Image

കാലാവസ്ഥ (കവിത: ഫൈസൽ മാറഞ്ചേരി)

Published on 11 June, 2025
കാലാവസ്ഥ (കവിത: ഫൈസൽ മാറഞ്ചേരി)

ചിരിയൊന്നു മായാൻ കാത്തുനിൽക്കുകയായിരുന്നു 
കരച്ചിൽ വന്നു കാതിൽ അലക്കാൻ 
കവിളിലൂടെ ചാലിട്ടൊഴുകാൻ

വേനൽ ഒന്നു തീരാൻ കാത്തുനിൽക്കുകയായിരുന്നു മഴക്കൊന്ന് നനച്ചു കുളിച്ച് പെയ്തു തോരാൻ

ഇന്നലെ ചത്തു കിടക്കുകയായിരുന്ന പുഴ ഇന്ന് ജീവൻ വച്ച് ആർത്തലക്കുകയാണ് 
വെള്ളം വീണ് വയറു വീർത്ത മലകളൊക്കെ ഉരുൾപൊട്ടാൻ കാത്തുനിൽക്കുന്നു

രണ്ടുമാസം ഓടിക്കളിച്ച കുട്ടികളൊക്കെ ബെല്ലടി കേട്ട് സ്കൂളിലേക്ക് മനമില്ല മനസ്സോടെ നടന്നടുക്കുന്നു

മാഷന്മാരൊക്കെ തോണ്ടി കളിക്കുന്ന മൊബൈൽ ഓഫ് ആക്കി ചൂരൽ എടുക്കാതെ ബോർഡിനടുത്ത് ചെരിഞ്ഞു നിന്നു

കേൾക്കേണ്ടവർക്ക് കേൾക്കാം എന്നും അല്ലാത്തവർക്ക് പോകാം എന്നും 
പറഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്നത് മൂന്ന് പെൺകുട്ടികൾ മാത്രം

ശമ്പളത്തിൽ ഒപ്പിടണമല്ലോ എന്നോർത്ത് മാഷ് ക്ലാസെടുത്തു 
പുറത്ത് അപ്പോഴും ഒരു മഴ ചുറ്റിതിരിഞ്ഞ് നടപ്പുണ്ടായിരുന്നു

കാറ്റുകൾ കാർമേഘങ്ങളെ പറത്തി കൊണ്ടുപോകാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു 
ഇടയ്ക്ക് എപ്പോഴോ വെട്ടിയൊരിടിയിൽ കാറ്റ് അമ്പരന്ന് സ്ഥലം വിട്ടു

കാർമേഘങ്ങൾ ഉരുണ്ടുകൂടി വീണ്ടും പെയ്ത് ആരംഭിച്ചപ്പോൾ തവളകൾക്കും ചീവീടുകൾക്കും മദളംകൊട്ടാൻ ആരുമുണ്ടായിരുന്നില്ല

ചായപീടികയിലെ സമാവാറിൽ വെള്ളം തിളച്ച് മറിഞ്ഞ് കൊണ്ടിരുന്നു
പുറത്ത് മഴ നനഞ്ഞു കിടന്ന ഒരു ചാവാലിപ്പട്ടി അല്ലാതെ ആരും കടയിലേക്ക് വന്നില്ല

നനഞ്ഞു കിടന്ന റോഡിലൂടെ മഴവെള്ളം ചീറ്റിത്തെറിപ്പിച്ച് ഇടക്കപ്പോഴോ ഒരു വാഹനം ഇരമ്പി പാഞ്ഞു പോയി.
 

Join WhatsApp News
Sudhir Panikkaveetil 2025-06-11 23:45:46
മുക്തഛന്ദസ്സിൽ എഴുതിയെങ്കിലും മഴയുടെ താളം ഉണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. മഴ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിധ്വനി ഉണ്ടായിരുന്നു. വായിച്ചു ആസ്വദിച്ചു.
ഫൈസൽ 2025-06-12 03:21:33
നന്ദി,വായനക്കും നിരൂപണത്തിനും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക