്കിയത് അയലത്തെ സുന്ദരിക്ക് കത്ത് കൊടുത്തതിനാണ്. പക്ഷേ അത് അത്ര നിർദ്ദോഷം ആയിരുന്നില്ല. അതിനു മുമ്പേ ചൂളമടിയും ഒക്കെ ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെണ്ണിന് ഇത് പുതിയ അനുഭവമായിരുന്നു. എങ്കിലും അവൾ ധീരയായിരുന്നു. ഫൂലന്‍ദേവിയുടെ ബ്രീഡ്. അവൾ മടികൂടാതെ കത്ത് വാങ്ങി. പക്ഷെ അത് വായിച്ചത് അവളുടെ പേരന്റ്സ് ആയിരുന്നു. പിന്നെ ആസ് യുഷ്വല്‍ അവർ ജയമോഹനനെ കവിളത്ത് തലോടി ചെറുതായി ഒന്ന് ഉപദേശിച്ചു. സംഭവം അറിഞ്ഞ് ഞാന്‍ ഇടപെട്ടതുകൊണ്ട് പോലീസ് കേസ് ആയില്ല. വലുതായി നാറിയുമില്ല. അത്യാവശ്യം ചിലർക്ക് അറിയാമെന്ന് മാത്രം.” സാമുവൽ സാർ പറഞ്ഞു.
സാമുവൽ സാറിൻറെ സംസാരം രസകരമാണ്. പുട്ടിന് തേങ്ങാപ്പീര പോലെ അതിൽ നർമ്മം ഉണ്ടാകും. അനര്‍ഗളമായ ഒരു നദീപ്രവാഹം പോലെ അത് ഒഴുകിപ്പരക്കും. കേൾക്കുന്നവർക്ക് ബോറടിക്കുകയില്ല. ഞാൻ ഇവിടെ എത്തിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. ട്രെയിനിങ് പീരിയഡ് ആണിത്.
എക്സ്പോർട്ടിങ് കമ്പനി ഒരു പ്രത്യേക ലോകമാണ്. കമ്പനിയിൽ കയറിയാൽ പുറംലോകത്ത് നടക്കുന്നതൊന്നും നമ്മൾ അറിയില്ല. രാവിലെ എട്ടരയ്ക്ക് എത്തിയാൽ വൈകിട്ട് എട്ടര വരെ കമ്പനിയിൽ കാണും. എന്നാൽ ചരക്ക് കണ്ടൈനറിൽ ലോഡ് ചെയ്യുന്ന ദിവസമാണെങ്കിൽ അത് രാത്രി പന്ത്രണ്ടു മണിയോ ഒരു മണിയോ ആകും. ചില ദിവസങ്ങളിൽ പ്രോഡക്റ്റ് ഫ്രീസ് ചെയ്ത് പാക്ക് ചെയ്ത് കഴിയുമ്പോൾ വെളുപ്പിനെ രണ്ടു മണി വരെ ആകും. പ്രോസസിംഗ് യൂണിറ്റിൽ നല്ല തണുപ്പായിരിക്കും. എന്നാൽ കഠിനകരമായത് ടണലിലെ പണിയാണ്. ക്ലീൻ ചെയ്ത് തരംതിരിച്ച് പാക്ക് ചെയ്ത ഉത്പന്നം ഫ്രീസ് ചെയ്യുന്നത് മിക്കവാറും മൈനസ് മുപ്പതു ഡിഗ്രി സെൽഷ്യസിൽ ആണ്. ആ അവസരത്തിൽ നല്ല തണുപ്പിൽ നിന്നു വേണം ഉത്പന്നം അടുക്കി വയ്ക്കാൻ. ഫ്രീസിങ് നടത്തുന്ന സ്ഥലത്തെയാണ് ടണൽ എന്ന് പറയുന്നത്. അത് ഒരു ചെറിയ മുറിയാണ്. മൈനസ് മുപ്പതു ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്തിരിക്കും. ടണലിനുള്ളില്‍ അതിശക്തമായ കൊടുങ്കാറ്റ് പോലെ വായു പ്രവാഹമുണ്ടാക്കാന്‍ പര്യാപ്തമായ മൂന്ന് വലിയ ഫാനും ഉണ്ട്. അതുകൊണ്ടുതന്നെ ശക്തമായ തണുത്ത എയർ സർക്കുലേഷൻ എപ്പോഴും ടണലിനുള്ളില്‍ ഉണ്ടായിരിക്കും. അങ്ങനെയാണ് ടണലിൽ ഉൽപ്പന്നം ഫ്രീസ് ചെയ്യുന്നത്. പായ്ക്ക് ചെയ്ത ഉൽപ്പന്നം ടണലിൽ അടുക്കി വെക്കണം . അതിനു കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരും. നല്ല തണുപ്പിൽ നിന്നും പുറത്തേക്ക് വരുമ്പോൾ കിട്ടുന്ന ചൂട് പറഞ്ഞറിയിക്കാൻ വയ്യാത്ത സുഖാ നുഭവമാണ്. പക്ഷേ പ്രശ്നം മഴക്കാലത്താണ്. അപ്പോൾ അകത്തും തണുപ്പ് പുറത്തു തണുപ്പ്. ശരീരം ആകെ തണുത്ത് മരച്ചിരിക്കും.
ബൈക്കംപാടി മലയാളി സമാജത്തിന് ഒരു നല്ല ലൈബ്രറി ഉണ്ടെന്ന് സാമുവല്‍ സാർ പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ പോകാനോ പുസ്തകങ്ങൾ വായിക്കാനോ ഉള്ള സമയം ഇതുവരെ ലഭിച്ചിട്ടില്ല. ഞാൻ പറഞ്ഞുവല്ലോ കമ്പനിയിൽ ഞായർ ഒഴിവുദിനം അല്ല. അവസരം കിട്ടുമ്പോഴൊക്കെ സാമുവല്‍ സാർ പറയുന്ന ഒരു കാര്യമുണ്ട്. എല്ലാത്തരം ആളുകളുമായും ഇടപെടണം. സൗഹൃദം നിലനിർത്തണം. എന്ന് പറഞ്ഞാൽ പാഠപുസ്തകത്തിലെ തിയറികളല്ല മറിച്ച് ആളുകളെ സമര്‍ത്ഥമായി കൂടെ നിർത്തുന്നതാണ് മാനേജ്‌മന്റ്. കൈകാര്യം ചെയ്യുന്നതാണ് മാനേജ്‌മന്റ്. ഞാൻ ആ പ്രസ്താവന തലകുലുക്കി സമ്മതിക്കും. കാരണം ലോകത്തിലെ മികച്ച മാനേജർമാർ ആരും തന്നെ എം. ബി. എ. പഠിച്ചിറങ്ങിയ ആയിരുന്നില്ല. മറിച്ച് അവരെല്ലാം നല്ല മനുഷ്യരായിരുന്നു അവർക്കെല്ലാം തൊഴിലാളികളെ സമർത്ഥമായി കൂടെ നിർത്താനുള്ള കഴിവ് ഉണ്ടായിരുന്നു.
എൻറെ അന്തർമുഖത്വം കണ്ട് സാർ പലപ്പോഴും ഉപദേശിക്കും താൻ മെച്ചപ്പെടണം. സിട്ട്വേഷന്‍ യോഗ്യമായ രീതിയിൽ മാനേജ് ചെയ്യണം. എന്നു പറഞ്ഞാൽ അന്തർമുഖത്വം വിട്ട് ഇടിച്ചുകയറി ഇടപെടേണ്ട സ്ഥലത്ത് ഇടിച്ചുകയറണം. ‘മമ്മൂഞ്ഞ് മലയുടെ അരികിൽ എത്തിയില്ലെങ്കിൽ മല മമ്മൂഞ്ഞിനരുകില്‍ എത്തണം’ എന്ന് സാരം. അതും ഞാൻ തലകുലുക്കി സമ്മതിക്കും.
