Image

പിന്നെ ബാക്കിയായത്...(കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 11 June, 2025
പിന്നെ ബാക്കിയായത്...(കഥ: ശ്രീകുമാർ ഭാസ്കരൻ)

മനുഷ്യമനസ്സെന്ന പ്രഹേളികയെപ്പറ്റി ഞാൻ ചിന്തിക്കുന്നത് വർഷങ്ങൾക്ക് മുന്‍പ് ഒരു ശാസ്ത്രസമ്മേളനത്തിന്റെ സംയോജകനായി പ്രവർത്തിക്കുന്ന സമയത്താണ്. 
അന്ന് ഞാൻ മധ്യകേരളത്തിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ ഗവേഷകനായി പ്രവര്‍ത്തിക്കുന്ന സമയം. അപ്രതീക്ഷിതമായാണ് ആ ഗവേഷണസ്ഥാപനത്തിൽ വച്ച് ഒരു ശാസ്ത്രസമ്മേളനം നടത്താൻ തീരുമാനം ഉണ്ടായത്. ഒരു ശാസ്ത്രസംഘടനയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ആ സമ്മേളനം. ആ സമ്മേളനത്തിന് കേന്ദ്രസർക്കാരിൻറെ സാമ്പത്തിക സഹായവും ലഭ്യമായിരുന്നു. എൻറെ ഗൈഡ് ആയിരുന്നു സമ്മേളനത്തിന്റെ കാര്യദർശി. അദ്ദേഹത്തിൻറെ സഹായിയായി ഞാനും. 
കേരളത്തിലെ എല്ലാ ശാസ്ത്രകുതുകികളേയും ക്ഷണക്കത്ത് മുഖാന്തരം ഞങ്ങൾ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. വിശിഷ്ടവ്യക്തികളെ നേരിട്ട് പോയിക്കണ്ട് ക്ഷണിക്കുക. അതായിരുന്നു എന്റെ ശാസ്ത്രഗുരുവിന്റെ തീരുമാനം. അതിന്‍പ്രകാരം വിശിഷ്ട വ്യക്തികളെ ക്ഷണിക്കാൻ പോകുന്നത് എന്റെ ചുമതല ആയിരുന്നു.  
അങ്ങനെയാണ് ഉത്തരകേരളത്തിലെ പ്രശസ്ത വൈദ്യനും സസ്യശാസ്ത്രജ്ഞനുമായ കേളുവൈദ്യരെ കാണാൻ ഞാൻ പോകുന്നത്. എൻറെ ഒരു അടുത്ത ബന്ധു വയനാട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ അയല്‍വാസിയും എന്‍റെ സുഹൃത്തുമായ ചാത്തുവേട്ടനുമായിട്ടാണ് ഞാൻ വൈദ്യരെ കാണാൻ പോയത്. 
“വൈദ്യരുടെ ശരിക്കുമുള്ള പേര് നീലകണ്ഠന്‍ എന്നാണ്. എല്ലാവരും കേളൂട്ടി വൈദ്യര്‍ എന്ന് വിളിക്കുന്നു.” ചാത്തുവേട്ടന്‍  പറഞ്ഞു.
വൈദ്യരുടെ വീട്ടിലേക്ക് മാനന്തവാടി ടൗണിൽ നിന്നും ഏഴു കിലോമീറ്റർ യാത്ര ദൂരം ഉണ്ടായിരുന്നു. അത്രയും ദൂരമുള്ള കാര്യം ഞങ്ങള്‍ക്ക് അറിയാമായിരുന്നില്ല. അറിഞ്ഞിട്ടും വലിയ പ്രയോജനം ഉണ്ടായിരുന്നില്ല. അത് മറ്റൊരു സത്യം. 
വൈദ്യരുടെ താമസസ്ഥലം ഒരു കുഗ്രാമമാണ്. മലകളും താഴ്വാരങ്ങളും ഉള്ള പ്രദേശം. വഴിയാണെങ്കിലോ ചെമ്മൺപ്പാത. അങ്ങോട്ട് വല്ലപ്പോഴും മാത്രമേ ജീപ്പ് ഉണ്ടായിരുന്നുള്ളു. ലൈൻ ബസ് ഇല്ല. 
ഞങ്ങള്‍ ചെല്ലുന്ന സമയത്ത് മഴ പെയ്തു നാട്ടുവഴി പല ഭാഗത്തും ഒലിച്ചു പോയിരുന്നു. അതിനാൽ ജീപ്പ് സർവീസും നിർത്തിവച്ചിരിക്കുകയായിരുന്നു. 
“ഇനിയും എന്ത് ചെയ്യും” ചാത്തുവേട്ടന്‍ ചോദിച്ചു.
“വേറെ മാർഗ്ഗമില്ല. ഇനിയുള്ളത് ഒരേയൊരു മാർഗ്ഗം.” ഞാന്‍ പറഞ്ഞു.
“എന്തു മാര്‍ഗ്ഗം”
“നമ്മുടെ പൂർവ്വികരുടെ മാർഗ്ഗം. നടപ്പു തന്നെ.” ഞാന്‍ പറഞ്ഞു.
കേളു വൈദ്യരെ കാണാതെ പോകുന്നത് ശരിയല്ല. കാരണം ആ മനുഷ്യനെ കാണാൻ വേണ്ടി മാത്രമാണ് തൃശ്ശൂരിൽ നിന്നും ഇത്രയും ദൂരം എത്തിയത്. മാത്രമല്ല കാണാതെ തിരിച്ചു ചെന്നാൽ, എന്തുകൊണ്ട് കണ്ടില്ല എന്ന് ഗുരുവിനോട് പറയണം. അപ്പോൾ ഗുരു ചീത്ത വിളിക്കില്ല. പകരം ഒരു ചിരി ചിരിക്കും. എല്ലാം ഉണ്ട് ആ ചിരിയില്‍. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ചിരി. 
പണ്ട് വനവാസകാലത്ത് യുധിഷ്ഠിരനെ നോക്കി മാര്‍ക്കണ്ഡേയ മുനി ചിരിച്ച ചിരിയുണ്ടല്ലോ. അതേ ചിരി. ഒരായിരം വ്യാഖ്യാനങ്ങൾക്ക് പര്യാപ്തമായ ചിരി.
‘നീ ഈ ചെറിയ കാര്യത്തിന് പിന്തിരിഞ്ഞു എങ്കിൽ ശാസ്ത്രത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിൽ നീ എങ്ങനെ മുന്നേറും’ എന്നാണ് ആ ചിരിയുടെ അര്‍ഥം. അതെനിക്കറിയാം.
