Image

നിലമ്പൂര്‍; കോണ്‍ഗ്രസിനെ ജീവനായി കണ്ട ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം മണ്ണ് (എ.എസ് ശ്രീകുമാര്‍)

Published on 09 June, 2025
നിലമ്പൂര്‍; കോണ്‍ഗ്രസിനെ ജീവനായി കണ്ട ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം മണ്ണ് (എ.എസ് ശ്രീകുമാര്‍)

ഉപതിരഞ്ഞെടുപ്പിന്റെ ലഹരിയില്‍ മുങ്ങിയിരിക്കുകയാണ് നിലമ്പൂര്‍. വാസ്തവത്തില്‍ നിലമ്പൂരോ മലപ്പുറമോ മാത്രമല്ല, കേരളം തന്നെ ഉറ്റു നോക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. ഒപ്പം ലോക മലയാളികളും. അത്രയേറെ വിവാദങ്ങളാണ് നിലമ്പൂരിനെ ശ്രദ്ധേയമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭാ ഇലക്ഷനും എത്താനിരിക്കെ നിലമ്പൂരിലെ ജനവിധി കൃത്യമായ ഒരു രാഷ്ട്രീയ സൂചനയായിത്തന്നെ മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും എടുക്കേണ്ടിയിരിക്കുന്നു. കാരണം പല അര്‍ത്ഥത്തിലും ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സെമി ഫൈനലാണ്.

നിലമ്പൂരില്‍ പ്രചാരണം കൊഴുക്കുമ്പോള്‍ മറക്കാനാവാത്ത പേരാണ് തികഞ്ഞ മതേതരവാദിയായി നിലകൊണ്ട കോണ്‍ഗ്രസുകാരന്‍ ആര്യാടന്‍ മുഹമ്മദിന്റേത്. ശക്തമായ രാഷ്ട്രീയ നിലപാടുകളുമായി പാര്‍ട്ടിക്ക് കരുത്തുപകര്‍ന്ന നേതൃശക്തികൂടിയായ ആര്യാടന്‍ മൂന്ന് പതിറ്റാണ്ടിലേറെ നിലമ്പൂരിന്റെ ശബ്ദം നിയമസഭയിലെത്തിച്ച നേതാവാണ്. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് കരുത്തുപകരാന്‍ ആര്യാടന്‍ നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അദ്ദേഹത്തിന്റെ ജനകീയ പാരമ്പര്യം നിലനിര്‍ത്താന്‍ മകനായ ആര്യാടന്‍ ഷൗക്കത്ത് ഇപ്പോള്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായത് ഒട്ടും യാദൃശ്ചികവുമല്ല.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ 'ആര്യാടന്‍' എന്ന ഒറ്റപ്പേരിലേക്ക് ഒതുക്കിയ അപൂര്‍വ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു മണ്‍മറഞ്ഞ ആര്യാടന്‍ മുഹമ്മദ്. നിലമ്പൂരുകാര്‍ക്ക് കുഞ്ഞാക്കയായിരുന്നു അദ്ദേഹം. ഏത് പാതിരാത്രിയിലും ചെന്ന് മുട്ടാവുന്ന വാതിലായിരുന്നു നിലമ്പൂരുകാര്‍ക്ക് ആര്യാടന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കുഞ്ഞാക്കയായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അധികം വേരോട്ടമുള്ള നിലമ്പൂരായിരുന്നു തട്ടകമെന്നതിനാല്‍ കഠിനമായിരുന്നു ആര്യാടന്റെ ആദ്യകാലത്തെ രാഷ്ട്രീയ ജീവിത വഴികള്‍.

നിലമ്പൂര്‍ നഗരസഭയും പോത്തുകല്ല്, വഴിക്കടവ്, ചുങ്കത്തറ, എടക്കര, അമരമ്പലം, മൂത്തേടം, കരുളായി പഞ്ചായത്തുകളും ചേര്‍ന്നതാണ് നിലമ്പൂര്‍ മണ്ഡലം. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ് കിഴക്കന്‍ ഏറനാട്ടിലെ വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍. മുസ്ലീം ലീഗിന്റെ പിടിയില്‍ അമര്‍ന്നു പോകാതെ മലപ്പുറത്തെ കോണ്‍ഗ്രസിനെ കാത്തുസൂക്ഷിച്ചിരുന്നത് ആര്യാടന്‍ മുഹമ്മദാണ്. അദ്ദേഹത്തിന്റെ കാലശേഷം ലീഗും കോണ്‍ഗ്രസും വിയോജിപ്പിന്റെ തരിപോലുമില്ലാതെ തോളോടുതോള്‍ ചേര്‍ന്നാണ് നില്‍ക്കുന്നത്.

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടേയും മകനാണ് ആര്യാടന്‍. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ ആര്യാടന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ മലപ്പുറത്തുനിന്നുള്ള ഏറ്റവും ശക്തനായ നേതാവാണ്. ഐ.എന്‍.ടി.യു.സി നേതാവായി 1952-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് പാര്‍ട്ടിയില്‍ പടികള്‍ ചവുട്ടിക്കയറി. 1965-ല്‍ നിലമ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കെ കുഞ്ഞാലിയോട് പരാജയപ്പെട്ടു. 1967-ല്‍ വീണ്ടും മത്സരിച്ചെങ്കിലും കുഞ്ഞാലിയോട് തോറ്റു.

ഇതിനിടെ 1969 ജൂലൈ 28-ന് രാഷ്ട്രീയ കുടിപ്പകയില്‍ കുഞ്ഞാലി മരിച്ചതിനെ തുടര്‍ന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആര്യാടന്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിചാരണക്കൊടുവില്‍ പ്രതിയല്ല എന്ന് കണ്ട് കോടതി നിരുപാധികം വിട്ടയച്ചു. കുഞ്ഞാലിയുമായി പക ഉണ്ടായിരുന്ന ഗോപാലന്‍ എന്നയാളാണ് കുഞ്ഞാലിയെ കൊന്നത് എന്ന് പിന്നീടറിഞ്ഞ മാര്‍ക്‌സിസ്റ്റുകാര്‍ ഗോപാലനെ വകവരുത്തിയത് ചരിത്രം. 1977-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1978-ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് എ, ഐ എന്നിങ്ങനെ രണ്ടായി പിളര്‍ന്നതിനെ തുടര്‍ന്ന് എ.കെ ആന്റണി നയിച്ച എ ഗ്രൂപ്പിലംഗമായി ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്നു. 1980-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്ന് ഇടത് ലേബലില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.1980-ല്‍ ആന്റണി, മാണി ഗ്രൂപ്പുകള്‍ പിന്തുണച്ചപ്പോള്‍ രൂപീകൃതമായ നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ആര്യാടന്‍. മന്ത്രിയായിരിക്കെ നിയമസഭാംഗമല്ലാതിരുന്നതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നുള്ള നിയമസഭാംഗം സി ഹരിദാസ് രാജിവച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് നോമിനിയായ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.

1982-ല്‍ ഇടത് ബന്ധമുപേക്ഷിച്ച് ആന്റണിയും മാണിയും യു.ഡി.എഫില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചു. 1982-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ടി.കെ ഹംസയോട് പരാജയപ്പെട്ടു. 1987-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിലമ്പൂര്‍ മണ്ഡലം തിരിച്ച് പിടിച്ച ആര്യാടന്‍ പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് നിലമ്പൂരിനെ കോണ്‍ഗ്രസില്‍ ഉറപ്പിച്ച് നിര്‍ത്തി. തുടര്‍ച്ചയായ വിജയങ്ങളോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായി ആര്യാടന്‍ മാറി.

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ എല്ലാം കാബിനറ്റ് മന്ത്രിയാണ് ആര്യാടന്‍ മുഹമ്മദ്. എ.കെ ആന്റണി മന്ത്രിസഭയില്‍ (1995-1996) തൊഴില്‍, ടൂറിസം വകുപ്പ് മന്ത്രിയായ ആര്യാടന്‍  ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-2006) വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചപ്പോഴാണ് അവസാനമായി മന്ത്രിയായത്. 2016-ല്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് വരെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ 2022 സെപ്റ്റംബര്‍ 25-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആര്യാടന്‍ വിടചൊല്ലി.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ലീഗില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. കാരണം എക്കാലവും മതേതരത്വം ശക്തമായി ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയം ഒത്തുതീര്‍പ്പുകളുടെ കളരിയാണെന്നും രാഷ്ട്രീയക്കാര്‍ നീക്കുപോക്കുകളുടെ പയറ്റുകാരാണെന്നും വിമര്‍ശനമുയരുമ്പോഴെല്ലാം കേരളം ഓര്‍ക്കേണ്ട നേതാവ് ഒന്നേയുള്ളൂ. അതാണ് ആര്യാടന്‍ മുഹമ്മദ്.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക