വഴിയരികിൽ അവശനായി കിടന്ന അവനെ അദ്ദേഹം തട്ടി വിളിച്ചു. "എഴുന്നേൽക്ക് കുഞ്ഞേ, നീ ആരാണ്? " ഒന്നെഴുന്നേറ്റ് ഇരിയ്ക്കാൻ പോലും കഴിയാത്ത വിധം ക്ഷീണിതനായ അവൻ്റെ മുഖം തൻ്റെ കൈകൾ കൊണ്ട് അദ്ദേഹം മെല്ലെ ഉയർത്തി. വീണ്ടും അവനോട് ചോദിച്ചു. "ആരാണ് നീ''?
അവൻ്റെ മുഖം വളരെ വിളറിയതായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവനേറെ തളർന്നിരുന്നു, എങ്കിലും അദ്ദേഹത്തിൻ്റെ ചോദ്യത്തിന് വളരെ പതിഞ്ഞ ശബ്ദത്തിൽ അവൻ മറുപടി പറഞ്ഞു. 'ഞാൻ.... ഞാൻ....... ഞാനാണ് നമ്പർ 125'.
'നമ്പർ 125 ? നമ്പർ നൂറ്റി ഇരുപത്തഞ്ചോ? ഇങ്ങനെയും പേരുണ്ടോ?' ഇതും ചോദിച്ചു കൊണ്ട് അദ്ദേഹം അവനെ താങ്ങിയെഴുന്നേൽപ്പിച്ച് തൻ്റെ കുതിരവണ്ടിയിലിരുത്തി. പതിവു വഴികൾ കാണാപ്പാഠമായിരുന്ന ആ കുതിരവണ്ടി തൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. സമയം ഇരുട്ടുമൂടിത്തുടങ്ങിയിരുന്നു. വീശിയടിച്ച തണുത്ത കാറ്റ് അവൻ്റെ കണ്ണുകളെ തഴുകിക്കടന്നു പോയി.
എത്ര ദൂരം പിന്നിട്ടെന്ന് അറിയില്ല, അദ്ദേഹത്തിൻ്റെ വിളി കേട്ടാണ് അവൻ കണ്ണു തുറന്നത്. കുഞ്ഞേ വീടെത്തി. എഴുന്നേൽക്കൂ. അദ്ദേഹം കുതിരവണ്ടിയിൽ നിന്നും ഒരു തുണിക്കെട്ടെടുത്ത് വീടിൻ്റെ വരാന്തയിൽ വച്ചു.
വളരെ ചെറിയൊരു വീടായിരുന്നു അത്.
ഒരു ചെറിയ മൺകുടം വീടിനു മുന്നിലായുണ്ടായിരുന്നു. അതിലെ വെള്ളമെടുത്ത് അവൻ ആർത്തിയോടെ കുടിച്ചു. അദ്ദേഹം അകത്തേയ്ക്ക് നോക്കി പറഞ്ഞു "മോളേ, റോയിനോസ് ,ഇന്നൊരു അതിഥിയുണ്ട് അത്താഴത്തിന് കുറച്ചധികം കരുതിക്കോളൂ". "ശരി അബ്ബൂ ജാൻ" മനം മയക്കുന്ന വശ്യമായൊരു ശബ്ദം വീടിനകത്തു നിന്നും ഒഴുകിയെത്തി.
ജനലഴികൾക്കുള്ളിൽ നിന്നും രണ്ടു കണ്ണുകൾ അവനെത്തേടിയെത്തി. തല കുമ്പിട്ടിരുന്ന അവനെ അവളുടെ കണ്ണുകൾ വായിക്കുകയായിരുന്നു. ഉദ്ദേശം 30 വയസ് പ്രായം വരും. താടിയും മുടിയുമെല്ലാം കണ്ടിട്ട് ഒരു ഭ്രാന്തൻ്റെ ലക്ഷണം, ഇനി വല്ല ഭ്രാന്തനുമാണോ? ഈ അബ്ബുവിൻ്റെ കാര്യം? എല്ലാവരോടും ദയയാണ് ".... ആത്മഗതവുമായി അവൾ വീടിൻ്റെ പിന്നാമ്പുറത്തേയ്ക്ക് പോയി.