    ചില സമയത്ത് കൊല്ലുന്നതിനേക്കാൾ ഭീകരമാണ് നമ്മെ നോക്കി ഒരാൾ ആക്കി ച്ചിരിക്കുന്നത്. ‘ചിരിച്ചുകൊല്ലുക എന്ന് പറയില്ലേ അതു തന്നെ’. ആ കലയിൽ വിദഗ്ധനായിരുന്നു എൻറെ ഗുരു.  ഗുരുവിന്റെ കൊല്ലുന്ന ചിരിയിൽ നിന്നും രക്ഷപ്പെട്ടേ പറ്റൂ. ഞാൻ തീരുമാനിച്ചു.
എൻറെ സുഹൃത്ത് ചാത്തൂവേട്ടനും കേളുവൈദ്യരെപ്പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ വീട്ടിൽ പോയിട്ടുമില്ല. ടൗണിൽ നിന്നും ആ വീട്ടിലേക്ക് എത്ര ദൂരം ഉണ്ടെന്നും അറിഞ്ഞുകൂടാ.
പക്ഷേ ചാത്തൂവേട്ടന്‍റെ പ്രത്യേകത അദ്ദേഹം എന്തുചെയ്യാനും എപ്പോഴും ഒരുക്കമാണ് എന്നതാണ്. ഒന്നിനും പിന്നോട്ടില്ല. ഒരു കാര്യം തീരുമാനിച്ചാൽ അത് ചെയ്തു തന്നെ തീരണം. പിന്മാറാൻ പാടില്ല. അതാണ് ചാത്തൂവേട്ടന്‍റെ ഫിലോസഫി.
    നമുക്കിന്ന് വൈകിട്ട് അമേരിക്കൻ പ്രസിഡൻറ് കൂടിരുന്ന് അത്താഴം കഴിക്കാം എന്ന് പറഞ്ഞാൽ, ‘ഓ ശരി’ എന്ന് പറയുന്ന പാർട്ടിയാണ്. അതിൻറെ നടപ്പുവശം പിന്നെ. നടക്കില്ല എന്ന ആശയം ഒരു കാര്യത്തിലും ആ മനുഷ്യനില്ല.
മുൻപ് ഒരിക്കല്‍ ഞാൻ വയനാട്ടില്‍ എത്തിയപ്പോള്‍ ഞണ്ട് പിടുത്തത്തെപ്പറ്റി ചാത്തൂവേട്ടന്‍ പറഞ്ഞു.
“ഇടയ്ക്കു ഞങ്ങള്‍ ഞണ്ട് പിടിക്കാന്‍ പോകും”.
“എപ്പോള്‍ “ഞാന്‍ ചോദിച്ചു.
“വെളുപ്പിനെ. അപ്പോഴേ ഞണ്ട് പൊത്തില്‍ നിന്നും പുറത്തിറങ്ങുകയുള്ളു. എന്താ താല്പര്യമുണ്ടോ?” ചാത്തുവേട്ടന്‍ ചോദിച്ചു.
“നോക്കാം” ഞാന്‍ പറഞ്ഞു. ഞാന്‍ ഒരു ഓളത്തിനങ്ങ് പറഞ്ഞതാണ്. 
അത്താഴം കഴിഞ്ഞു. ഞാന്‍ നേരത്തെ കിടന്നു. വയനാട്ടിലെ തണുപ്പല്ലേ. പെട്ടെന്ന് ഉറങ്ങിപ്പോയി. 
വാതിലില്‍ ഒരു മുട്ട് കേട്ടാണ് ഉണര്‍ന്നത്. ഞാൻ ലൈറ്റ് ഇട്ടു. വാതിൽ തുറക്കുമ്പോൾ മുന്നിൽ ചാത്തുവേട്ടന്‍. മഫ്ലര്‍ ചുറ്റി ടോർച്ചും പിടിച്ച്. കയ്യിൽ ഒരു വില്ലും കുറച്ചു അമ്പുകളുമുണ്ട്. അമ്പ്  കുടക്കമ്പി അടിച്ചുകൂർപ്പിച്ച് ഉണ്ടാക്കിയതാണ്. 
ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടാകാൻ ഇനിയും പത്തു മിനിറ്റ് ബാക്കി. പത്തു മിനിറ്റ് വയലിലേക്ക്  നടന്നെത്താനുള്ള സമയമാണെന്ന് എനിക്ക് മനസ്സിലായി.  ഞാൻ ഒന്നും മിണ്ടാതെ ഒരു മൂന്നുനാലു മഫ്ലര്‍ എടുത്തു തലയിൽ ചുറ്റി രണ്ടുമൂന്ന് സ്വെറ്റര്‍ എടുത്തിട്ട് ചാത്തുവേട്ടന്‍റെ കൂടെ  നടന്നു. 
‘തീരുമാനിച്ചാല്‍ നടപ്പാക്കുക’. അതാണ്‌ ചാത്തുവേട്ടന്‍. 
“ടൌണിനടുത്ത് ആയിരിക്കും. അവിടെയെത്തി ആരോടെങ്കിലും ചോദിച്ചു വൈദ്യരുടെ വീട്ടിലെത്താം.” ചാത്തുവേട്ടന്‍ പറഞ്ഞു. 
മാനന്തവാടി ടൌണില്‍ ഇറങ്ങി ചുറ്റും നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു ഹോട്ടലാണ്. പേരില്ലാത്ത ഹോട്ടല്‍. ഒരു ഓടു മേഞ്ഞ ഹോട്ടല്‍. മുന്‍വശം പുല്ലുമേഞ്ഞു ചായ്പ് പോലെ ഇറക്കിയിരിക്കുന്നു. അതിന്റെ അകത്തു ഒരാള്‍ ചായ അടിച്ചു കൊണ്ട് നില്‍ക്കുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. രണ്ടു ചായ ഓര്‍ഡര്‍ ചെയ്തു. ഞങ്ങള്‍ക്കുള്ള ചായ എടുക്കുമ്പോള്‍ അദ്ദേഹത്തോട് കേളു വൈദ്യരുടെ വീട് അന്വേഷിച്ചു.
“ഓ. അത് അടുത്ത് തന്നെ. ഇവിടുന്നു രണ്ടു മലയ്ക്കപ്പുറം.”
ഞങ്ങള്‍ക്ക് ചായ നീട്ടുമ്പോള്‍ കാര്യം അദ്ദേഹം കൂടുതല്‍ വ്യക്തമാക്കി. 
“ദാ ആ മലയില്ലേ അതിനപ്പുറത്ത് ഒരു മല കൂടിയുണ്ട്. അതിന്റെ അപ്പുറത്തെ വശത്താണ് വൈദ്യരുടെ വീട്.” 
“ഒരു പത്തുമിനിട്ടു നടക്കാനുള്ള ദൂരമേയുള്ളൂ.”
ചായക്കടക്കാരന്‍ ഒന്നുകൂടി ഊന്നിപ്പറഞ്ഞു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഒന്നര കിലോമീറ്റര്‍. ഉറപ്പ്. 
“അങ്ങോട്ട്‌ ജീപ്പോ മറ്റോ ഉണ്ടോ” ചാത്തുവേട്ടന്‍ ചോദിച്ചു. 
“മൂന്നാല് ദിവസമായി ഇല്ല. ആ വഴിക്ക് മണ്ണെല്ലാം മഴയത്ത് ഒലിച്ചുപോയിക്കിടക്കുവാ. ജീപ്പ് പൂഴ്ത്തിപ്പോകും. അതുകൊണ്ട് ജീപ്പുകാര് അങ്ങോട്ടുള്ള പോക്ക് നിര്‍ത്തി. ഇനി പഞ്ചായത്തുകാര് വന്നു മണ്ണു വെട്ടിക്കൂട്ടിയിട്ടിട്ടു വേണം ഓട്ടം തുടങ്ങാന്‍.”  
ചായക്കടക്കാരന്‍ പറഞ്ഞു. പിന്നെ അദ്ദേഹം ആത്മഗതം എന്നപോലെ പറഞ്ഞു.
“അതൊക്കെ ഇനി എന്നാവാനാ. പഞ്ചായത്തുകാരുടെ കാര്യമല്ലിയോ.”
“പത്തു മിനിട്ട് നടന്നാല്‍ പോരേ. നമുക്ക് നടക്കാം.” ഞാന്‍ പറഞ്ഞു. 
പിന്നെ നിന്നില്ല. ഞങ്ങള്‍ കഥ പറഞ്ഞു നടന്നു തുടങ്ങി.
ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറിലധികം ആയിരുന്നു. ഞാൻ പതുക്കെ അണച്ചു തുടങ്ങി. ചാത്തുവേട്ടന് നടപ്പൊരു പ്രശ്നമല്ല. എന്നിട്ടും  ചാത്തുവേട്ടനും ശ്വാസം വലിച്ചെടുത്തു തുടങ്ങി. 
“ഇത്രയും ദൂരമുണ്ടാകുമെന്നു പുള്ളി പറയുന്നത് കേട്ടപ്പോള്‍ തോന്നിയില്ല”. ചാത്തുവേട്ടന്‍ പറഞ്ഞു.
“ശരിയാണ്” ഞാന്‍ ശരിവച്ചു.
അന്ന് തിരുവോണമായിരുന്നു.
“ഊണ് കാലമാവുമ്പോള്‍  ഇങ്ങത്തണം.”  വൈദ്യരെക്കാണാന്‍ പുറപ്പെടുമ്പോള്‍ ബന്ധു ഓര്‍മ്മിപ്പിച്ചു. 
“ഓ. ഒരു പതിനൊന്നരയ്ക്ക് അപ്പുറം പോകില്ല.” ഞാന്‍ ഉറപ്പു കൊടുത്തു.
കേളു വൈദ്യരുടെ വീട്ടിലേക്ക് അത്രയും ദൂരമേ ഉണ്ടാകുകയുള്ളൂ എന്ന് ഞാന്‍ ഊഹിച്ചു. മാനന്തവാടിയിലാണ് വൈദ്യര്‍ എന്ന് കേട്ടിരുന്നു. അപ്പോള്‍ ടൌണിനടുത്ത് എവിടെങ്കിലും ആയിരിക്കും എന്ന് ഞാന്‍ കരുതി. പക്ഷെ എനിക്ക് തെറ്റി.
ചായക്കടക്കാരൻ പറഞ്ഞ ‘അടുത്തു തന്നെ’ എന്ന പ്രയോഗത്തിൽ പരമാവധി ഒരു കിലോമീറ്റർ കൂടിയാൽ ഒന്നര കിലോമീറ്റർ അത്രയുമേ ഞാൻ കരുതിയുള്ളൂ. പക്ഷേ ചായക്കടക്കാരന്‍റെ അടുത്ത എന്ന പ്രയോഗത്തിന് ഏഴു കിലോമീറ്റർ നീളമുണ്ടെന്ന് നടന്നപ്പോളെ മനസ്സിലായുള്ളൂ.
പത്തുമിനിറ്റ് മുക്കാല്‍ മണിക്കൂറായിട്ടും കണ്ണില്‍ കണ്ട ആദ്യ മല തീര്‍ന്നില്ല. അപ്പോള്‍ ഒരു കാര്യം മനസ്സിലായി. ദൂരം ഒന്നര കിലോമീറ്റര്‍ അല്ല.
പക്ഷെ ഞങ്ങള്‍ വിട്ടില്ല. അവസാനം കേളു വൈദ്യരുടെ വീട്ടിലെത്തിയപ്പോള്‍ കുറയാതെ രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു. 
എന്‍റെ സങ്കല്പത്തില്‍ ഉള്ള വീടായിരുന്നില്ല കേളു വൈദ്യരുടെത്. ചാണകം മെഴുകിയ മണ്‍ഭിത്തിയോടു കൂടിയ ഒരു പുല്ലു മേഞ്ഞ വീട്. അതായിരുന്നു പാരമ്പര്യ വൈദ്യനായ കേളു വൈദ്യരുടെ വീടായി ഞാന്‍ മനസ്സില്‍ കണ്ടത്. പക്ഷെ ഞങ്ങള്‍ ചെന്ന് കയറിയത് ഒരു കോണ്‍ക്രീറ്റു കെട്ടിടത്തിലേക്കായിരുന്നു. കെട്ടിടത്തിനു മുകളില്‍ വലിയ ഒരു ഡിഷ്‌ ആന്റിന ഉണ്ടായിരുന്നു. ഒരു മുറിയുടെ പകുതി ഭാഗം കവര്‍ ചെയ്യാന്‍  പോന്ന വലിപ്പമുള്ള ഒന്ന്. 
