Image

അനന്തുവിന്റെ മരണത്തിന് വിലപേശുന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണക്കളികള്‍... (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 09 June, 2025
 അനന്തുവിന്റെ മരണത്തിന് വിലപേശുന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണക്കളികള്‍...  (എ.എസ് ശ്രീകുമാര്‍)

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ കുടുങ്ങി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച അതിദാരുണമായ സംഭവം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുന്നണികള്‍ ദുരുപയോഗം ചെയ്യുന്ന ജുഗുപ്സാവഹമായ കാഴ്ചയാണ് ജനാധിപത്യ വിശ്വാസികള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കപടരാഷ്ട്രീയ ധാര്‍മികതയും തിരഞ്ഞെടുപ്പ് മര്യാദകളുടെ ലംഘനവുമാണിത്. വെള്ളക്കട്ട അട്ടി ആമാടന്‍ സുരേഷിന്റെയും ശോഭയുടെയും മകന്‍ അനന്തു എന്ന 15-കാരന്റെ മരണമാണ് തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കപ്പെടുന്നത്. അനന്തുവിന്റെ ബന്ധുമിത്രാദികളുടെ മനോവേദനയെ വെല്ലുവിളിക്കുന്ന ഈ മരണ രാഷ്ട്രീയ പ്രചാരണക്കളി കക്ഷിരാഷ്ട്രീയ മല്‍സരത്തിന്റെ  സര്‍വ സീമകളും കടന്നുപോയിരിക്കുന്നു.

ആകസ്മികമായ ഒരു മരണം വച്ചുകൊണ്ടുള്ള ഈ വിലപേശലിലൂടെ ഒരു തിരഞ്ഞെടുപ്പില്‍ വേട്ടുറപ്പിക്കാന്‍ എത്രമാത്രം തരംതാഴാമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെളിയിച്ചിരിക്കുന്നു. മറ്റ് അടിയന്തിര വിഷയങ്ങളെല്ലാം മറന്ന് അനന്തു മരിച്ച സംഭവം കേന്ദ്രീകരിച്ചാണിപ്പോള്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. വഴിക്കടവ് പഞ്ചായത്തില്‍ കാട്ടുപന്നിയെ പിടിക്കാന്‍ അനധികൃതമായി ഒരുക്കിയ വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് അനന്തു മരിച്ചത്. തുടര്‍ന്ന് കെണി വച്ച പുത്തരിപ്പാടം നമ്പാടന്‍ ബിനീഷ് എന്ന 33-കാരനായ ഇറച്ചി വില്‍പ്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിന് കാരണം വനം വകുപ്പും വൈദ്യുതി വകുപ്പുമാണെന്ന് ആരോപണവുമായി ആദ്യം രംഗത്തെത്തിയത് യു.ഡി.എഫ് ആണ്. ഇത് ''സര്‍ക്കാര്‍ സ്പോണ്‍സേഡ് മരണം...'' എന്നായിരുന്നു അവരുടെ നിരുത്തരവാദപരമായ വാദം. എന്നാല്‍ തൊട്ടുപിന്നാലെ വൈദ്യുതി ലൈനില്‍ നിന്ന് വന്യമൃഗങ്ങളെ പിടികൂടാന്‍ അനധികൃതമായി സ്ഥാപിച്ച വേലിയില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇത് സഥിരീകരിക്കുന്നു. ഇതോടെ യു.ഡി.എഫിനെതിരെ പ്രത്യാരോപണവുമായി ഇടതുമുന്നണിയും രംഗത്തുവന്നു.

അപകടത്തിന് പിന്നില്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കുന്നുവെന്ന വനം മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവന പിന്നീട് വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. പ്രതിപക്ഷം വിഷയ ദാരിദ്ര്യം നേരിടുന്നുണ്ട്. അതിനാല്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മരണത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യു.ഡി.എഫിനെ ലാക്കാക്കി പറഞ്ഞു. ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കി. അനന്തുവിന്റെ വീട് സ്ഥിതിചെയ്യുന്ന വഴിക്കടവ് പഞ്ചായത്ത് വാര്‍ഡ് കോണ്‍ഗ്രസിന്റേതാണ്.

