റോസ് ജോർജ് - ഈ പുസ്തകത്തിന്റെ ഉള്ളു പിടി കിട്ടിയ ഒരാൾ. റോസ് , ഈ വായനയ്ക്കും കണ്ടെടുക്കലുകൾക്കും ഒത്തിരി സ്നേഹം, കണ്ണു തൂവിയാണ് ഞാൻ ഇതു വായിച്ചു തീർത്തത്.
'എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു.' പുസ്തകത്തെ പറ്റി റോസ് ജോർജ് എഴുതുന്നു.
ഒരു പുസ്തകത്തെ പറ്റി എഴുതാനൊരുങ്ങുമ്പോൾ 'സ്നേഹം'എന്ന വാക്ക് തിക്കിത്തിരക്കി മുന്നോട്ട് വരുന്നു. ആയത് എപ്പോഴും ഉന്നത തലത്തിലേക്ക് കുതിക്കുന്നുവെന്നും കീഴിലുള്ള യാതൊന്നും അതിനെ തടയാൻ അനുവദിക്കുകയില്ലെന്നും തോമസ് അക്കെമ്പിസിനെ വായിക്കുമ്പോൾ അറിയുന്നു.
Love will tend upwards and does not want to be detained by things on earth. Love wants to be free and alienated from all worldly affections so that its interior desire may not be hindered, entangled by any temporal interest, or cast down by any discomfort.
ഇത്ര മാത്രം എഴുതാൻ ഒരു പുസ്തകത്തിനുള്ളിൽ ഒതുക്കി വച്ച കുടുംബ പുരാണമാണ് വഴി തെളിക്കുന്നത്. അവനവനെ മാറ്റി നിർത്തി കഥ പറയാനാണ് മനുഷ്യർക്ക് എന്നുമിഷ്ടം. പക്ഷെ ഇവിടെ അസാധാരണമായ ജീവിതമുഹൂർത്തങ്ങളിലൂടെ പാകപ്പെട്ടു വന്ന വ്യക്തിത്വങ്ങൾ വലിയ തുറവിയോടെ 'രവി' യുടെ കഥ പറയാൻ ഒരുമിച്ചു ചേർന്നിരിക്കുന്നു.
'എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു' എന്ന പുസ്തകം വായിക്കുകയായിരുന്നു. കൈരളി ബുക്സ് ആണ് പ്രസാധകർ.
രവി എന്ന ആനക്കുട്ടിയാണ് ഇതിലെ താരം. 1967 ൽ സുൽത്താൻ ബത്തേരിയിലെ ആനക്കൊട്ടിലിൽ നിന്ന് ഡോക്ടർ കുഞ്ഞമ്മ ജോർജിന്റെ പിതാവിന്റെ കാലിൽ കുഞ്ഞു തുമ്പിക്കൈ കൊണ്ട് വട്ടം ചുറ്റി, ഹൃദയത്തിൽ കേറിപ്പറ്റി അന്തിനാട് എന്ന ഗ്രാമത്തിലേയ്ക്ക് ഒന്നര വയസ്സുകാരൻ രവി വന്നു. അന്നു മുതൽ ഒരു കാലഘട്ടത്തെ രവി കാലം തിരിച്ചു് അടയാളപ്പെടുത്തിയെന്നും എഴുത്തുകാരി കുറിക്കുന്നു.മുപ്പത് വർഷം രവി അവിടെ പാർത്തു.
പിതാവിന്റെ മരണ ശേഷം രവിയ്ക്ക് വീടു വിട്ട് പോകേണ്ടി വന്നു. എല്ലാ ഇറക്കി വിടലും എല്ലാ ഇറങ്ങി പ്പോക്കും ഒരു സ്നേഹത്തിൽ നിന്നാണ് എന്നതാണ് ദുഖകരം. അത് കാലങ്ങളോളം നീണ്ടു നിൽക്കുന്ന സങ്കടമോ ശൂന്യതയോ ഒക്കെയാകുന്നു എന്നത് അതിലും ദുഖകരം എന്നും നൂറ്റി അമ്പത്തി മൂന്നാമത്തെ പേജിന്റെ അവസാന വാക്യത്തിൽ വായിക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു.
സമ്പൂർണ്ണവും സമഗ്രവുമായ ആന വിശേഷങ്ങളും പരിപാലനവും വേർപാടും പുനസമാഗമവും ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തിൽ നിർമ്മലമായ ഹൃദയ വിചാരങ്ങളുടെ ഒഴുക്ക് ഉണ്ട്.. ഓർമ്മകളുടെ പെരുവെള്ളപ്പാച്ചിലിനെ അതേ പോലെ ഒഴുക്കി വിട്ടിരിക്കുകയാണ്.
ഒന്ന് തടയണ വച്ചിരുന്നെങ്കിൽ ഒഴുക്ക് അടിച്ചു കലക്കിക്കൊണ്ടുവന്ന പല വകകൾ മീനച്ചിലാറിന്റെ കരയിൽ അടിഞ്ഞേനെ. രവിയെ നമുക്ക് സൂം ചെയ്തു കിട്ടിയേനെ.
രവി നല്ല റേഞ്ച് ഉള്ളവനാണ്. അവനെ ലോകത്തിൽ കറങ്ങി നടക്കാൻ അടുത്ത എഡിഷനിൽ ഒരുക്കിക്കൂട്ടണം എന്നൊരു അപേക്ഷയുമുണ്ട്.
ഇത് ജനപ്രിയതയുടെ കാലമാണ്. എങ്കിലും മനുഷ്യരുടെ കഥകൾ വാഴുന്ന പുസ്തകറാക്കുകളിൽ നിന്ന് വരും കാലങ്ങളിൽ ചിന്നം വിളിച്ച് കുട്ടിരവി ചാടിയിറങ്ങും.എന്തൊക്കെയാണ് അവനുവേണ്ടി ഒരുക്കി വച്ചിരിക്കുന്നത്? മനുഷ്യക്കുട്ടികളുടെ വളർച്ചയുടെ നാൾവഴികളെ വെല്ലുന്ന രീതിയിൽ ഒരു ആനക്കുട്ടിയുടെ ഹെൽത്ത് റെക്കോർഡ് ഒരിടത്ത് സൂക്ഷിക്കപ്പെടുന്നുണ്ട്.സ്നേഹ പരിലാളനകൾ ഏറ്റുവാങ്ങി അവന്റെ പിഞ്ചു മനസ്സ് ആവേശം കൊള്ളുമ്പോൾ കുഞ്ഞിലേ അമ്മയെ നഷ്ടമായ ഒരു മദ്ധ്യ വയസ്കൻ ഉപാധികളില്ലാത്ത സ്നേഹ പ്രവാഹത്തിൽ ബന്ധിതനാകുന്നുമുണ്ട്.
അവനോളം ആ വീട്ടിൽ ആരും പിതാവിനാൽ സ്നേഹിക്കപ്പെട്ടിട്ടില്ലായിരുന്നു എന്നൊരു പരമസത്യം എഴുത്തുകാരി കണ്ടെടുക്കുമ്പോൾ പ്രപഞ്ച സത്യങ്ങൾക്കുമുൻപിൽ കൈകൾ കൂപ്പുന്നു.അവന്റെ നട, അമരം, എടുപ്പുള്ള കൊമ്പുകൾ, നിലവ്!എത്ര ഗംഭീരമാക്കി ആ പിതാവ് അവന്റെ ഓരോ പ്രവേശനോത്സവങ്ങളും!