മാസങ്ങള്‍ക്ക് മുന്‍പ് ഫോറസ്റ്റിന്റെ വിദ്ധ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുന്ന എന്‍റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു ‘ഞാന്‍ ആദ്യമായി പ്ലാസ്മ ടി. വി. കാണുന്നത് ഒരു ആദിവാസിയുടെ വീട്ടിലാണ്’ എന്ന്. 
അത് ശരിയാണ് എന്ന് എനിക്കും പിന്നീട് മനസ്സിലായി ഞാന്‍ ആ ആദിവാസി കോളനിയില്‍ പിന്നീട് പോയപ്പോള്‍. 
നമ്മുടെ സങ്കല്പത്തിലെ ആദിവാസികള്‍, വിദ്ധ്യാഭ്യാസമില്ലാത്ത, കുളിക്കാത്ത, ആധുനികത ഒന്നുമറിയാത്ത മനുഷ്യരാണ്. നമ്മുടെ സിനിമകള്‍ അതാണ്‌ നമ്മളെ പഠിപ്പിക്കുന്നത്‌. 
ആദിവാസിപ്പെണ്ണിനു വേണ്ടത്ര ഉടുതുണിയില്ല. നല്ല മലയാളം അറിയില്ല. അങ്ങനെ ആദിവാസികളെ അപമാനിക്കുന്നതില്‍ നമ്മുടെ സിനിമയ്ക്കുള്ള പങ്ക് ചെറുതല്ല. എന്തിന് നമ്മുടെ സര്‍ക്കാര്‍ സംവിധാനം പോലും ആദിവാസികളെ ചിത്രീകരിക്കുന്നത് അങ്ങനെയാണ്. അവര്‍ ഒരിക്കലും ഉയരാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയോടെ. 
പണ്ട് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫ സ്സർ, കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ നാടകം പഠിപ്പിക്കുമ്പോൾ പറഞ്ഞത്, ശകുന്തള ദൂഷ്യന്തനെ ‘ആര്യപുത്ര’ എന്നു വിളിക്കുവാൻ സാദ്ധ്യതയില്ല. കാരണം കാട്ടിൽ  വളർന്ന പെണ്ണ് എങ്ങനെ സ്ഫടിക സ്ഫുടമായി ഭാഷ ഉപയോഗിക്കും. അതുകൊണ്ടു ശകുന്തള ദൂഷ്യന്തനെ ‘അയ്യപുത്ര’ എന്നായിരിക്കണം വിളിച്ചിട്ടുണ്ടാവുക.  
അന്ന് ആ അദ്ധ്യാപകന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പായിരുന്നു. പക്ഷേ പിന്നീട് ചിന്തിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത് എത്ര വലിയ വങ്കത്തരമാണെന്ന്  മനസ്സിലായത്. 
ശിഷ്യരെ വിദ്യ അഭ്യസിപ്പിക്കുന്ന കണ്വമഹർഷിയുടെ ആശ്രമത്തിൽ വളർന്ന ഒരു പെൺകുട്ടി എങ്ങനെ പ്രാകൃതമായി സംസാരിക്കും. 
ഏറ്റവും നല്ല ഭാഷ അവരുടേതായിരിക്കും. കാരണം മറ്റ്  ഭാഷ പോലെയല്ല സംസ്കൃതം. അതിൽ വ്യാകരണത്തിനും അതിലുപരി ഉച്ചാരണത്തിനും വലിയ പ്രാധാ ന്യമുണ്ട്. ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ തല ചാഞ്ഞും ചരിച്ചും മാത്രമേ ഉച്ചരിക്കുകയുള്ളു. ആ രീതിയിലാണ് ഇന്നും തമിഴ്നാട്ടിലെ ദീക്ഷിതന്മാർ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നത്. 
തലയുടെ ചലനം പോലും ശ്രദ്ധിച്ചാണ് സംസ്കൃതം പഠിക്കുന്നത് എന്നു സാരം. അപ്പോൾ സംസ്കൃത ചിത്തയായ ശകുന്തള പ്രാകൃതമായി അയ്യപുത്ര എന്നായിരിക്കണം വിളിച്ചിട്ടുണ്ടാവുക എന്ന് അഭിപ്രായപ്പെട്ട ആ പ്രൊഫസ്സറിന്റെ ഭാഷാജ്ഞാനത്തെപ്പറ്റി എന്ത് പറയാൻ.  
കേളു വൈദ്യരുടെ ആധുനികത നിറഞ്ഞ വീട് കണ്ട് ഒരു നിമിഷം ഞാൻ  അമ്പരന്നു.  
“നമ്മള്‍ ആളുകളെ വളരെ അണ്ടര്‍ എസ്റ്റിമേറ്റു  ചെയ്യുന്നു.” എന്‍റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.
“എന്ത്”ചാത്തുവേട്ടന്‍ ചോദിച്ചു.
“ഒന്നുമില്ല. കയറാം.” ഞാന്‍ പറഞ്ഞു. 
ഞങ്ങള്‍ കേളു വൈദ്യരുടെ വീട്ടിലേക്കു കയറി.  
പുറത്ത് ഓട്ടുമണി. അത് നന്നായി. പവര്‍കട്ടുള്ള സമയത്തും ഒരാള്‍ക്ക് വന്ന വിവരം അറിയിക്കാന്‍ പറ്റിയത് ഓട്ടുമണിയാണ്. ഞങ്ങള്‍ മണിയടിച്ചു.
ഒരു കറുത്ത രൂപം ഇറങ്ങി വരും എന്ന് കരുതി. അതും തെറ്റി. 
ഇറങ്ങി വന്നത് പവന്‍ നിറമുള്ള ഒരു കുറിയ മനുഷ്യന്‍. കൃശഗാത്രന്‍. ഏകദേശം ഒരു എഴുപത്തഞ്ചു വയസ്സ് മതിക്കും. നല്ല ഐശ്വര്യമുള്ള മുഖം. മുടി വശക്കുടുമ കെട്ടിയിരിക്കുന്നു. പാരമ്പര്യം വിളിച്ചോതുന്ന രീതി.
നിറഞ്ഞ ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. ഞങള്‍ വന്ന വിവരം പറഞ്ഞു. ക്ഷണക്കത്ത് കൈമാറി. 
അദ്ദേഹത്തിനു ശാസ്ത്രസമ്മേളനം പുതിയ അനുഭവം അല്ല. ധാരാളം പോയിരിക്കുന്നു. 
