ന്യുയോർക്കിൽ വസന്തം വിട പറയാൻ ഇനി ഏതാനും ദിവസങ്ങൾ. അത് കഴിഞ്ഞെത്തുന്ന ഗ്രീഷ്മം വന്നാലും വസന്തകാല ഭംഗിക്ക് കുറവുണ്ടാകുന്നില്ല. അതേപോലെ ഇത് വസന്തകാലമാണെങ്കിലും ശിശിരം വിട്ടുപോകാൻ മടിച്ച് നിൽക്കുന്നുണ്ട്. പൂക്കൾക്ക് മൂക്കുത്തിയുമായി ഹിമബിന്ദുക്കൾ പൊഴിയുന്നുണ്ട്. അരുതെന്നു തലയാട്ടുന്ന പൂക്കളോട് "എന്തെങ്കിലും ഒന്ന് സമ്മതിക്കു" എന്ന് തീവ്രമായ അഭിനിവേശത്തോടെ മൂളികൊണ്ട് വണ്ടുകൾ അക്ഷമരായി വട്ടം ചുറ്റുന്നു. വ്രീളാവിവശരായ പൂക്കൾ ചുറ്റിലും നോക്കുന്നു എവിടെ അവർക്ക് കൂട്ടായി എത്തുന്ന ചിത്രശലഭങ്ങൾ. പക്ഷെ അവർ ഉറക്കപ്രിയരാണ്. സൂര്യന്റെ ചൂട് നല്ലോണം തട്ടിയാലേ അവ ചിറകു വിടർത്തുകയുള്ളു. പൂക്കൾ അവരുടെ ശൃങ്കാരമധു വണ്ടുകൾക്ക് നൽകി നിർവൃതിയടയുന്നു. വസന്തകാലം കാമദേവനിഷ്ടമുള്ള കാലമാണ്. അദ്ദേഹം എല്ലാം ഒളികണ്ണാൽ നോക്കി കാണുന്നുണ്ട്. എടുക്കുമ്പോൾ ഒന്ന്, കൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ ഒരു കോടി ഒരു കോടി പ്രണയാസ്ത്രങ്ങളുമായി കാമദേവൻ വില്ലുകുലച്ചു നിൽക്കുന്നു. എത്ര മനോഹരം ഈ ദൃശ്യങ്ങൾ. ഇതൊക്കെ കാണണമെങ്കിൽ നേരത്തെ ഉണരേണം ബാലകന്മാരെ നിങ്ങൾ എന്ന മുത്തശ്ശിയുടെ കീർത്തനം പാലിക്കണം.
പുലരിവെട്ടം വീഴുന്നതിനുമുന്നെയുള്ള പക്ഷികളുടെ ഗാനാലാപനം ഉറക്കത്തിനു ഭംഗം വരുത്തുമെങ്കിലും അത് കാതോർത്ത് പുതപ്പിനുള്ളിൽ കിടക്കാൻ സുഖമാണ്. മരക്കൊമ്പിലിരുന്നു പാടിയാൽ മടിയന്മാർ ഉണരുകയില്ലെന്നു ചിന്തിക്കുന്ന പക്ഷികൾ ജാലകവാതിൽക്കൽ വന്നിരുന്നു അമ്മയെപ്പോലെ കൊഞ്ചിച്ച് ഉണർത്താൻ നോക്കും. അതിൽ ഒരു കുയിൽ കാമുകൻ പ്രലോഭനമുണർത്തും. ഉണരൂ, ദൂരെ ദൂരെ ഒരു പൂവ്വാടിയിൽ ചെടികളെ നനയ്ക്കുന്ന ഒരു കിസലയ യൗവ്വനം പ്രണയാഭ്യർത്ഥനക്കായി കാത്തിരിക്കുന്നു. അവളോട് പോയി പ്രേമമാണെന്നു പറയുക.. കവിയുടെ വരികൾ ഓർത്തു.
തളിരിട്ടൊ പിഞ്ചിളം കായിട്ടോ മുന്തിരികൾ
കുളിർമൊട്ടുകൾ ചൂടിയോ മാതളങ്ങൾ
ഇവയൊക്കെപ്പോയൊന്നു നോക്കാ, മേങ്ങയ്ക്കു ഞാ–
നവിടെവെച്ചൻ പ്രണയമഖിലേമകാം (ചങ്ങമ്പുഴ)
പ്രണയാർദ്രമായ ഹൃദയങ്ങളുടെ മിടിപ്പ് കേട്ട് വിടരുന്ന മാതളപ്പൂക്കൾ. പാദസരമണിഞ്ഞ കന്യകമാരുടെ പാദസ്പർശനത്തിൽ അശോകം പൂക്കുന്നപോലെ. പ്രണയം കൈമാറാൻ എന്തിനു വൈകുന്നുവെന്നു പ്രകൃതിയുടെ ചോദ്യം. അപ്പോൾ താടി വളർത്തിയ മുനികൾ കണ്ണുരുട്ടി മന്ത്രിക്കുന്നു "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത". സകല ചരാചരങ്ങളും അപ്പോൾ കർമ്മനിരതരാകുന്നു. അവർക്ക് ഉന്മേഷവും ഊർജവും പകരാൻ പക്ഷികൾ രാവിലെ തന്നെ ഹരിനാമകീർത്തനവും, ലളിതനാമസഹസ്രസ്തോത്രവും ചൊല്ലുന്നു. തമസോമാ ജ്യോതിർഗമയ എന്ന മന്ത്രവാദങ്ങൾ മുഴങ്ങുന്നു. സുബ്ബലക്ഷ്മിയുടെ കൗസല്യ സുപ്രജാ രാമാ.. കേട്ടിട്ടേ ഞാൻ എണീക്കുക പതിവുള്ളു.. അതുവരെ പുതപ്പിനടിയിൽ കിടന്നു കിളികൂജനം കേട്ട് ആസ്വദിക്കാം. ഓരോ കിളികൾക്കും അവരുടേതായ ഗാനശൈലിയുണ്ട്. ഇവരെ പ്രഭാതത്തിലെ ഗായക സംഘം (dawn chorus) എന്നാണു പറയുന്നത്. എത്രയോ ചിട്ടയോടും ഭംഗിയോടും കൂടിയാണ് പക്ഷികൾ പാടുന്നത്
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഉണരുന്ന പ്രകൃതി. വാസ്തവത്തിൽ അവരുടെ ചിലക്കലും, കുശുകുശുക്കലും, മൂളലും, കാറലും, കൂവലും അതിനൊപ്പം തന്നെ കർണ്ണാനന്ദകരമായ പാട്ടുമൊക്കെ ഇവർ ഏറ്റെടുക്കുന്നത് ഉറങ്ങുന്ന മനുഷ്യർക്ക് ശല്യം ഉണ്ടാക്കാനോ അവരെ ഉണർത്താനോ അല്ല. മറിച്ച് അവരുടെ അധീനപ്രദേശങ്ങൾ ഉറപ്പാക്കുന്നതിനും, ഇണകളെ ആകര്ഷിക്കുന്നതിനുമാണ്. മനുഷ്യരെപ്പോലെ കിളികൾ രാഗങ്ങൾ പഠിക്കുന്നില്ലെങ്കിലും അവരുടെ ശബ്ദങ്ങൾ സംഗീതജ്ഞരെ സ്വാധീനിച്ചിട്ടുണ്ട്. പല സംഗീതോപകരണങ്ങളും പക്ഷികളുടെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുണ്ട്. മയൂരി വീണ മയിലിന്റെ ആകൃതിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. നമുക്ക് ഊർജ്ജം പകർന്ന് തരാൻ ശബ്ദങ്ങൾക്ക് ശക്തിയുണ്ട്. ഭക്തിയുടെ ഒമ്പത് വക ഭേദങ്ങളിൽ ഒന്നാണ് ശ്രവണം.