" കുഞ്ഞേ, നീയൊന്ന് കുളിക്ക് '' ആ ചെറിയ ഡ്രമ്മിൽ നിറയെ വെള്ളമുണ്ട്, നിനക്ക് മാറിയിടാനുള്ള തുണി ഞാൻ തരാം". ദൂരേയ്ക്ക് കൈ ചൂണ്ടി അദ്ദേഹം പറഞ്ഞു. അവൻ നാലുപാടും നോക്കി. അടുത്തെങ്ങും വീടുകൾ കാണാനില്ല. അവൻ ഇട്ടിരുന്ന മുഷിഞ്ഞ തുണികൾ അഴിച്ചുമാറ്റി തണുത്ത വെള്ളം ഒരു ചെറിയ ബക്കറ്റിൽ കോരി തലയിലേയ്ക്കൊഴിച്ചു. ശരീരത്തിലെ മുറിപ്പാടുകളിൽ ജലകണങ്ങൾ സ്പർശിച്ചപ്പോൾ അവൻ അറിയാതെ തേങ്ങിപ്പോയി.
റഹ്മാൻ്റെ മുറി തുറക്കുന്ന അബ്ബുവിനെ കണ്ടപ്പോൾ അവൾക്ക് അതിശയം തോന്നി. അവൾ ഓടി വന്ന് അദ്ദേഹത്തെ തടഞ്ഞു. "അബ്ബൂ, എന്താണീ കാണിക്കുന്നത്? എൻ്റെ കുഞ്ഞിക്കാൻ്റെ മുറി എന്തിനാ ഇപ്പൊ തുറക്കുന്നത്? ഓൻ വരും എന്നേലും... ഓൻ്റെ കുപ്പായം വേറെ ആർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കില്ല, ', അവൾ കരച്ചിലിൻ്റെ വക്കോളമെത്തി. "മോളേ, എത്ര നാളായി ഓനുവേണ്ടി കാക്കുന്നു, വരും മോളെ, വരാതിരിക്കില്ല, പക്ഷേ വിശക്കുന്നവന് ഭക്ഷണവും, തുണിയില്ലാത്തവന് തുണിയും കൊടുക്കുന്നവനാണ് പടച്ചോൻ്റ കണ്ണിൽ വലിയവർ, അതു മറക്കരുത്." അവൾ മറുത്തൊന്നും പറഞ്ഞില്ല. അദ്ദേഹം ഒരു പൈജാമയും കുർത്തയും എടുത്ത് അവൻ്റെ അരികിലെത്തി. " ഇത് എൻ്റെ മകൻ്റേതാണ്, നിനക്ക് പാകമാകും, ഇതിട്ടോളൂ" ഇതു പറഞ്ഞ് അദ്ദേഹം തിരികെ നടന്നു.
" ആഹാരമെടുത്ത് വയ്ക്ക് മോളേ '' അദ്ദേഹം അകത്തേക്ക് നോക്കി പറഞ്ഞു. അവൻ വേഷം മാറ്റി വന്നു. തീരെ വോൾട്ടേജിച്ചില്ലാത്ത മഞ്ഞ വെളിച്ചമുള്ള ഒരു ബൾബാണ് ആ മുറിയിലുണ്ടായിരുന്നത്. നിലത്തിരിക്കാനായി കുഞ്ഞു പായ വിരിച്ചിരുന്നു. രണ്ട് പേരും ചമ്രം പൂട്ടി ഇരുന്നു. ഒരു പാത്രത്തിൽ കുറച്ച് റൊട്ടികളും മറ്റൊരു പാത്രത്തിൽ എന്തോ ഒരു കറിയുമായി അദ്ദേഹത്തിൻ്റെ മകളെത്തി. ആ മുറിയിലെ നിശബ്ദത പേടിപ്പിക്കുന്നതായിരുന്നു.