“ഇത്രയും ദൂരം ഇപ്പോള്‍ ആവതില്ല.” അദ്ദേഹം പറഞ്ഞു. 
പിന്നെ വൈദ്യത്തെപ്പറ്റി ഏറെ സംസാരിച്ചു. അദ്ദേഹത്തിന്റെ അടുത്ത് പഠിക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തു വിടുന്ന വിദ്ധ്യാര്‍ത്ഥികള്‍ ഉള്ള കാര്യം പറഞ്ഞു. ഒരു നിശ്ചിത സംഖ്യ സര്‍ക്കാര്‍ അദ്ദേഹത്തിന് പ്രതിഫലമായി മാസാമാസം നല്‍കുന്നുണ്ട്. 
കാര്യങ്ങള്‍ എല്ലാം പറഞ്ഞുകഴിഞ്ഞ് ഇറങ്ങുപ്പോള്‍ അദ്ദേഹം സമീപത്തുള്ള അണ്ണന്‍ വൈദ്യനെ കാണണം എന്ന് പറഞ്ഞു. 
“അണ്ണന്‍ വിഷകാരിയാണ്. മറക്കാതെ കാണണം. ക്ഷണിക്കണം.” 
“ശരി” ഞങ്ങള്‍ സമ്മതിച്ചു.
സാധാരണ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ നല്ല ബന്ധം ആയിരിക്കില്ല. പരസ്പര അസൂയ കാണും. ‘ഒരു ആശാരിക്കു മറ്റൊരു ആശാരിയെ കണ്ടു കൂടാ’ എന്ന് പറയുന്നത് പോലെ. തൊഴില്‍ക്കുശുമ്പ്.
പക്ഷെ അതിനു വിപരീതമായിരുന്നു കേളു വൈദ്യരുടെ പെരുമാറ്റം. അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം ഞങ്ങളെ അണ്ണന്‍ വൈദ്യന്റെ അരുകിലേക്ക്‌ പറഞ്ഞു വിട്ടു.
“വൈദ്യര് കുറിച്ച്യ വിഭാഗമാണ്‌. പണ്ട് പഴശ്ശിസേനയിലെ ഭടന്മാരുടെ പാരമ്പര്യം. ഇവര്‍ക്ക് അമ്പും വില്ലും ഉപയോഗിക്കാനുള്ള അധികാരമുണ്ട്‌. പഞ്ചാബികള്‍ക്ക്  കൃപാണ്‍  എന്ന പോലെ. അമ്പും വില്ലും ഇവരുടെ പാരമ്പര്യജീവിതത്തിന്റെ ഭാഗമാണ്.” ചാത്തുവേട്ടന്‍ പറഞ്ഞു.
“അമ്പും വില്ലും ദുര്‍വിനിയോഗിക്കാനുള്ള സാധ്യതയില്ലേ” ഞാന്‍ ചോദിച്ചു.
“ഇവര്‍ അങ്ങനെ ചെയ്യില്ല. നേര് വിട്ടുള്ള ഒരു കാര്യവും ഇവര്‍ ചെയ്യില്ല. സത്യസന്ധതയും ധാര്‍മ്മികതയും ഇവരുടെ കൂടെപ്പിറപ്പാണ്.” ചാത്തുവേട്ടന്‍ പറഞ്ഞു. “എന്നാല്‍ മറ്റു ചിലര്‍ അത് ഫലപ്രദമായി ഉപയോഗിച്ചിട്ടും ഉണ്ട്.”
“അതെന്താണ്” ഞാന്‍ ചോദിച്ചു.
“എന്‍റെ പരിചയത്തിലുള്ള ഒരാള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുവിനെ തെങ്ങ് കയറുന്ന സമയത്ത് പിന്‍കഴുത്തില്‍ എയ്തു വീയ്തിയിട്ടുണ്ട്. ശത്രു തെങ്ങില്‍ നിന്നും വീണു മരിച്ചു.”
“എന്നിട്ട് കേസായില്ലേ”  ഞാന്‍ ചോദിച്ചു.
“അതൊക്കെ കണക്കാ. കേസ് തേഞ്ഞുമാഞ്ഞു പോയി. പോയോന് പോയി. അവന്റെ വീട്ടുകാര്‍ക്ക് പോയി. അത്ര തന്നെ.” ചാത്തുവേട്ടൻ പറഞ്ഞു. 
ഞങ്ങള്‍ അണ്ണന്‍ വൈദ്യരുടെ വീടിനു മുന്‍പില്‍ എത്തി. 
അണ്ണന്‍ വൈദ്യര്‍ കുറിച്ച്യ വിഭാഗക്കാരന്‍ തന്നെ. കൃഷ്ണശിലയില്‍ കടഞ്ഞെടുത്ത ഒരു രൂപം. ആറടി പൊക്കമുള്ള ഒത്ത ഒരാള്‍. വശക്കുടുമ. 
അണ്ണന്‍ വൈദ്യരുടെ വീട് എന്‍റെ സങ്കല്പ്പത്തിലേത് പോലെ ആയിരുന്നു. അകത്തളത്തോട് കൂടിയ ചതുര്‍ശാല. പൂര്‍ണമായും പുല്ലു മേഞ്ഞ വീട്. ചാണകം മെഴുകിയ മണ്‍ഭിത്തി. 
അണ്ണന്‍ വൈദ്യന്‍ സൗഹാര്‍ദ്ദപൂര്‍വ്വം സംസാരിച്ചു. അദ്ദേഹവും വരാന്‍ സാധ്യതയില്ല. കാരണം അദ്ദേഹത്തിന് ആഹാര കാര്യത്തിലും മറ്റും ചില നിഷ്ഠകള്‍ ഉണ്ട്. പുറത്ത് നിന്നും ഭക്ഷണം കഴിക്കില്ല. അങ്ങനെയുള്ള ഒരാള്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു സമ്മേളനത്തില്‍ എങ്ങനെ പങ്കെടുക്കും.
ഞങ്ങള്‍ അണ്ണന്‍ വൈദ്യരോട് യാത്ര പറഞ്ഞിറങ്ങി. വീണ്ടും നടത്തം. 
ഇങ്ങോട്ടുള്ള യാത്രയില്‍ ദൂരം കുറഞ്ഞപോലെ തോന്നി. ടൌണില്‍ എത്തുമ്പോള്‍ സമയം വൈകിട്ട് അഞ്ചര. 