“ഒമ്പതാം ക്ലാസ്സുകാരിയിൽ മാത്രം ജയമോഹൻ ഒതുങ്ങിയില്ല. അവൻറെ താമസസ്ഥലത്തു നിന്നും അല്പം അകലെയുള്ള ഒരു അലക്കുകാരിയുമായി അവൻ ഒട്ടി. സുന്ദരിക്ക് കെട്ടിയോനും രണ്ട് പിള്ളേരും ഉണ്ട്. ഇവിടെ പെണ്‍കുട്ടികളുടെ വിവാഹം അല്പം നേരത്തെ നടക്കുന്നതുകൊണ്ട് ഇരുപത്തഞ്ചു വയസ്സ് എത്തും മുമ്പ് രണ്ടു പിള്ളേരുണ്ടാവും. എന്നാലും നല്ല പ്രായം. അലക്കുകാരി അല്പം ഇറച്ചിക്കൂറുള്ള കൂട്ടത്തിലായിരുന്നു. ഒരു ജേഴ്സി ഇനം . കുറച്ചുകാലം അവൾ അവനെ ഊറ്റി. അവൻ അവളുടെ സഹകരണ ബാങ്ക് ആയിരുന്നു. വാങ്ങുന്നത് കടമായിട്ടാണ് പക്ഷേ പിന്നീട് അത് തിരിച്ചുകിട്ടത്തില്ല. ഒരിക്കൽ സമയം തെറ്റി വന്ന സുന്ദരിയുടെ കണവൻ സുന്ദരിയുടെ മടിയിൽ കിടക്കുന്ന ജയമോഹനനെ കയ്യോടെ പൊക്കി. അത് സുന്ദരിയും കണവനും തമ്മിലുള്ള ഒരു അണ്ടര്‍സ്റ്റാറ്റിംഗ് നാടകമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. കാരണം അപ്പോഴേക്കും സുന്ദരി ഒരു വലിയ തുക ജയമോഹനന് കൊടുക്കാന്‍ ഉണ്ടായിരുന്നു. മൂന്നാംകിട ആളുകള്‍ക്ക് എപ്പോഴും വക്രബുദ്ധി കൂടുതല്‍ ആയിരിക്കും. നാട്ടുകാർ കൂടി. ജയമോഹനനെ അത്യാവിശ്യം ചളുക്കിയിട്ട് കൈ കെട്ടിയിരുത്തി. വിവരമറിഞ്ഞ് ഞാൻ ചെന്നു. അയ്യാപോറ്റി പറഞ്ഞ് കാലുപിടിച്ച് അവനെ ഊരിക്കോണ്ടുപോന്നു. അന്നും പോലീസ് കേസ് ആയില്ല. ഒരു തനി ഞരമ്പുരോഗി. ഇവനൊക്കെ കിട്ടേണ്ടത് വല്ല താടകമാരെയും ആണ്. എങ്കിലേ പഠിക്കു. പക്ഷേ ഇവനെപ്പോലെയുള്ളവർക്ക് നല്ല കിളി പോലത്തെ പാവം പെൺകുട്ടികളെ ആയിരിക്കും കിട്ടുക. തമ്പുരാൻ ദുഷ്ടനെ പനപോലെ വളർത്തുമെന്ന് പറയുന്നത് ശരിയാണ്. അവനിപ്പോ കെട്ടിക്കൊണ്ട് വന്നിരിക്കുന്നത് ഒരു പാവം പെണ്ണിനെ ആയിരിക്കും. നോക്കിക്കോ.” സാമുവല്‍ സാറിന് ആത്മരോഷം. അത് ന്യായമാണ്. ജയമോഹൻ കാരണം പാവപ്പെട്ടവൻ അല്പം നാറിയതാണല്ലോ. ഒരു മലയാളിസമാജം പ്രസിഡന്റിന്റെ പങ്കപ്പാടെ.
വണ്ടി പേള്‍ഹാർബർ ഓഡിറ്റോറിയത്തിന്റെ മുന്നിലെത്തി. അവിടെയാണ് ജയമോഹൻ വിവാഹപ്പാർട്ടി ഒരുക്കിയിരിക്കുന്നത്. റിസപ്ഷന് നാനൂറ് അതിഥികള്‍ക്കാണ് ക്ഷണം ഉള്ളത്. ഞങ്ങൾ വണ്ടി പാർക്കിംഗ് ഏരിയയില്‍ നിർത്തി. ഹാളിലേക്ക് കയറുമ്പോൾ സല്‍ക്കാരം തുടങ്ങിയിരുന്നു. മുന്നിൽ ജയമോഹനനും നവവധുവും ആളുകളെ പരിചയപ്പെടുകയാണ്. അവർക്ക് ചുറ്റും വീഡിയോ, സ്റ്റില്‍ ക്യാമറാമാൻമാർ, പരിചയക്കാർ, എല്ലാംകൂടി ഒരു കൊച്ചാൾക്കൂട്ടം ഉണ്ട്.
സാമുവല്‍ സര്‍ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ജയമോഹനന്റെ അടുത്തെത്തി. തൊട്ടു പുറകെ ഞാനുമുണ്ട്. വീഡിയോ ഫ്ലഡ് ലൈറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. മുന്നിൽ നിന്ന ക്യാമറാമാൻ മാറിയ ഗ്യാപ്പിൽ ഞാൻ ഒരു നോക്ക് ജയമോഹനന്റെ വധുവിനെ കണ്ടു. ഉയരം കുറഞ്ഞ തുടുത്ത രൂപം. പരിചിത മുഖം പോലെ. അല്പം മാറി നിന്ന് ഒന്നുകൂടെ വധുവിനെ നോക്കി. ഞെട്ടിപ്പോയി. ശ്രീജ. ഡിഗ്രിക്ക് എൻറെ ക്ലാസ്മേറ്റ് ആയിരുന്ന ശ്രീജ. ഞാൻ പെട്ടെന്ന് പിൻവാങ്ങി.
സാമുവല്‍ സര്‍ ജയമോഹനന്റെ കരംഗ്രഹിച്ച് പിന്നിലേക്ക് നോക്കി. പിന്നെ ചുറ്റിലും കണ്ണോടിച്ചു. അദ്ദേഹം നോക്കുന്നത് എന്നെയാണ്. അതെനിക്ക് മനസ്സിലായി. എന്നെ ജയമോഹനനും കുടുംബത്തിനും പരിചയപ്പെടുത്താനുള്ള അന്വേഷണമാണ്. അതും മാനേജ്മെൻറ് ട്രെയിനിങ്ങിന്റെ ഭാഗമാണ്. ഞാൻ അല്പം മാറി പിന്നിലായിട്ട് ഒരു കസേരയിലിരുന്ന് ഇതെല്ലാം കാണുന്നുണ്ട്. പക്ഷേ സാമുവല്‍ സാറിന്റെ അരികിൽ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു. അദ്ദേഹം പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്ന കുടുംബിനി ശ്രീജയാണ്. എൻറെ സഹപാഠിനിയായിരുന്ന ശ്രീജ. അഞ്ചുവർഷം മുമ്പ് എൻറെ കൂടെ പഠിച്ചവള്‍. കലാലയത്തിലെ പെൺപുലി. എൻറെ മനസ്സിലേക്ക് മിഴിവുറ്റ പല രംഗങ്ങള്‍ കടന്നു വന്നു.