ശ്രവണം , കീര്ത്തനം വിഷ്ണോ :
സ്മരണം , പാദസേവനം
അര്ച്ചനം ,വന്ദനം ,ദാസ്യം
സഖ്യ ,മാത്മനിവേദനം “
പ്രഭാതം നാനാവിധ ശബ്ദങ്ങളാൽ മുഖരിതമാകുന്നു. ഒരു ദിവസം ആരംഭിക്കാനുള്ള ഉന്മേഷം അത് പകർന്നു തരുന്നു.വസന്തഋതുവിൽ ആകുമ്പോൾ ശബ്ദങ്ങൾക്ക് സുഗന്ധവും ഉണ്ടാകുന്നു. ഓരോ പൂവിന്റെയും മുഖത്തേക്ക് നോക്കുക.അവ ചിരിക്കുക മാത്രമല്ല അവരുടെ ചമയങ്ങൾക്ക് പ്രത്യേകതയുണ്ട്. അവർ സുന്ദരിമാരായ പെണ്ണുങ്ങളെ ഓർമിപ്പിക്കുന്നു. (ജബ ജബ ബഹാർ ആയെ ഔർ ഫൂൽ മുസ്കരായേ മുജേ തും യാദ് ആയെ.).വസന്തം വരുമ്പോൾ പൂക്കൾ പുഞ്ചിരിക്കുമ്പോൾ നിന്നെ ഓർമ്മ വരുന്നുവെന്ന് കവികൾ.
രാഗങ്ങളും പ്രകൃതിയുടെ ചക്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഓരോ ഋതുവിനും ഓരോ രാഗങ്ങൾ ചാർത്തികൊടുത്തിട്ടുണ്ട്. ഹിന്ദോളരാഗം വസന്തഋതുവിനും, ദീപകരാഗം ഗ്രീഷ്മത്തിനും, മേഘരാഗം വർഷത്തിനും, ശരത്കാലത്തിനു ഭൈരവ രാഗവും, ഹേമന്തത്തിനും ശിശിരത്തിനും ശ്രീരാഗവും, മാൽകൗൻസ് രാഗവുമാണ്. മാൽകൗൻസ് രാഗം ഹിന്ദോളരാഗവുമായി സാമ്യമുണ്ടെന്ന് പറയുന്നു. ഹിന്ദോളരാഗം വളരെ ഇഷ്ടപ്പെട്ടിരുന്ന സംവിധായകൻ ആയിരുന്നു ശ്രീ ഭരതൻ. അതുകൊണ്ട് തന്നെ അദ്ദേഹം സംവിധാനം ചെയ്ത ചമയം എന്ന സിനിമയിലെ രാജഹംസമേ മഴവിൽകുടിൽ സ്നേഹദൂതുമായ് വരുമോ... വസന്തത്തിന്റെ ഒരു വൈബ് ആ പാട്ടിനു നൽകാൻ കഴിയും.താല്പര്യമുള്ള വായനക്കാർ കേട്ടുനോക്കുക.
വസന്തം പ്രകൃതിയുടെ ഉത്സവ കാലമാണ്. പൂക്കളുടെ ശോഭയും, സുഗന്ധവും പക്ഷികളുടെ സംഗീതവും, മനുഷ്യമനസ്സുകളെ മദോന്മത്തരാക്കുന്നു. വൃക്ഷത്തണലുകളിൽ അൽപനേരം വെറുതെ നിൽക്കുക. ഒരു കുളിർകാറ്റ് നിശ്ചയമായും നമ്മെ തഴുകി പോകും. കിളികൊഞ്ചലുകൾ കാതിനിമ്പമാകും. കുഞ്ഞുപക്ഷികൾ നമ്മുടെ അടുത്തേക്ക് നിർഭയം നടന്നു വരും. ഈ മനോഹാരിതയുടെ നിറവിൽ യുഗങ്ങളോളം നിന്നാലും മതി വരില്ല. കാലചക്രം തിരിയുമ്പോൾ വീണ്ടും വന്നെത്തുന്ന വസന്തകാലം. അതിനായി കാത്തിരിക്കാൻ എന്ത് സുഖം.
ശുഭം