ചെറിയ ചാറ്റല്‍മഴ പൊടിക്കുന്നുണ്ട്. കോടമഞ്ഞ്‌ മൂടിക്കെട്ടിവരുന്നു. മഴക്കാറുള്ളതു കൊണ്ടാകാം സന്ധ്യയുടെ പ്രതീതി. ഞങ്ങള്‍ പഴയ ചായക്കടയില്‍ കയറി രണ്ടു ദോശ കഴിച്ചു. അങ്ങനെ തിരുവോണത്തിന്റെ ഉച്ചഭക്ഷണം വൈകിട്ട് അഞ്ചരക്ക് രണ്ടു ദോശയില്‍ ഒതുക്കി. 
രാവിലെ മുതൽ നടപ്പ് തുടങ്ങിയതാണ്. രാവിലെ എട്ടു മണിക്ക് കഴിച്ചതിൽ പിന്നെയുള്ള ആദ്യ ഭക്ഷണം. ഇടയ്ക്ക് ഒരു നാരങ്ങാവെള്ളം പോലും കുടിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പോയ വഴിയില്‍ കടകൾ ഒന്നുമില്ല. 
പിന്നെ രണ്ടു ചായ വാങ്ങി പുറത്ത് വന്നു കുടിച്ചു തുടങ്ങി. ടൌണിനെച്ചുറ്റി മല നിരകളാണ്. നിരപ്പ് സ്ഥലം അല്പം മാത്രം. ദൂരേക്ക്‌ നോക്കിയാല്‍ മനോഹരമായ മലനിരകള്‍. ഞാന്‍ ആ മനോഹര കാഴ്ച കണ്ടുകൊണ്ട് ചായ സാവകാശം കുടിച്ചു തുടങ്ങി.
മാനന്തവാടി ടൗൺ പതുക്കെ ശൂന്യമാവുകയാണ്. വാഹനങ്ങൾ എല്ലാം സ്റ്റാൻഡ് പിടിച്ചു തുടങ്ങി. വയനാടിന്റെ തനത് നിശബ്ദതയിലേക്ക് ടൗൺ ചുരുങ്ങി വരുന്നു. മുന്നിൽ പതുക്കെ മൂടൽമഞ്ഞ് കനം വെച്ച് തുടങ്ങി. ഞാൻ ആ മനോഹര കാഴ്ച ആസ്വദിച്ചു നിന്നു.  
‘അല്പം നടന്ന് കഷ്ടപ്പെട്ടാലെന്താ. ഈ മനോഹര കാഴ്ച കണ്ടില്ലേ. ഇത്രയും നടന്നില്ലായിരുന്നുവെങ്കിൽ അത് പറ്റുമായിരുന്നോ’. ഞാൻ ചിന്തിച്ചു. ‘ഇല്ല ഉറപ്പാണ്’. ഞാൻ തന്നെ അതിന് ഉത്തരവും കണ്ടു. 
ആ സമയം ഞങ്ങൾക്ക് വഴി പറഞ്ഞു തന്ന ചായക്കടക്കാരനോടുള്ള കാലുഷ്യം  പൂർണമായും അലിഞ്ഞു പോയി. പകരം ആ സ്ഥാനത്ത് ഒരു കൃതജ്ഞത രൂപപ്പെട്ടു. 
പുറത്തെ മനോഹര ദൃശ്യം ആസ്വദിച്ചു നിൽക്കുമ്പോൾ ചാത്തുവേട്ടന്‍ അടുത്തു വന്നു. എന്നിട്ട് റോഡിന്റെ എതിര്‍വശത്തേക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു. 
“ജീവിക്കുന്ന രക്തസാക്ഷിയാണ് ആ പോകുന്നത്.” 
ഞാന്‍ നോക്കി. റോഡിൻറെ മറുപുറത്ത് കൂടി ഒരു ഭ്രാന്തൻ നടന്നു പോകുന്നു. വെറുതെ പോവുകയല്ല. താഴോട്ട് സൂക്ഷ്മതയോടെ നോക്കിയാണ് നടപ്പ്. നോട്ടം താഴോട്ട് മാത്രം. റോഡിൻറെ വശത്തോട് ചേർന്ന് ആർക്കും ശല്യം ഇല്ലാതെയാണ് നടപ്പ്. ഉദ്ദേശം ഒരു അറുപതു വയസ്സ് വരും. പ്രാകൃതമായ രൂപം. നട്ടെല്ലിനോട് ചേർന്ന് നിൽക്കുന്ന വയർ. ഒരു മുഷിഞ്ഞ കള്ളികൈലി മാത്രം വേഷം. ആ മനുഷ്യനെ തണുപ്പ് ബാധിക്കുന്നില്ല എന്ന് തോന്നി. 
ആ മനുഷ്യൻ വളരെ സാവകാശം ആണ് നടക്കുന്നത്. നടക്കുമ്പോൾ താഴെക്കിടക്കുന്ന കടലാസ് കഷ്ണങ്ങൾ പെറുക്കിയെടുത്ത് കക്ഷത്തിൽ വയ്ക്കുന്നുണ്ട്. ആരെയും ആ മനുഷ്യൻ ശ്രദ്ധിക്കുന്നില്ല. 
“ജീവിക്കുന്ന രക്തസാക്ഷിയാണ് ആ മനുഷ്യൻ.” ചാത്തുവേട്ടന്‍ പിന്നെയും പറഞ്ഞു.
“കുത്തുകേസ് ആണോ”. ഞാൻ ചോദിച്ചു. എൻറെ മനസ്സിൽ രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ അമ്പെയ്ത് കൊന്ന നാടല്ലേ.  എന്റെ ചിന്ത ആ വഴിക്കു പോയി. 
ചാത്തുവേട്ടന് അതു മനസ്സിലായി. കാരണം അദ്ദേഹം ഒരു സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു. ഒരു കുത്ത് കേസിലെ പ്രതിയും.  
“അല്ല”.
“പിന്നെ”. ഞാൻ ചോദിച്ചു.
“പ്രണയത്തിൻറെ” ചാത്തുവേട്ടന്‍ പറഞ്ഞു.
“അതൊരു പുതിയ കാര്യമല്ലല്ലോ.” ഞാന്‍ അല്പം അവജ്ഞയോടെ പറഞ്ഞു.