ശ്രീജ കാണാൻ അത്ര സൗന്ദര്യമുള്ള ഒരു പെൺകുട്ടി അല്ല. പക്ഷേ ഉയരം കുറഞ്ഞ വെളുത്ത അവളുടെ ഹൈലൈറ്റ് എന്ന് പറയുന്നത് തുടുത്ത ശരീരമാണ്. പ്രായത്തിൽ കവിഞ്ഞ ശരീര വളർച്ചയുള്ള ശരീരം. ഒരു ഗുണ്ട് ടൈപ്പ്. അവള്‍ നടന്നു പോയാൽ ആൺകുട്ടികൾ അവളെ കമൻറ് അടിക്കാതിരിക്കാൻ സാധിക്കില്ല. അതാണ് നടപ്പിന്റെ രീതി. ഒരുമാതിരി തുള്ളിച്ചാടിയുള്ള നടത്തം. ആൺകുട്ടികളുമായി നല്ല ചങ്ങാത്തമാണ്. അല്പം ആധികാരികത ഉള്ള ചങ്ങാത്തം. ആരെയും പേരു വിളിക്കില്ല. എടാ എന്നേ വിളിക്കൂ. അത്ര അടുപ്പമായിരുന്നു ആണ്‍കുട്ടികളുമായി അവള്‍ക്ക്. നല്ല സൗഹൃദം. കലാലയത്തിൽ അവൾക്ക് കാര്യമായ രാഷ്ട്രീയ പ്രവർത്തനവും ഉണ്ടായിരുന്നു. അതിൽ ശത്രുക്കളും മിത്രങ്ങളും ആരാധകരും ഉണ്ടായി. ഇലക്ഷൻ സമയത്ത് അവള്‍ ക്ലാസിൽ ഉണ്ടാവുകയില്ല. ക്ലാസ് ക്യാമ്പയിനുമായി എല്ലാ ക്ലാസിലും കേറി ഇറങ്ങി നടക്കും. ഉദാത്ത സൗന്ദര്യത്തിന്റെ അളവുകോലുകൾക്ക് അവൾ അനുയോജ്യ അല്ലെങ്കിലും എപ്പോഴും ഒരുപറ്റം ആരാധകന്മാർ അവൾക്കു ചുറ്റും ഉണ്ടാകും. രാഷ്ട്രീയ വൈര്യം കൊണ്ടോ എന്തോ ഞങ്ങൾ ക്ലാസിലെ ആൺപിറന്നവർ ശ്രീജയെ കാര്യമായി പരിഗണിച്ചിരുന്നില്ല. ഔപചാരികമായ ഒരു സൗഹൃദം, അതിനപ്പുറം ഒരു ആത്മബന്ധം ഞങ്ങൾക്കാർക്കും അവളോട് തോന്നിയിരുന്നില്ല. അവൾക്ക് ഒരു എല്ല് കൂടുതലാണ് എന്നുള്ള ഒരു തോന്നലായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.
ഒരിക്കൽ കോളേജ് കാന്റീനിൽ വച്ച് ഉണ്ടായ സംഭവം അവളെ പ്രശസ്തയാക്കി. സൗഹൃദത്തിൻറെ സ്വാതന്ത്ര്യത്തിൽ ചൊറിയാൻ ചെന്ന ഒരുവനെ അവള്‍ തല്ലി. അതോടെ ശ്രീജ ഒരു ഹീറോയിൻ ആയി. പക്ഷേ ശ്രീജയുടെ ധിക്കാര സ്വഭാവം ക്ലാസിലെ പുരുഷ പ്രജകൾക്കിടയിൽ മതിപ്പ് കുറയ്ക്കുകയാണ് ഉണ്ടായത്. അവളുമാ യിട്ടുള്ള അടുപ്പവും സഹകരണവും തികച്ചും ഔപചാരികമായി. ഡിഗ്രി കോഴ്സ് തീരാറായി. ഞങ്ങളുടെ അവസാനത്തെ കോളജ്ഡേ ആഘോഷദിനം.
കോളേജ് ഓഡിറ്റോറിയത്തിൽ ഗാനമേള അരങ്ങ് തകർക്കുന്നു. ഓഡിറ്റോറിയത്തിന്റെ അകത്തും പുറത്തും ഡാൻസും ബഹളവും. അപ്പോഴാണ് എൻറെ സഹപാഠി ജോൺ ഓടി വന്ന് ഓഡിറ്റോറിയത്തിൽ നിന്ന എന്നോട് എന്തോ പറഞ്ഞത്. ബഹളത്തിൽ അവൻ പറഞ്ഞത് മുങ്ങിപ്പോയി. ഞാനത് കേട്ടില്ല. അവൻ വലിയ ആവേശത്തിൽ ആയിരുന്നു. ഒരു ലോട്ടറി അടിച്ച മട്ട്. അവൻ എന്നെ പിടിച്ചു വലിച്ചു ഓഡിറ്റോറിയത്തിന് വെളിയിൽ കൊണ്ടുവന്നു. പിന്നെ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിലേക്ക് വലിച്ചുകൊണ്ടുപോയി. കാര്യം എന്തെന്ന് എനിക്ക് മനസ്സിലായില്ല. മൊത്തത്തിൽ സസ്പെൻസ്. ഡിപ്പാർട്ട്മെന്റില്‍ ചെല്ലുമ്പോൾ, ഡിപ്പാർട്ട്മെൻറ് ഹെഡ് നിന്ന് തിളക്കുന്നു. അദ്ദേഹം വായിൽ തോന്നിയ സാംസ്കാരികമായ ചീത്തവിളി നടത്തിക്കൊണ്ടിരിക്കുകയാണ്. മുന്നിൽ തലകുനിച്ച് നമ്മുടെ ധീരവനിത ശ്രീജ. ശ്രീജ ആരുടെയും മുഖത്തുനോക്കിയില്ല. എനിക്ക് കാര്യം മനസ്സിലായില്ല. സമീപത്തുനിന്ന് അറ്റൻഡർ ദാമുവേട്ടനെ ഞാന്‍ കണ്ണുകൊണ്ട് വിളിച്ചു. ദാമുവേട്ടന്‍ ഞങ്ങളെ മാറ്റിനിർത്തി വിവരം പറഞ്ഞു. കോളേജ് ഡേയുടെ ബഹളത്തിൽ പെൺപുലി ശ്രീജ ഒരുത്തനെ തരപ്പെടുത്തി രമിക്കുകയായിരുന്നു. അന്ത:പുരത്തിൽ. പെൺകുട്ടികൾക്ക് മാത്രമുള്ള റസ്റ്റ് റൂമിനെ ഞങ്ങൾ അന്ത:പ്പുരം എന്നാണ് വിളിച്ചിരുന്നത്. അവിടെ ആൺകുട്ടികൾക്ക് പ്രവേശനമില്ല. അന്ത:പ്പുരം ക്യാമ്പസിനുള്ളിൽ തന്നെയുള്ള ഒരു വേറിട്ട കെട്ടിടമാണ്. വിശാലമായ ഹാളും ബെഞ്ചുകളും ചെറിയ റൂമുകളും അറ്റാച്ച്ഡ് ബാത്റൂമും ഒക്കെയുള്ള കെട്ടിടം. അതിൻറെ അകത്തുനിന്നാണ് പെൺപുലിയെ കൂട്ടുകാരനൊപ്പം ഡിപ്പാർട്ട്മെൻറ് അറ്റൻഡർമാർ പൊക്കിയത്. ഡിപ്പാർട്ട്മെൻറ് അറ്റൻഡർമാർ തന്നെയാണ് പ്രതിയെ കൈയോടെ പിടിച്ച് ഡിപ്പാർട്ട്മെൻറ് ഹെഡിന് കൈമാറിയത്. രസകരമായ കാര്യം ഇത്രയും ഉശിരൻ സിംഹങ്ങൾ ഉണ്ടായിട്ടും, അവരിൽ പലരും ശ്രീജയുടെ ആരാധകരായിട്ടും, അവൾ ആ സമയത്ത് കണ്ടെത്തി അന്ത:പ്പുരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ കൂട്ടുകാരൻ കോളേജിലെ ഒരു തരികിട ആയിരുന്നു. ഒരു ഭേദപ്പെട്ട വില്ലൻ. സൗന്ദര്യത്തിന്റെയോ ശാരീരികപുഷ്ടിയുടെയോ മാനദണ്ഡങ്ങൾക്ക് ഒട്ടും ഇണങ്ങാത്തവൻ. പരീക്ഷാ സമയത്ത് കോപ്പിയടിച്ചതിന് കോളേജിൽ നിന്നും ഡീബാര്‍ ചെയ്യപ്പെട്ടവൻ. അതിലൊക്കെ ഉപരി അവളുടെ രാഷ്ട്രീയപ്രതിയോഗി. ഞങ്ങളുടെ നല്ല പരിചയക്കാരൻ. ഒരിക്കലും അവൻ ശ്രീജയോട് സംസാരിക്കുന്നതോ ഇടപെടുന്നതോ ഞങ്ങൾ കണ്ടിരുന്നില്ല. ആ വില്ലനാണ് ഇപ്പോൾ പെൺപുലിയുടെ കാമദേവൻ ആയത്.
“രണ്ടിനേം കൂടി കൈയ്യോടെ പൊക്കിയത് ഞങ്ങളാണ്. അവളെ കൊണ്ടുപോയി വല്ല മെഡിക്കൽ ചെക്കപ്പും നടത്തേണ്ടിവരും. ചെറ്റ.” ദാമുവേട്ടൻ കാറിത്തുപ്പി നടന്നുപോയി.
അന്നത്തെ ആ കഥാപാത്രമാണ് ഇപ്പോൾ ഇവിടെ ഫ്ലഡ് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത്. മൊത്തത്തിൽ പൂത്തുലഞ്ഞ് നാണം കലർന്നവൾ നിൽക്കുന്നു. ജയമോഹനന്റെ ഭാഗ്യ താരകം. കുലവധു സുന്ദരി, സുശീല. സാർ ആൾക്കൂട്ടത്തിൽ നിന്നും തലയുയർത്തി ചുറ്റും പരതുന്നത് എനിക്ക് കാണാം. അദ്ദേഹം അന്വേഷിക്കുന്നത് എന്നെയാണ് അതെനിക്കറിയാം. പക്ഷേ പോകേണ്ട. എന്തിനു പെൺപുലിയുടെ സന്തോഷം കെടുത്തണം. എത്ര അഭിനയിച്ചാലും അവൾക്ക് എന്നെ തിരിച്ചറിയാതിരിക്കാൻ കഴിയില്ലല്ലോ. അതൊരു കനലായി എന്നും അവളുടെ മനസ്സിൽ കിടന്ന് പുകയും. ശ്രീജ ഇനിയും ഇവിടെ ജീവിക്കേണ്ടവളാണ്. ഞാനാണെങ്കിൽ മൂന്നു മാസം കൂടി കഴിഞ്ഞാൽ ആറുമാസത്തെ ട്രെയിനിങ് പൂർത്തിയാക്കി തമിഴ്നാട്ടിലെ പ്ലാന്റിലേക്ക് മാറും. പിന്നെന്തിന് ഈ കുറഞ്ഞ കാലയളവിൽ ഒരാളുടെ മനസ്സിൽ തീ കോരി ഇടണം.
സാമുവല്‍ സാർ വയറുനിറച്ച് ശകാരിക്കുമെന്ന് എനിക്കറിയാം. എന്നാലും വെട്ടപ്പെടേണ്ട. ഞാൻ ഭക്ഷണം കഴിക്കാൻ നിന്നില്ല. നേരെ പാർക്കിംഗ് സ്പോട്ടില്‍ പോയി. സാമുവല്‍ സാറിൻറെ വണ്ടിക്ക് അടുത്ത് കാത്തു നിന്നു. അര മണിക്കൂർ കഴിഞ്ഞ് സാർ വരുന്നത് കണ്ടു. കാര്യമായി ഒന്നും കഴിച്ച ലക്ഷണമില്ല. എന്നെ കണ്ടപ്പോൾ താരള്യമുള്ള ആ മുഖം കറുത്തിരുണ്ട് കനം വെച്ചു. ഒരു പെരുമഴ ഞാൻ പ്രതീക്ഷിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. ഒരക്ഷരം മിണ്ടാതെ അദ്ദേഹം ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു. സാർ സീറ്റുബെല്റ്റിടുന്ന സമയത്ത് ഞാൻ അടുത്ത ഡോർ തുറന്ന് സാറിന്റെ സമീപത്തിരുന്നു. വണ്ടി മുന്നോട്ട് എടുത്തു.
ഇപ്പോൾ ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ഞങ്ങൾക്കിടയിൽ ഇല്ല. തികഞ്ഞ നിശബ്ദത. ഞാൻ ആ നിശബ്ദതയെ ഭയന്നു. സാർ വണ്ടി റോഡ് സൈഡിലുള്ള ഒരു സ്നാക്ക് പാർലറിന്റെ മുന്നിൽ നിർത്തി. പിന്നെ പുറത്തിറങ്ങി രണ്ട് പൈനാപ്പിൾ ജ്യൂസിന് ഓർഡർ കൊടുത്തു. ആശ്വാസം മഞ്ഞ് ഉരുകിത്തുടങ്ങി. ഞാൻ പതിയെ സാറിൻറെ സമീപത്ത് നിന്നു. സര്‍ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു വലിച്ച് പുക മുകളിലേക്ക് ഊതി വിട്ടുകൊണ്ടിരുന്നു. സിഗരറ്റ് പകുതിയായപ്പോൾ അദ്ദേഹം എൻറെ നേരെ തിരിഞ്ഞു. പിന്നെപ്പറഞ്ഞു.
“ആളുകളോട് നല്ല രീതിയിൽ ഇടപെടാൻ താൻ ഇനിയും പഠിച്ചിട്ടില്ല. നല്ല ഇടപെടൽ ഒരു നല്ല മാനേജർക്ക് അനിവാര്യമാണ്.” ഞാൻ ഒന്നും മിണ്ടിയില്ല. സാർ തുടർന്നു.
“സിറ്റുവേഷൻസ് കൈകാര്യം ചെയ്യാൻ താന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.”
ഞാൻ തൊണ്ടയനക്കി. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.
“സിറ്റുവേഷൻ സമർത്ഥമായി കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു സാർ. അതിന്റെ ആദ്യ പരീക്ഷണമാണ് അല്പം മുമ്പ് കഴിഞ്ഞത്. അതിൽ ഞാൻ വിജയിക്കുകയും ചെയ്തു.”
സാർ എന്നെ സാകൂതം നോക്കി.
“ഒരു സങ്കീർണ സാഹചര്യം ഞാൻ നല്ല രീതിയിൽ മറികടന്നു സര്‍.” ഞാന്‍ പറഞ്ഞു.
“മനസ്സിലായില്ല.” സര്‍ പകുതി കത്തിയ സിഗരറ്റ് കുത്തിക്കെടുത്തി ദൂരെ എറിഞ്ഞിട്ട് ഒരു ഗ്ലാസ് ജ്യൂസ് എനിക്ക് നീട്ടി. ഞാൻ ആശ്വസിച്ചു. മഞ്ഞുമല പൂർണമായും ഉരുകി മാറിയിരിക്കുന്നു.
തിരികെ ഡ്രൈവ് ചെയ്യുമ്പോൾ സാർ ആത്മഗതം എന്നോണം പറഞ്ഞു.
“ട്രീറ്റ് നന്നായിരുന്നു. ഒരുപാട് വിഭവങ്ങൾ ഉണ്ടായിരുന്നു. തനിക്ക് വയറ്റുഭാഗ്യം ഇല്ല. ഞാൻ എല്ലാം ഒന്ന് തൊട്ടുപോന്നു.” ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ അല്പം ലഹരിയിലാണ്. ആദ്യ പരീക്ഷണം വിജയിച്ച ലഹരി. രാത്രിയിലെ പുറം കാഴ്ചകൾ എത്ര മനോഹരമാണ്. ഇതിനുമുമ്പ് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.
“നല്ല ജോഡിയാ. നളനു പറ്റിയ ദമയന്തി.” സാർ പതിയെ പറഞ്ഞു. ഞാൻ പെട്ടെന്ന് തിരുത്തി.
“അല്ല സര്‍ “
“പിന്നെ”. സാർ എന്നെ നോക്കി. അല്പം പോലും സംശയിക്കാതെ ഞാൻ പറഞ്ഞു.
“ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി”.