ആഹാരത്തിനോട് അവന് വല്ലാതെ ആർത്തിയുണ്ടാകും എന്ന അവളുടെ ധാരണയെ തിരുത്തിക്കൊണ്ട് രണ്ട് റൊട്ടി മാത്രം കഴിച്ചു കൊണ്ട് അവൻ എഴുന്നേറ്റു. അദ്ദേഹം എന്തോ പറയാൻ തുടങ്ങിയെങ്കിലും അവനത് കേൾക്കാൻ മുതിർന്നില്ല, മുറ്റത്തിറങ്ങി തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി. അവൻ്റെ ബോധമണ്ഡലത്തിൽ നിന്ന് മറഞ്ഞു പോയതെന്തൊക്കെയോ തിരയുന്ന മട്ടിൽ ഇടയ്ക്ക് നിന്നും, വിദൂരതയിലേയ്ക്ക് കണ്ണുകൾ നട്ടും ഏറെ നേരം മുറ്റത്തു തന്നെ ചിലവഴിച്ചു.
"വരൂ, അകത്ത് കിടക്കാം, അദ്ദേഹം അവനെ ക്ഷണിച്ചു". " വേണ്ട ഞാനീ വരാന്തയിൽ കിടന്നോളാം, അവൻ മറുപടി പറഞ്ഞു. മോളെ, ഒരു പായും തലയണയും കൊണ്ടു കൊടുക്കെന്നും പറഞ്ഞ് അദ്ദേഹം അകത്തേയ്ക്ക് പോയി. അബ്ബു പറഞ്ഞതു പോലെ കിടക്കാനുള്ളത് വരാന്തയിൽ കൊണ്ടു വച്ച് അവൾ തിരികെ നടന്നു, ഉള്ളിലേക്ക് കയറും മുന്നേ ഒന്നു തിരിഞ്ഞു നോക്കി, അയാൾ ദൂരെ ഇരുട്ടിലേക്ക് നോക്കി അവിടെത്തന്നെ നിൽപ്പുണ്ട്. അവളകത്ത് കയറി വാതിലടച്ചു.
അവൻ വരാന്തയിലേക്ക് വന്നു. പായ നിവർത്തിയിട്ടു. തലയണ കൈയിലെടുത്ത് ഭിത്തിയിൽ ചാരിയിരുന്നു.. അങ്ങനെ ഇരുന്നിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിഞ്ഞില്ല. ഉയരുന്ന ധൂമ പടലങ്ങൾ, ഉയരുന്ന നിലവിളികൾ, അറബ് നാടുകളിൽ പടർന്നു പിടിച്ച ജനകീയ വിപ്ലവങ്ങളുടെ ബാക്കി പത്രം പോലെ തൻ്റെ രാജ്യം - ഒരു പഴക്കച്ചവടക്കാരൻ സ്വയം ആളിക്കത്തി തൊടുത്തു വിട്ട തീപ്പൊരിയുടെ തുടർച്ച പോലെ എവിടെയും ഉയരുന്ന തേങ്ങലു
കൾ. സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി മാറേണ്ടി വരുന്ന ,അസ്വാതന്ത്ര്യത്തിൻ്റെ തിക്തത അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അങ്ങനെയുള്ള നാട്ടിൽ സിദി ബൂസിദ് എന്ന ചെറുപട്ടണത്തിലെ ബിരുദധാരിയായ ഒരു ചെറുപ്പക്കാരനായിരുന്നു മുഹമ്മദ് സയാനി.
ഉപ്പയും ഉമ്മയും ഒരു സഹോദരനും അടങ്ങിയ കുടുംബം.
അവൻ്റെ ഖൽബിലെ ഹൂറിയായിരുന്നു അയലത്തുണ്ടായിരുന്ന തസ്നിയ. പഠിക്കണമെന്നും ഒരു പാട് ഉയരങ്ങളിലെത്തണമെന്നും ആഗ്രഹിച്ചവൾ. സിറിയൻ നിയമങ്ങൾ തകർത്തത് അവളുടെ സ്വപ്നങ്ങളായിരുന്നു. അവളുടെ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു.അതു കൊണ്ട് തന്നെ തട്ടമിട്ട് മറച്ച ആ മുഖത്തിലെ കണ്ണുകൾ തന്നെ തിരയുന്നത് അവൻ അറിഞ്ഞിരുന്നു. അവളുടെ വിഷമങ്ങളെല്ലാം ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാൻ അവന് കഴിയുമായിരുന്നു.
ഊണിലും ഉറക്കത്തിലും അവൾ മാത്രമായപ്പോൾ എവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ മതിയെന്നായി.
തൊഴിലിനു വേണ്ടി സ്വദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് പോകണമെന്ന് അവനും ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. വേറൊരു രാജ്യത്തേക്ക് പോകണമെങ്കിൽ തുർക്കിയിലേക്കോ, ജോർദ്ദാനിലേയ്ക്കോ പോകേണ്ടി വരും. അവിടെയും സുരക്ഷിതമായിരിക്കണമെന്നില്ല, സ്വന്തം രാജ്യത്തില്ലാത്ത സുരക്ഷ എവിടെ കിട്ടാനാണ്?
അസ്വാതന്ത്ര്യത്തിൻ്റെ കയ്പു നുണയേണ്ടി വരുന്ന മനുഷ്യരുടെ കഥകൾ പുറം ലോകമറിയണം എന്ന ആഗ്രഹത്താൽ ആ സമയത്ത് മഹബൂബ് എന്ന അപരനാമത്തിൽ അവൻ പല പത്രങ്ങളിലേയ്ക്കും കുറിപ്പുകൾ അയച്ചിരുന്നു. വിദ്യാഭ്യസം ലഭിക്കാത്ത ഇന്നത്തെ കുട്ടികൾ നാളെ നാടിന് തീരാനഷ്ടമാണെന്ന് അവൻ എഴുതി. പല യുവാക്കളും ദാരിദ്യത്തിൽ നിന്ന് കരകയറാനാണെന്ന് സായുധസേനകളിൽ അംഗമാകുന്നതെന്ന് അവൻ തുറന്നെഴുതി. സ്ത്രീകളോട് കാണിക്കുന്ന വിവേചനങ്ങളുടെ, അസമത്വത്തിൻ്റെ ,പീഡനങ്ങളുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനിടയിലാണ് അവൻ അവിചാരിതമായി
വിമതസേനയുടെ പിടിയിലായത്.
ഒരു പറ്റം മുഖം മൂടിയ ആളുകൾ മറുത്തൊന്ന് പറയുന്നതിന് മുന്നേ അവനെ ഉപദ്രവിക്കുകയായിരുന്നു. അവർ എന്തൊക്കെയോ പറഞ്ഞ് അട്ടഹസിക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന വടി കൊണ്ട് കുത്തുകയും അടിക്കുകയും ഒക്കെ ചെയ്തു. ''നീ എഴുതും അല്ലേ" എന്നു ചോദിച്ചു കൊണ്ട് മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നുണ്ടായിരുന്നു. അള്ളാഹുവിൻ്റെ സ്വർഗത്തിലേക്ക് എന്നും പറഞ്ഞു അവർ അവനെ കൊണ്ടുപോയത് 'മനുഷ്യ കശാപ്പുശാല' എന്നറിയപ്പെട്ടിരുന്ന സെദനായ എന്ന കുപ്രസിദ്ധിയാർജിച്ച ജയിലിലേയ്ക്കാണ് .അവിടെ ഓരോ തടവുകാരനും ഓരോ നമ്പരിലാണ് അറിയപ്പെട്ടിരുന്നത്.അങ്ങനെ അവന് കിട്ടിയ നമ്പരായിരുന്നു 'നൂറ്റി ഇരുപത്തി അഞ്ച് '
കുർദു വംശജനായ സഈദ് സിറിയൻ സൈന്യത്തിലെ നിർബന്ധിത സൈനിക സേവനം നടത്തിവന്ന പലരും ആ ജയിലിൽ ഉണ്ടായിരുന്നു. മനുഷ്യനെന്ന പരിഗണനയില്ലാതെ മൃഗങ്ങളെയെന്ന പോലെയാണ് അവിടെയുള്ള ഓരോ തടവുകാരോടും ജയിലധികൃതർ പെരുമാറിയിരുന്നത്. വിരലുകൾക്കിടയിൽ കമ്പി കുത്തിക്കയറ്റുക, ഐസുകട്ടകളിൽ കിടത്തുക, അടി കൊണ്ട മുറിവുകളിൽ മുളക് പൊടി വിതറുക ഇതൊക്കെ അവരുടെ ചെറിയ വിനോദങ്ങൾ മാത്രം. ഒന്നും മിണ്ടാൻ പാടില്ല. മിണ്ടാതിരുന്നാൽ പോലും "നീ എഴുത്തുകാരനാണ് അല്ലേ, നിനക്കെഴുതണം അല്ലേ ?"എന്ന് ചോദിച്ചു കൊണ്ട് ചാട്ടവാർ കൊണ്ടും ബെൽറ്റു കൊണ്ടും പൊതിരെ തല്ലുമായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുക എന്നത് അവർക്കൊരു ഹരമായിരുന്നു. ഒരാൾക്ക് മാത്രം ഒന്നിരിക്കാൻ വലിപ്പമുള്ള സെല്ലിലായിരുന്നു ഓരോ തടവുകാരനും കഴിഞ്ഞിരുന്നത്. ഒരു ഉണക്ക റൊട്ടിയും ഉരുളക്കിഴങ്ങുമാണ് ആഹാരമായി അവർക്ക് കൊടുത്തിരുന്നത്. കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥ. വെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ കൊണ്ട് പോകുന്ന അതേ പാത്രത്തിലുള്ളത് കുടിക്കാൻ പറഞ്ഞു. അത് വിസമ്മതിച്ചതിന് ഇലക്ട്രിക് കേബിൾ ഉപയോഗിച്ച് ദേഹം മുറിഞ്ഞ് ചോര വരുന്നതുവരെ അടിച്ചു.
അതിനെക്കാൾ കഷ്ടമായിരുന്നു അവിടുത്തെ തടവുകാരായ സ്ത്രീകളുടെ അവസ്ഥ. മറ്റ് തടവുകാരുടെ മുന്നിൽ വിവസ്ത്രയാക്കി 'ബലാൽസംഗം ചെയ്യുക, ആസിഡ് കൊണ്ട് പൊള്ളിക്കുക ഇതൊക്കെ അവരുടെ ക്രൂരവിനോദങ്ങളായിരുന്നു.
ജയിലിലെ ക്രൂരതകളിൽ കുട്ടികളും ഇരകളായിരുന്നു എന്നതാണ് ഏറെ വേദനിപ്പിച്ച മറ്റൊരു കാര്യം. കുട്ടികൾ കരയുമ്പോൾ ശബ്ദം പുറത്തു വരാതിരിക്കാനായി അമ്മമാർ വാ പൊത്തിപ്പിടിക്കുമായിരുന്നു.
ഒന്നുറക്കെ കരയാൻ പോലുമാകാതെ ജീവനുള്ള ശവങ്ങളായി മാറിക്കഴിഞ്ഞിരുന്നു അവരിൽ പലരും. മരിക്കാൻ മാത്രമാഗ്രഹിക്കുന്ന ഒരു കൂട്ടമാളുകൾ. അവരെ മരണത്തിന് വിടാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന മറ്റൊരു കൂട്ടർ.
എത്രയാളുകളാണ് 'സെദനായ 'യിൽ മരണപ്പെട്ടത് എന്നതിന് ഒരു കണക്കുമില്ല.
അതിനിടയിൽ അവൻ്റെ ഉപ്പയും ഉമ്മയും അക്രമത്തിനിരയായി മരണപ്പെട്ടതും, സഹോദരൻ അഭയാർത്ഥിയായി നെതർലാൻഡിലേയ്ക്ക് ഓടിപ്പോയതുമൊന്നും അവൻ അറിഞ്ഞിരുന്നില്ല.
ആയിടയ്ക്കാണ്ബഷാർ അൽ അസദിൻ്റെ ഭരണകൂടം നിലം പൊത്തിയത്. അന്നു തന്നെ വിമതസേന സെദനായ ജയിലിൽ നിന്നും എല്ലാവരേയും മോചിപ്പിച്ചു. ജയിലിൽ നിന്നും പുറത്തിറങ്ങിയ പലർക്കും എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. അഭയാർത്ഥികളുടെ കൂട്ട പ്രവാഹം. അതു മുതലെടുക്കുന്ന മറ്റ് രാജ്യക്കാർ.ഒട്ടിയ വയറും, ഭ്രാന്തമായ മുഖഭാവങ്ങളുമായി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു മനുഷ്യസമൂഹത്തിലെ ഒരിര മാത്രമായിരുന്നു അവൻ. അതെ.... ആ ഓട്ടപ്പാച്ചിലിനൊടുവിൽ വഴിയരികിൽ വീണു പോയതാണ് നമ്പർ ' നൂറ്റി ഇരുപത്തി അഞ്ച് '.