“പുതിയ കാര്യമല്ല. പക്ഷെ ഈ കേസ് അല്പം വ്യത്യാസം ഉണ്ട്. പറഞ്ഞുറപ്പിച്ച വാക്ക് പാലിക്കാന്‍ പറ്റാതെ പോയതിന്റെ പശ്ചാത്താപമാണാ രൂപം.” ചാത്തുവേട്ടന്‍ പറഞ്ഞു.
    അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. പ്രണയത്തിൻറെ ഒളിച്ചോട്ടം എന്ന് കേട്ടിട്ടുണ്ട്. പ്രണയത്തിൻറെ സംഘട്ടനം എന്ന് കേട്ടിട്ടുണ്ട്. പ്രണയവിവാഹം എന്നും  കേട്ടിട്ടുണ്ട്. പക്ഷേ ആദ്യമായാണ് പ്രണയത്തിൻറെ രക്തസാക്ഷിത്വം എന്ന് കേൾക്കുന്നത്.
“ഇവിടെയുള്ള ഒരു സമ്പന്ന നമ്പ്യാർ കുടുംബാംഗമാണ് അയാൾ.” ചാത്തുവേട്ടന്‍ പറഞ്ഞു തുടങ്ങി. 
“സ്വബോധം ഉണ്ടായിരുന്നുവെങ്കിൽ പാരമ്പര്യ സ്വത്തുകൊണ്ട് കോടീശ്വരൻ ആയ വ്യക്തി. റോൾസ് റോയ്സിൽ കയറി നടക്കേണ്ട മനുഷ്യൻ. എന്ത് ചെയ്യാം. വിധി. സ്വയം ഉണ്ടാക്കിയ വിധി.”
ഞാന്‍ കേട്ടു നിന്നു. അല്പം കഴിഞ്ഞപ്പോൾ ചാത്തുവേട്ടന്‍ പറഞ്ഞു. 
“അയാൾ പഠിച്ചത് കണ്ണൂര് ഒരു കോളേജിലാണ്. ബിരുദധാരിയാണ്”.
ഞാന്‍ ആ മനുഷ്യനെ ശ്രദ്ധിച്ചു.  അയാള്‍ തന്റേതായ ഒരു ലോകത്തിലാണ്. ആരെയും നോക്കുന്നില്ല. ആരുടെയും നേരെ പൈസയ്ക്ക് വേണ്ടി കൈനീട്ടുന്നില്ല. തികച്ചും ഏകനായി ആരെയും ശ്രദ്ധിക്കാതെ നിലത്തേക്ക് തന്നെ നോക്കി നടന്നു പോകുന്നു.
“കോളേജിൽ വെച്ച് അയാള്‍ പ്രണയിച്ച പെൺകുട്ടി തീയ്യ വിഭാഗത്തിൽപ്പെട്ടതായിരുന്നു.  താഴ്ന്ന ജാതിയാണ്. സാമ്പത്തികമായും പിന്നിലാണ്. പെൺകുട്ടി വളരെ സുന്ദരിയായിരുന്നു. അവരുടെ പ്രണയം അനസ്യൂതം മുന്നോട്ട് പോയി. 
ഈ മനുഷ്യന്റെ അച്ഛൻ ഒരു ക്രിമിനൽ ലോയറായിരുന്നു. വളരെ പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ. അദ്ദേഹം ആ പ്രണയത്തെ ശക്തമായ രീതിയിൽ എതിർത്തു. അദ്ദേഹത്തിന് വലിയ സ്വാധീനം ഉണ്ടായിരുന്നു. കൂടാതെ കൈയ്യാളുകളായ കുറെ ഗുണ്ടകളും. 
അച്ഛൻ ഒരു ദിവസം മകനെ വിളിച്ചിട്ട് ‘പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അവൾ ജീവനോടെ ഉണ്ടാവില്ല എന്ന് ഭീഷണിപ്പെടുത്തി’. 
ആ പറഞ്ഞത് ഫലവത്താകാനുള്ള സാധ്യത അയാൾക്ക് അറിയാമായിരുന്നു. കാരണം എന്തിനും പോരുന്ന ഒരു ക്രിമിനൽ അഭിഭാഷകനാണ് പിതാവ്. മാത്രമല്ല ആള്‍ബലവും ധനബലവും ഏറെയാണ്. പിന്നെ രാഷ്ട്രീയ സ്വാധീനവും കൂടെയുണ്ട്. 
ഒരു കണക്കിലും അദ്ദേഹത്തോട് മുട്ടി ജയിക്കാൻ പറ്റുന്ന സാഹചര്യം ഇല്ല എന്ന വസ്തുത അയാള്‍ക്കറിയാമായിരുന്നു.  
    പിതാവിൻറെ ഭീഷണിയിൽ ആ പെൺകുട്ടിയുടെ ജീവൻ അപകടത്തിലാണ് എന്ന് അയാള്‍ക്ക്‌ മനസ്സിലായി. അതുകൊണ്ട് അയാള്‍ പിതാവിനോട് തർക്കിക്കാൻ പോയില്ല. യുവതിയെ നേരിൽ കണ്ട് വിവരങ്ങൾ പറഞ്ഞതിന് ശേഷം അവർ ഒരു തീരുമാനത്തിലെത്തി. പ്രണയം സാക്ഷാത്കരിക്കാൻ സാധ്യതയില്ല. എന്നാൽ പരാജയപ്പെടാനും അവർ തയ്യാറല്ല. അതുകൊണ്ട് അവർ അന്ന് രാത്രിയിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. 
ആത്മഹത്യ അവരവരുടെ വീട്ടിൽ വച്ച് ചെയ്യുക എന്നതായിരുന്നു പദ്ധതി. രാത്രിയിൽ കൃത്യം പത്തുമണിക്ക് അവരവരുടെ വീട്ടിൽ വച്ച് വിഷം കഴിച്ച് മരിക്കുക. അതിനുവേണ്ടി ശക്തി കൂടിയ ഒരു കീടനാശിനിയും യുവാവ് കരുതിയിരുന്നു. അത് ആ പെൺകുട്ടിക്ക് കൈമാറി. അവർ യാത്ര പറഞ്ഞു പിരിഞ്ഞു.  
തിരിച്ച് യുവാവ് വീട്ടിലെത്തുമ്പോൾ അയാളുടെ ചില കൂട്ടുകാർ അദ്ദേഹത്തെ കാണാൻ വന്നു. അവരുമായി അയാൾ ദീർഘനേരം സംസാരിച്ചു. ശേഷം അവർ ഒന്നിച്ച് പുറത്തുപോയി. അടുത്തുള്ള ഒരു ബാറിൽ കയറി നന്നായി മദ്യപിച്ചു. പിന്നെ സുഹൃത്തുക്കളുടെ കൂടെ ഭക്ഷണം കഴിച്ച ശേഷം അയാള്‍ അവര്‍ക്കൊപ്പം സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി. 