മനസ്സ് തുടുത്തു വരുമ്പോഴാണ് എപ്പോഴും എഴുതാനിരിക്കുന്നതെന്ന് ഈ എഴുത്തുകാരി പറയാറുണ്ട്. രവി എന്ന ആനയെക്കുറിച്ചുള്ള ഓർമ്മയിൽ ഡോക്ടർ കുഞ്ഞമ്മയിലേയ്ക്ക് അനായാസം ആവേശിച്ച ബാല്യവും എന്നെ വിസ്മയിപ്പിക്കുന്നു. വല്ലപ്പോഴും സംസാരിക്കുമ്പോൾ സ്നേഹം'എന്ന വാക്ക് ഡോക്ടറുടെ നാവിൽ നിന്ന് വരുമ്പോൾ അതിന്റെ ജ്വലനം ഞാനറിയാറുണ്ട്. മറ്റെല്ലാത്തിനെയും വകഞ്ഞു മാറ്റി രവിവിചാരങ്ങൾ ആകാശം തൊടുന്നുണ്ട്.
ഒരു ദേശചരിത്രത്തിന്റെ ഭാഗമായി ഈ പുസ്തകം മാറുമ്പോൾ കേവല വിവരണങ്ങൾക്കപ്പുറം അത് ഒരു നാടിനെത്തന്നെ ഒരുമിച്ചു കൂട്ടുന്നുണ്ട്. പൊതുസമൂഹത്തിലോട്ടും സ്വന്തം മനസാക്ഷിയിലേയ്ക്കും ദാക്ഷിണ്യമില്ലാതെ വിരൽ ചൂണ്ടുന്നുമുണ്ട്.
മറ്റൊരാൾക്കും ഇതുപോലെ എഴുതാനാവില്ല. ഇതുപോലെ ആന വിശേഷങ്ങൾ അന്വേഷിച്ചു പോകാനുമാവില്ല. ഒരു മനുഷ്യേതര ജീവിയുടെ ഭൂമിയിലെ ജീവിതത്തെ വാക്കുകൾ കൊണ്ട് സമ്പന്നമാക്കി മറ്റാരും ഇതുപോലെ ഉള്ളിൽ കൊണ്ടു നടന്ന് എഴുതി മോചനം പ്രാപിച്ചിട്ടുണ്ടാവുമില്ല.
എല്ലാമൊന്ന് അറിയാൻ എത്രത്തോളം കാലം നമുക്ക് പിന്നോട്ട് പോകണം.
വാരത്തിന്റെയും ഇറയത്തിന്റെയും ജനാലക്കമ്പിക്കിടയിലൂടെ മുതിർന്നവരുടെ ആലോചനകളുടെ നിഴലനക്കങ്ങൾ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കിയിരുന്ന് സാന്ധ്യ വെട്ടത്തിൽ കാര്യങ്ങൾ ഗ്രഹിച്ചെടുത്ത കുഞ്ഞു ബാലിക. പിതാവിന്റെ ചരമക്കുറിപ്പിൽ പതിനൊന്നു മക്കളോടൊപ്പം പന്ത്രണ്ടാമനായി രവിയെയും കൂട്ടേണ്ടിയിരുന്നില്ലേ എന്നൊരു ഗദ്ഗദം പിൽക്കാലത്ത് ഉറക്കം കെടുത്തിയിട്ടുണ്ടു പോലും. അവൾ, അന്നത്തെ ഒൻപതു വയസ്സുകാരി,സഹോദരൻ രവിയ്ക്കുവേണ്ടി
ഒരു പുസ്തകം എഴുതിയപ്പോൾ ഒരാനയുടെ വ്യക്തിത്വവും വായിക്കുന്നവർക്ക് പിടി കിട്ടും എന്നാണ് എഴുതിയിരിക്കുന്നത്. സത്യത്തിൽ മനുഷ്യൻ എന്ന മഹാ പ്രതിഭാസത്തെയാണ് അല്പമെങ്കിലും പിടി കിട്ടിയത്.രവി എന്നത് എത്ര നല്ല പേരാണ്!ഭൂമി നിറയുന്നു!
റോസ് ജോർജ്