പുത്തനുടുപ്പും സഞ്ചിയും കുടയുമായി സ്കൂൾ മുറ്റത്തു എത്തിയപ്പോഴായിരുന്നു എന്റെ ഭയം വർദ്ധിച്ചത്. ജീവിതത്തിലെ എന്റെ ആദ്യത്തെ ഭയം ഒന്നാം ക്ലാസ്സിൽ കയറിയിരിക്കാനുള്ള കൂട്ടമണിയടിയായിരുന്നു. അന്നിതു പോലെ പ്രവേശനോത്സവവും മിഠായി വിതരണവും ഒന്നുമില്ലല്ലോ. എന്നെ പോലെ വേറെ ചിലരും ബെഞ്ചിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു. എന്റെ കരച്ചിൽ അവരിലേക്കും പകർന്നതായിരിക്കും എന്ന് അപ്പോൾ എനിക്ക് തോന്നി.
വെളുത്തു നേർത്ത ഭാഗീരഥിയമ്മ ടീച്ചർ ഹാജർ ബുക്കുമായി വന്നു. ടീച്ചർക്ക് എന്നോട് പ്രത്യേക സ്നേഹമുള്ളത് പോലെ തോന്നി. ഏതാണ്ട് ഒരാഴ്ച കൊണ്ടു പള്ളിക്കൂടത്തിലെ മണിയടി പേടി മാറി കിട്ടുകയും ഞാൻ ക്ലാസ്സ് മുറിയുമായി ഇണങ്ങുകയും ചെയ്തു. ഏതു ചോദ്യത്തിനും ഉത്തരം അറിയാം എങ്കിലും അത് ടീച്ചർ പറഞ്ഞാലേ ഞാൻ എഴുതു എന്ന പ്രശ്നവും താമസിയാതെ പരിഹരിക്കപ്പെട്ടു. അഞ്ചാം ക്ലാസ്സ് വരെ മാത്രമേ അന്ന് മുളക്കുളം സ്കൂളിൽ പഠിക്കാൻ സാധിച്ചിരുന്നുള്ളു. മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ. പാഠ പുസ്തകങ്ങളുടെ ഭാരം പേറുന്ന സഞ്ചി എടുക്കാൻ വീട്ടുകാർ എന്നെ അനുവദിച്ചില്ല. ഒരു പക്ഷെ അച്ചിങ്ങ പോലെ മെലിഞ്ഞിരിക്കുന്ന എന്റെ കൈകൾക്കു പുസ്തകസഞ്ചി എടുക്കാനുള്ള ആരോഗ്യം ഇല്ലെന്നാകും അവർ ചിന്തിച്ചത്. അങ്ങനെ ആ ചുമതല മോളിയെയും ലുതിയയെയും ഏല്പിച്ചു.
സ്വന്തം പുസ്തകക്കെട്ടു ഇടത്തു കൈയിൽ എളിയോട് ചേർത്ത് പിടിച്ചു വലതു കൈയിൽ എന്റെ സഞ്ചിയുടെ ഭാരവും പേറി നടക്കുന്ന കൂട്ടുകാരിക്ക് മുന്നിൽ ഒരു രാജകുമാരിയെ പോലെ നടക്കുന്നതിൽ എനിക്ക് എന്തോ പന്തി കേട് തോന്നിയിരുന്നു. എന്റെ കാലിൽ കിലുങ്ങുന്ന പാദസരങ്ങൾ ഉണ്ട്. കാതിൽ അച്ഛൻ പല ആകൃതികളിൽ മാറി മാറി പണിയിച്ചിടുന്ന വലിയ സ്വർണ്ണ ലോലാക്കുകൾ ഉണ്ട്. കടും നിറങ്ങളിൽ ഞൊറി വെച്ച ധാരാളം കുഞ്ഞുടുപ്പുകൾ ഉണ്ട്. എന്റെ പുസ്തകസഞ്ചിയും പേറി നടക്കുന്ന കൂട്ടുകാരിക്ക് ഇവയൊന്നും ഇല്ലതാനും. എന്ത് കൊണ്ടാണ് ദൈവമേ നീ ഇങ്ങനെ ആയതു എന്നൊരു സങ്കടക്കാറ്റ് എന്റെ മനസിലൂടെ ചുറ്റിത്തരിഞ്ഞ വൈകുന്നേരമാണ് മറിയാമ്മ ടീച്ചർ എന്നെ അരികിൽ വിളിച്ചു സ്വകാരുമായി പറഞ്ഞത്.
"മോളുടെ പുസ്തകസഞ്ചി നാളെ മുതൽ മോൾ തന്നെ പിടിക്കണം. അത് കൂടി താങ്ങി കൊണ്ട് നടക്കുന്നത് അവർക്കു ബുദ്ധിമുട്ടല്ലേ"
ഞാൻ സന്തോഷത്തോടെ തലയാട്ടി പുസ്തക സഞ്ചി കൂട്ടുകാരിയുടെ കൈയിൽ നിന്നു വാങ്ങി. ആദ്യം തരാൻ മടിച്ച അവളുടെ മിഴികളിൽ സ്നേഹത്തിന്റെ നനവുണ്ടായിരുന്നു.
എന്റെ കണ്ണുകളും നിറഞ്ഞു. ഞാൻ പാതി നനഞ്ഞിട്ടും മോളിയെ എന്റെ വർണക്കുടക്കീഴിലേക്ക് ചേർത്ത് പിടിച്ചു. പിന്നെ ആർത്തലച്ചു പെയ്ത മഴയിലേക്ക് കൂട്ടുകാരി ചൂടിയ ചേമ്പിലയെ പറത്തി വിട്ടു ഞങ്ങൾ പൊട്ടിച്ചിരിച്ചു. വെള്ളി ചിലമ്പിട്ട മഴ അപ്പോഴും ഞങ്ങൾക്ക് മുന്നിൽ നൃത്തം ചെയ്തു കൊണ്ടിരുന്നു.