കാട്ടുപന്നി ഒരു ക്ഷുദ്രജീവി ആണോ..? ആ മിണ്ടാപ്രാണിയേക്കാള്‍ ക്ഷുദ്രജീവികളായ മനുഷ്യര്‍ നാട്ടിലുള്ളപ്പോള്‍ ഈ ചോദ്യത്തിന് വലിയ പ്രസക്തിയില്ല. ഏതായാലും കാട്ടുപന്നിയെ ചുറ്റിപ്പറ്റി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും കേരള ഗവണ്‍മെന്റും തമ്മില്‍ വലിയ തര്‍ക്കം നടക്കുകയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിഷ്‌കരുണം നിരാകരിച്ചിരിക്കുകയാണ്. അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാനും പിടികൂടാനും സ്ഥലം മാറ്റാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നി വിഷയത്തില്‍ പിണറായി സര്‍ക്കാരിനിട്ട് ഒന്ന് താങ്ങാനും ഭൂപേന്ദ്ര യാദവിന് ഉല്‍സാഹമുണ്ടായിരുന്നു. നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ച സംഭവം സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണ സംവിധാനത്തിന്റെയും അനാസ്ഥ മുലമാണെന്ന് മന്ത്രി, കിട്ടിയ അവസരത്തില്‍ കുറ്റപ്പെടുത്തി. വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതിനാല്‍ മന്ത്രിയുടെ ശാസന അവര്‍ക്കും കൂടിയുള്ള ഷോക്കാണ്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചവരും പരിക്കേറ്റവരും നിരവധിയാണെങ്കിലും അന്തുവിന്റെ മരണമാണ് കേരളസര്‍ക്കാരിനെ പിടിച്ചുണര്‍ത്തിയത്. കാട്ടുപന്നികള്‍ വ്യാപകമായ കൃഷിനാശം വരുത്തുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ 344 പേര്‍ മരിച്ചുവെന്നാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ കണക്ക്. ഇതില്‍ 180 മരണം പാമ്പുകടിയേറ്റാണ്. ആനകളുടെ ആക്രമണത്തില്‍ 103 പേര്‍ മരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 35 പേരും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒന്‍പതു പേരും കടുവയുടെ ആക്രമണത്തില്‍ നാലു പേരും മരിച്ചുവത്രേ.
വലിയ സന്താന ഉല്‍പാദന ശേഷിയുള്ള മൃഗമാണ് കാട്ടുപന്നി. ഒറ്റ പ്രസവത്തില്‍ തന്നെ 20 കുഞ്ഞുങ്ങള്‍ പിറക്കാറുണ്ട്. കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പെറ്റുപെരുകുന്നതിനാല്‍ ഇവയുടെ എണ്ണം വേട്ടയാടിയാല്‍ പോലും നിയന്ത്രിക്കാനാകില്ലന്ന് വേട്ടക്കാര്‍ പറയുന്നു. കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളം അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ വെടിവച്ചു കൊന്നത് 4,663 കാട്ടുപന്നികളെയാണ്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ 420 അംഗീകൃത ഷൂട്ടര്‍മാരാണു കേരളത്തിലുള്ളത്. പ്രത്യേകം പരിശീലനം ലഭിച്ച സങ്കരയിനം വേട്ട നായ്ക്കളെ ഉപയോഗിച്ചും കാട്ടുപന്നികളെ കീഴ്പ്പെടുത്തുന്നുണ്ട്. ഒരു പന്നിയെ വെടിവച്ചു കൊല്ലുന്നതിന് 1500 രൂപയും കൊല്ലുന്ന പന്നികളെ സംസ്‌കരിക്കാന്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം അനുവദിക്കുക.
അതേസമയം വന്യജീവികളെ കൊല്ലുന്ന കാര്യത്തില്‍ വന്യജീവി സംരക്ഷനിയമം സംസ്ഥാന സര്‍ക്കാരിനും വൈല്‍ഡ് ലൈഫ് വാര്‍ഡനും നല്‍കുന്നത് പരിമിതമായ അധികാരം മാത്രമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനത്തിനു പുറത്തിറങ്ങുന്ന വന്യജീവികളെ കൊല്ലണമെന്നത് വെറും രാഷ്ട്രീയവാദം മാത്രമാണെന്നും വനം അധികൃതര്‍ വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ പട്ടികയില്‍പ്പെട്ട എല്ലാ മൃഗങ്ങളും അവ വനത്തിനു പുറത്തായാലും അകത്തായാലും വന്യമൃഗങ്ങളെന്നാണ് നിര്‍വചിച്ചിട്ടുള്ളത്. അവയെ കൊല്ലുന്നതിന് വ്യക്തമായ മാര്‍ഗരേഖയുണ്ട്.
വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 (1) എ, ബി എന്നിവ പ്രകാരം ഇക്കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പരിമിത അധികാരങ്ങളേയുള്ളു. വന്യമൃഗത്തെ പിടികൂടാനോ മയക്കുവെടി വെക്കുവാനോ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റാനോ സാധിക്കില്ലെങ്കില്‍ മാത്രമേ കൊല്ലാന്‍ ഉത്തരവിടാനാകൂ. വനത്തിനുള്ളില്‍ പുനരധിവസിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ മാത്രമേ കൂട്ടിലിടാനോ തടഞ്ഞുവെക്കാനോ കഴിയൂ. ഇതിന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള നടപടിക്രമങ്ങള്‍ തൃത്യമായി പാലിച്ചു മാത്രമേ ഏതൊരു വന്യമൃഗത്തെയും കൈകാര്യം ചെയ്യാനാവൂ.
കാട്ടുപന്നി ഒരു ചെറിയ മൃഗമല്ല
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ രംഗത്തുവന്ന മേനക ഗാന്ധി എംപി പറഞ്ഞത്, കാട്ടുപന്നി വളരെ ഉപകാരമുളള മൃഗമാണെന്നാണ്.
നൂറ് ശതമാനം ശരിയാണ്. വഴിക്കടവില്‍ അനന്തുവിന്റെ മരണത്തിനിടയാക്കിയ വൈദ്യുതി കെണിവച്ചത് പുത്തരിപ്പാടം നമ്പാടന്‍ ബിനീഷാണ്. അറസ്റ്റിലായ ഇയാള്‍ കാട്ടുപന്നികളെ സ്ഥിരമായി വൈദ്യുതി കെണിവച്ച് പിടിച്ച് ഇറച്ചി വില്‍ക്കുന്ന വ്യക്തിയാണ്. കാട്ടുപന്നിയുടെ ഇറച്ചി അതീവ സ്വാദുള്ളതാണെന്ന് പറയപ്പെടുന്നു. അതിനാല്‍ ബിനീഷിനെപ്പോലെയുള്ളവര്‍ക്ക് കാട്ടുപന്നി ഒരു ക്ഷുദ്രജീവിയേ അല്ല. മറിച്ച് മേനക ഗാന്ധി പറഞ്ഞതുപോലെ ''വളരെ ഉപകാരമുളള മൃഗം...'' തന്നെയാണ്.