ഞാൻ ശരിക്കും ആദ്യാക്ഷരമെഴുതിയത് തമിഴിലായിരുന്നു !
എൻ്റെ മൂന്നാം വയസ്സിൽ ഞാനൊരു തമിഴത്തിക്കുട്ടിയായിരുന്നു ! മലയാളത്ത് പാപ്പാ എന്ന ഓമനപ്പേരുള്ള തമിൾകുട്ടി !
ഗൂഡലൂർ ടി.എൻ.ഇ.ബിയിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് മാത്രമായുള്ള മാതൃ സംഘത്തിലെ നിറയെ വെള്ളക്കല്ല് തിളങ്ങുന്ന അരയന്ന മൂക്കുത്തിയിട്ട ടീച്ചറമ്മ എൻ്റെ വിരലുകൾ പിടിച്ച് നിലത്ത് ഒരു ചിത്രം വരച്ച് വെച്ചത് നോക്കി , വാത്സല്യച്ചിരിയോടെ "അ, പടി, ആ പടി" എന്ന് പറഞ്ഞ് എന്നെ തമിഴ് അക്ഷരങ്ങൾ പഠിപ്പിച്ചത് ഒരു സ്വപ്നം പോലെ ഇന്നും എനിക്ക് ഓർമ്മയുണ്ട്.
വലുപ്പച്ചെറുപ്പങ്ങളിലാതെ, അച്ഛൻമാരുടെ ഗ്രേഡുകൾ അതിർവരമ്പ് വരക്കാതെ ഞങ്ങൾ ഇലക്ട്രിസിറ്റി ബോർഡ് കുഞ്ഞുങ്ങൾ ആ ചെറിയ ഷെഡിൻ്റെ വരാന്തയിൽ നിരന്നിരുന്നു അക്ഷരങ്ങൾ എഴുതി, തമിഴ് പാട്ടുകൾ പാടി. ഭക്ഷണം കഴിച്ചു. നിലത്ത് ആയമ്മയുടെ താരാട്ട് പാട്ട് കേട്ട് കുട്ടിപ്പായയിൽ കിടന്നുറങ്ങി.
കടുംനിറത്തിലുള്ള പൂക്കൾ നിറഞ്ഞ ചേലകൾ ചുറ്റുന്ന ടീച്ചറമ്മയുടെ വലിയ കമ്മലും മൂക്കുത്തിയും അന്ന് എനിക്ക് വലിയ കൗതുകക്കാഴ്ചയായിരുന്നു. അവർ സംസാരിക്കുമ്പോൾ മൂക്കിലെ അരയന്ന മൂക്കുത്തിയുടെ കുഞ്ഞു മണികൾ ഇളകും. അപ്പോൾ അവരുടെ മൂക്ക് വേദനിക്കുന്നുണ്ടാവുമെന്ന് ഞാൻ സങ്കടപ്പെടും.
"നിലാ നിലാ ഓടി വാ ,
നില്ലാമൽ ഓടി വാ
മലൈ മീതെ ഏറി വാ
മല്ലികപ്പൂ കൊണ്ടുവാ"
എന്നൊരു തമിഴ് നേഴ്സറി റൈം അവർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. കുറെയേറെ പാട്ടുകൾ പഠിപ്പിച്ചിരുന്നെങ്കിലും "നിലാ നിലാ ഓടി വാ " എന്ന പാട്ട് ഞാൻ മറന്നിട്ടില്ല. മല്ലികപ്പൂവും കൊണ്ട് ഓടി വരുന്ന നില എന്ന പെൺകുട്ടിയെ ഞാൻ മനസ്സിൽ വരച്ചിട്ടു. (നിലാ എന്നതിന് നിലാവ് എന്നാണർത്ഥമെന്ന് ഞാൻ മനസ്സിലാക്കിയത് എംഫിലിന് പഠിക്കുമ്പോൾ ബാലു സാർ പറഞ്ഞ് തന്നപ്പോഴായിരുന്നു.)