ഹീനമായ ആരോപണമുന്നയിച്ച വനംമന്ത്രി രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടത്. വനംമന്ത്രിക്ക് എം.വി ഗോവിന്ദന്‍ കുടപിടിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ഇങ്ങനെ അനന്തുവിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമായി. ബി.ജെ.പിയും തങ്ങളാല്‍ കഴിയുന്ന വിധം പ്രതിഷേധം ശക്തമാക്കുകയാണ്. മരണത്തിന് കാരണം സര്‍ക്കാര്‍ സംവിധാനങ്ങളുടെ മനപൂര്‍വമായ അനാസ്ഥായാണെന്നാണ് ബി.ജെ.പി സമസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. കാട്ടില്‍ കൊണ്ടുപോയി കെണി വച്ചതില്‍ എന്ത് ഗൂഢാലോതനയുണ്ടെന്നാണ് മന്ത്രി പറയുന്നതെന്ന് സ്ഥാനാര്‍ത്ഥി പി.വി അന്‍വറും ചോദിക്കുന്നു.

വിവാദം തുടരുന്നതിനിടെ അനന്തുവിന്റെ വീട്ടിലേയ്ക്കുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. നിലമ്പൂരില്‍ രാഷ്ട്രീയപോര് മുറുകുന്ന പശ്ചാത്തലത്തില്‍ ഗൂഢാലോചന അന്വേഷിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഗൂഢാലോചനാ ആരോപണം തെളിയിക്കാനുള്ള മര്യാദ സി.പി.എം കാട്ടണമെന്നും ഏത് അന്വേഷണവും നേരിടാമെന്നും വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ഇടതുമുന്നണി പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും സംഘടപ്പിച്ചു.

അതേസമയം അനന്തുവിന്റെ മൃതദേഹം വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തില്‍ സംസ്‌കരിച്ചു. നാടിന്റെ പ്രിയമകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. അനന്തു പഠിക്കുന്ന മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

സംഭവം നടന്ന സ്ഥലത്ത് മുമ്പും വൈദ്യുതി കമ്പികള്‍ ഇട്ടിരിക്കുന്നത് കണ്ടിരുന്നുവെന്നും അത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും അനന്തുവിനൊപ്പം ഷോക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാനുവിന്റെ അമ്മ രജനി ആരോപിച്ചു. കെ.എസ്.ഇ.ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്താണ് സ്വകാര്യ വ്യക്തി കെണിവച്ചതെന്ന് ദൃശ്യങ്ങള്‍ സഹിതം കെ.എസ്.ഇ.ബിയും വ്യക്തമാക്കി.

ചില വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെ.എസ്.ഇ.ബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും അധികൃതര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003-ലെ ഇലക്ട്രിസിറ്റി നിയമത്തിന് വിരുദ്ധവും 3 വര്‍ഷം വരെ തടവും, പിഴയും, രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണെന്നും കെ.എസ്.ഇ.ബി പറയുന്നു.

അനന്തു മരിക്കാനിടയായ സംഭവം നടന്നത് നിലമ്പൂരിലായതിനാലും അവിടെയിപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടും മാത്രമാണ് വിവിധ മുന്നണികളും രാഷ്ട്രീയ നേതാക്കളും ഇത്ര ശുഷ്‌കാന്തിയോടെ രംഗത്തു വന്നിരിക്കുന്നത്. അത്തരമൊരു സാഹചര്യം അവിടെ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരു സാധരണ അപകട മരണമായി എഴുതപ്പെട്ടേനെ. വന്യജീവികള്‍ക്കായി വച്ച കെണിയില്‍പ്പെട്ട് കഴിഞ്ഞ എട്ടുമാസത്തിനിടെ കേരളത്തില്‍ മരിക്കുന്ന ആറാമത്തെയാളാണ് അനന്തു. തൃശൂര്‍, വാളയാര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ മറ്റ് 5 പേര്‍ മരിച്ച സംഭവങ്ങള്‍ അധികൃതരും രാഷ്ട്രീയക്കാരും സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിച്ചു. കാരണം അപ്പോള്‍ അവിടങ്ങളിലൊന്നും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലല്ലോ. അതാണ് ഇന്നാട്ടിലെ രാഷ്ട്രീയ ധാര്‍മികത.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക