പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച നിരോധനം തിങ്കളാഴ്ച്ച നിലവിൽ വന്നു. അഫ്ഘാനിസ്ഥാൻ, ഛാഡ്, റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിട്രിയ, ഹെയ്ത്തി, ഇറാൻ, ലിബിയ, മയന്മാർ, സൊമാലിയ, സുഡാൻ, യെമെൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിരോധനം.
സുരക്ഷാ കാരണങ്ങളാണ് നിരോധനത്തിനു ന്യായമായി ചൂണ്ടിക്കാട്ടുന്നത്. ഈ രാജ്യങ്ങൾ യുഎസിലേക്കു വരുന്നവരെ വിശദമായ പരിശോധനകൾക്കു വിധേയരാക്കാറില്ല എന്നതു കൊണ്ട് അവർ ഉയർന്ന സുരക്ഷാ പ്രശ്‌നമാണെന്ന് ഉത്തരവിൽ ട്രംപ് ചൂണ്ടിക്കാട്ടുന്നു.
ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഭാഗികമായ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്: ബുറുണ്ടി, ക്യൂബ, ലാവോസ്, സിറാലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനസ്വേല.
യുഎസ് കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാനും വിദേശ ഗവൺമെന്റുകളിൽ നിന്ന് സഹകരണം ഉറപ്പാക്കാനും മറ്റു സുപ്രധാന വിദേശനയങ്ങൾ നടപ്പാക്കാനും ഭീകര വിരുദ്ധ ലക്ഷ്യങ്ങൾ സാധ്യമാക്കാനും ഈ നിയന്ത്രണങ്ങൾ ആവശ്യമാണെന്നു വൈറ്റ് ഹൗസ് പറയുന്നു.
നിയമാനുസൃതം യുഎസിൽ സ്ഥിരമായി താമസിക്കുന്നവർ, വിസ ഉള്ളവർ, ചില വിഭാഗത്തിൽ പെട്ട വിസ ഉളളവർ, യുഎസ് താൽപര്യങ്ങൾക്കു പ്രയോജനപ്പെടുന്നവർ എന്നിവരെ ഈ നിരോധനം ബാധിക്കില്ല.
ആദ്യ ഭരണകാലത്തു ട്രംപ് ഏർപ്പെടുത്തിയ നിരോധനം ഏഴു രാജ്യങ്ങളുടെ മേൽ ആയിരുന്നു. 2021ൽ പ്രസിഡന്റ് ബൈഡൻ അത് റദ്ദാക്കി.
Trump's travel ban takes effect