പൂക്കളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ കാണിച്ച് അവയുടെ പേരുകൾ പരിചയപ്പെടുത്തുകയും തമിഴ് അക്ഷരങ്ങളും സംഖ്യകളും ഉറക്കെ പറയിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അവിടത്തെ ക്ലാസ്. പഠിപ്പിക്കുന്നതിനിടെ അവർ രണ്ട് ചെറിയ സ്റ്റീൽ വടികൾക്കിടയിൽ കമ്പിളിനൂൽ കൂട്ടിപ്പിണച്ച് ഉടുപ്പുകൾ തുന്നുമായിരുന്നു. തീർത്തും യാന്ത്രികമായി അവരുടെ വിരലുകൾക്കിടയിലൂടെ നൂലുണ്ടകൾ തെന്നിമാറി കമ്പിളി ഉടുപ്പുകൾ ഉണ്ടാവുന്നത് നോക്കിയിരിക്കുന്ന ഞാൻ പാട്ടുകൾക്കൊപ്പം മലയാളത്തിൽ ചുണ്ടുകൾ ഇളക്കി. അടുത്തിരിക്കുന്ന കുട്ടികളുടെ ബഹളങ്ങൾക്കിടയിൽ എൻ്റെ ശബ്ദം ആരും കേട്ടില്ല. അവർ കുട്ടികളെ പേരിനൊപ്പം പാപ്പാ എന്ന് ചേർത്തായിരുന്നു സംബോധന ചെയ്തിരുന്നത്.
സ്കൂളിൽ പോവുന്നതിന് മുൻപ് പാട്ടിയമ്മ തലമുടി മുറുക്കിക്കെട്ടി മല്ലിമാല വെച്ചുതന്നു. മുടിക്കെട്ടിനേക്കാൾ വലിയ ജമന്തിപ്പൂവ് അതിനിടയിൽ തിരുകണമെന്ന് ഞാൻ വാശി പിടിച്ചു. ഗർഭക്ഷീണത്തിൽ അവശയായ അമ്മ എൻ്റെ സഞ്ചിയിൽ പൂക്കൾ വാരിയിട്ടു സമാധാനിപ്പിച്ചു.
ക്ലാസ് കഴിഞ്ഞ ഉടനെ അവർ ചെറിയ ഇലകളിൽ ഉപ്പിട്ട് വേവിച്ച നേരിയ എരിവുള്ള ചെറുപയറോ വൻപയറോ തിന്നാനായി തരും. അമ്മ വീട്ടിൽ ഉണ്ടാക്കി വെച്ച രസച്ചോറിൻ്റെ ഓർമ്മയിൽ ഞാൻ ആ ഇലപ്പൊതിയിൽ കൈയ്യിട്ട് ഇളക്കും. "പാപ്പാക്ക് പശിക്കറ്തില്ലയാ, വേഗം ശാപ്പിട്" എന്ന് പറഞ്ഞ് ആയമ്മ അടുത്ത് വന്നിരുന്ന് മുരുകൻ്റെ കഥ പറഞ്ഞ് തരും. മുരുകൻ്റെ ജീവിതത്തിലെ അത്ഭുത കാഴ്ചകൾ നേരിട്ട് കണ്ടത് പോലെയാണ് അവർ കഥകളാക്കി പറയുന്നത്. ഗണപതി പാപ്പയും മുരുഗൻ പാപ്പയും ഓടി നടന്ന കൈലാസ മുറ്റത്തെ മനസ്സിൽ കണ്ട് കഥകൾക്കൊടുവിൽ അവർ കൈ കൂപ്പിത്തൊഴും. "നല്ലാപിള്ളകളായി വാഴണം എന്ന് ഞങ്ങളെ ഉപദേശിക്കും."
ക്ലാസ് കഴിഞ്ഞാൽ ശെൽവിയും തേൻ മൊഴിയും സമപ്രായക്കാരായ കുട്ടികൾക്കൊപ്പം മാതൃസംഘത്തിൻ്റെ മുറ്റത്ത് കളം വരച്ച് വട്ടു കളിച്ചു. രാമസ്വാമിയും ഞാനും സിമൻ്റ് വരാന്തയിലെ വിണ്ടുകീറലുകൾക്ക് മേൽ കല്ല് കൊണ്ട് കോറി വരച്ചും സമയം കളഞ്ഞു. ഒരു മണിക്ക് ഞങ്ങളെ കൊണ്ടുപോവാൻ പാട്ടിയമ്മ വരും. ദീർഘമായ ഒരു ദിവസത്തിൻ്റെ പകുതി കഴിഞ്ഞ സമാധാനത്തിൽ അമ്മ എന്നെയും കാത്തിരിക്കുന്നുണ്ടാവും.
ഞങ്ങൾ വരിവരിയായാണ് തിരിച്ച് പോവുന്നത്. കൂട്ടത്തിൽ ചെറിയവരായ രാമസ്വാമിയുടെയും എൻ്റെയും സഞ്ചികൾ പാട്ടിയമ്മ പിടിക്കും. ശെൽവിയും തേൻമൊഴിയും വിശേഷങ്ങൾ പറഞ്ഞ് കൂടെ നടക്കും. വരുന്ന വഴിക്ക് ഒരു കോയിൽ ഉണ്ട്. അവിടെ ഗർഭഗൃഹത്തിലിരുന്ന് മഞ്ഞൾ പിടിച്ച കരമുണ്ട് ചുറ്റിയ ഭൈരവൻ ഞങ്ങളെ നോക്കി നിസ്സംഗനായി മന്ദഹസിക്കും.
അവിടെ ഒരു പൂശാരി ഉണ്ടായിരുന്നു. അലസിതാ വിലസിതനായ ഒരു വൃദ്ധൻ. ഭസ്മതട്ടത്തിൽ വീണുകിടക്കുന്ന ചില്ലറകൾ പോലും മാറ്റിവെക്കാൻ പറ്റാത്തത്ര മടിയൻ. ദിവസവും ശെൽവിയും തേൻ മൊഴിയും തങ്ങളുടെ വൻപയറിൻ്റെ ഓരോഹരി താത്താ അയ്യാവ്ക്ക് കൊടുക്കും. കിടന്നിടത്ത് നിന്ന് എണീക്കാതെ അയാൾ അത് കൈയിൽ വാങ്ങി അവരിലേക്ക് അനുഗ്രഹങ്ങൾ ചൊരിയും. അയ്യർക്ക് വഴിപാടായി കിട്ടിയ
പലഹാരങ്ങളിലൊരു പങ്ക് തേൻമൊഴി അവകാശം പോലെ പകുത്തെടുക്കും.
അവിടെ ഭണ്ഡാരത്തിന് അടുത്തായി ഒരു ത്രിശൂലം കുത്തിവെച്ചിരുന്നത് എന്നെ പേടിപ്പിച്ചിരുന്നു. ഞങ്ങളുടെ ക്വാർട്ടേഴ്സിൽ ത്രിശൂലമേറി താണ്ഡവമാടുന്ന പരമശിവൻ്റെ ഫോട്ടോ ഉണ്ടായിരുന്നു. ശിവകാശിച്ചിത്രത്തിൻ്റെ പെർഫെക്ഷൻ കാരണം ശിവൻ്റെ താണ്ഡവരൗദ്ര ഭാവം അതിൽ കൃത്യമായി ഒപ്പിയെടുത്തിരുന്നു.
പേടി കൊണ്ട് കോയിലിലേക്ക് പോവാൻ മടികാണിക്കുന്ന എന്നോട് ശെൽവിയും തേൻമൊഴിയും പറയുന്നത് കോയിലിലിരിക്കുന്ന "ഭൈരവൻ നമ്മ അപ്പാ മാതിരി താൻ " എന്നാണ്. ശിക്ഷിക്കാനും രക്ഷിക്കാനും അപ്പായ്ക്ക് അധികാരമുണ്ട്. രാമസ്വാമി പറയുന്നത് ഭൈരവൻ അമ്മാ മാതിരി താൻ എന്നാണ്. അമ്മാ മാതിരി ദൈവവും "തിട്ടുവേ ഇല്ലൈ" !
ആ വിശ്വാസത്തിൽ അവൻ ചിരിക്കും !
കോയിൽ മുറ്റത്ത് നിന്ന് അവൻ പറിച്ചെടുത്ത കൊയ്യാക്ക അധികാരത്തോടെ കടിച്ച് തിന്നും, അതിലൊരു പങ്ക് എനിക്കും തരും !
അടുത്ത സ്കൂൾ കാലത്ത് ഞാൻ മമ്മിക്കും ഡാഡിക്കുമൊപ്പം മണ്ണാർക്കാടായിരുന്നു ! അവിടെ മുറ്റത്ത് മണ്ണ് വാരിക്കളിക്കുമ്പോൾ ഞാൻ രാമസ്വാമിയെയും ഭൈരവനെയും മിസ്സ് ചെയ്യാറുണ്ട്...
ഒപ്പം ശെൽവിയെയും തേൻ മൊഴിയേയും....
അപ്പോഴേക്ക് തമിഴ് പൂർണ്ണമായും മറന്ന് പോയിരുന്നു ! നിലാ നിലാ എന്ന പാട്ടല്ലാതെ മറ്റൊക്കെ ഞാൻ പൂർണ്ണമായും മറന്ന് കളഞ്ഞിരുന്നു !