സിനിമ കഴിഞ്ഞ് രാത്രി പന്ത്രണ്ടരയ്ക്ക് തിരിച്ചു വീട്ടിൽ വന്നു കിടന്നുറങ്ങി. യുവതിയുമായി ഉണ്ടാക്കിയിരുന്ന ധാരണ അപ്പോഴേക്കും അയാള്‍ മറന്നു പോയിരുന്നു. 
പിറ്റേന്ന് പുലര്‍ച്ചെ അയാള്‍ ഉണര്‍ന്നത് ആ ദുരന്തവാർത്ത കേട്ടുകൊണ്ടാണ്. ‘യുവതി ആത്മഹത്യ ചെയ്തു’. 
അപ്പോഴാണ് തലേദിവസം താൻ ഉണ്ടാക്കിയ ധാരണയെപ്പറ്റി അയാള്‍ക്ക്‌ ഓർമ്മ വന്നത്. ഒരു നിമിഷം. ഒരേ ഒരു നിമിഷം. അയാള്‍ സ്തബ്ധനായി.  അയാളുടെ  മനോനില തെറ്റി. 
പിന്നെ അയാള്‍ ആരോടും സംസാരിച്ചില്ല. താനൊരു വലിയ വഞ്ചന കാണിച്ചു എന്നുള്ള തോന്നൽ ആവണം അതിന്റെ പിന്നിൽ. താങ്ങാന്‍ കഴിയാത്ത കുറ്റബോധം ആയിരിക്കാം അയാള്‍ക്ക്‌ തോന്നിയത്. എന്തായാലും പിന്നീട് അയാള്‍ മുറിയില്‍ കയറി കതകടച്ചു ഒരേ ഇരുപ്പ്. ഭക്ഷണം കഴിക്കാന്‍ പോലും അയാള്‍ തയ്യാറായില്ല. വിശപ്പ്‌ അയാള്‍ മറന്നു പോയിരുന്നു. ക്രമേണ അയാള്‍ എല്ലാം മറന്നു. എല്ലാവരേയും മറന്നു.
മകന്റെ ഈ ഒരു മാറ്റം അയാളുടെ പിതാവും പ്രതീക്ഷിച്ചില്ല. പ്രാരംഭത്തില്‍ കുറെ ചികിത്സകള്‍ ഒക്കെ നടത്തി. ഫലമുണ്ടായില്ല. ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഹൃദയസ്തംഭനം വന്ന് അയാളുടെ പിതാവ്, അഭിഭാഷകന്‍ മരിച്ചു. അതോടെ അയാളുടെ അധ:പതനം പൂര്‍ത്തിയായി. 
പിതാവിന്റെ മരണാനന്തരം വീട്ടു ഭരണം ചേട്ടന്റെ കൈപ്പിടിയിലായി. ചേട്ടനൊപ്പം  അയാളുടെ അമ്മയും കൂടി.  അമ്മ എന്ന് പറയുന്ന ആ സ്ത്രീ അയാളെ പട്ടിണിക്കിട്ടു. ചേട്ടന്‍ അയാളെ നന്നായി മര്‍ദ്ദിച്ചു. അവസാനം സഹികെട്ടപ്പോള്‍ അയാള്‍ വീട് വിട്ടിറങ്ങി.  പിന്നെ തെരുവായി അയാളുടെ വീട്. എന്തോ അയാളിവിടം വിട്ടു പോയില്ല.” ചാത്തുവേട്ടന്‍ ഒന്നു നിര്‍ത്തി. പിന്നെപ്പറഞ്ഞു.
“അയാളങ്ങനെ ഭക്ഷണം കഴിക്കാറില്ല. വല്ലപ്പോഴും ഏതെങ്കിലും ചായക്കടയുടെ മുന്നില്‍ വന്ന് അയാള്‍ മിണ്ടാതെ നില്‍ക്കും. അപ്പോള്‍ ചായക്കടക്കാര്‍ ഒരു ചായ അയാള്‍ക്ക്‌ കൊടുക്കും. അത് വാങ്ങിക്കുടിക്കും. 
ഒരിക്കല്‍ ഞാനും അയാള്‍ക്കൊരു ചായ വാങ്ങിക്കൊടുത്തു. അത് കുടിച്ചു കഴിഞ്ഞ് അയാള്‍ ഒരു നോട്ടം നോക്കി. ഇത്രയും ആര്‍ദ്രമായ ഒരു നോട്ടം ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. സ്നേഹമോ നന്ദിയോ ഒക്കെക്കൂടിക്കലര്‍ന്ന വല്ലാത്ത ഒരു നോട്ടം. നമ്മള്‍ പൂര്‍ണമായും അലിഞ്ഞുപോകുന്ന ഒരു നോട്ടം. വല്ലപ്പോഴും കിട്ടുന്ന ഒരു ചായയിലാണ് ആ മനുഷ്യന്റെ ജീവന്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.” 
ചാത്തുവേട്ടന്‍ പറഞ്ഞു നിര്‍ത്തി. ഞാൻ മൂകനായിരുന്നു. ഞാൻ അവജ്ഞയോടെ കണ്ട ആ മനുഷ്യനോട് എനിക്കപ്പോൾ തോന്നിയത് ആർദ്രമായ ഒരു സ്നേഹമാണ്. 
അല്പം കഴിഞ്ഞു ചാത്തുവേട്ടന്‍ ഭാരതവാക്യം എന്നവണ്ണം പറഞ്ഞു.
“ഇപ്പോള്‍ ആ മനുഷ്യന്‍ ഒന്ന് മരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരാളുപോലും ഈ ടൌണില്‍ ഉണ്ടാകില്ല.”
ഞാൻ ദൂരേക്ക് നോക്കി. ആ മനുഷ്യൻ പോയ വഴിയെ. 
ഇല്ല. ആ മനുഷ്യനെ കാണാനില്ല. സന്ധ്യയുടെ ഇരുട്ടും, കോടമഞ്ഞും ആ മനുഷ്യനെ അതിനോടകം മൂടിക്കഴിഞ്ഞിരുന്നു. 
dr.sreekumarbhaskaran@gmail.com

*****************

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക