ഇസ്രയേൽ ശനിയാഴ്ച്ച രാത്രി നടത്തിയ കനത്ത ആക്രമണത്തിൽ ടെഹ്‌റാന്റെ പ്രധാന ഗ്യാസ് ഡിപ്പോ കത്തിയാളി. ഞായറാഴ്ച്ച നഗരത്തിന്റെ പ്രഭാതം തീയും പുകയും നിറഞ്ഞു നിന്നു.
നേരത്തെ ഇറാൻ ഇസ്രയേലിന്റെ പല ഭാഗങ്ങളിലും കനത്ത ആക്രമണം നടത്തി. മറികടക്കാൻ കഴിയാത്തതെന്നു അവകാശപ്പെടുന്ന ആകാശ പ്രതിരോധം മറികടന്ന ആക്രമണത്തിൽ രാജ്യത്തെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ താറുമാറായി.
വെടിനിർത്തലിനു ലോകം ആഹ്വാനം ചെയ്യുമ്പോഴും അത് അവഗണിച്ചു കൊണ്ട് ഇരു പക്ഷവും ശനിയാഴ്ച്ച ആക്രമണം ശക്തമാക്കി. ഞായറാഴ്ച വച്ചിരുന്ന ആണവ ചർച്ചകൾ റദ്ദാക്കിയെന്നു മധ്യസ്ഥരായ ഒമാൻ അറിയിക്കയും ചെയ്തു.
ടെഹ്റാനിലെ ഷഹ്‌റാൻ ഗ്യാസ് ഡിപ്പോ കത്തിക്കൊണ്ടിരിക്കുന്നു എന്നു ഞായറാഴ്ച ഇറാൻ എണ്ണ വകുപ്പ് അറിയിച്ചു. 11 സംഭരണ ടാങ്കുകളും പൊട്ടിത്തെറിക്കുന്നു. ജനവാസ കേന്ദ്രത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കു കനത്ത നാശം ഉണ്ടാവുമെന്ന് അവർ പറഞ്ഞു.
പൊട്ടിത്തെറികൾ ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടെന്നു സമീപ വാസികൾ പറഞ്ഞു.
ജറുസലേമിൽ ആക്രമണം
ഇറാന്റെ മിസൈലുകൾ ശനിയാഴ്ച്ച ജറുസലേമിൽ അടിച്ചപ്പോൾ ആകാശത്തു പൊട്ടിത്തെറിയുടെ ശബ്ദം ഉയർന്നു. ആക്രമണം സ്ഥിരീകരിച്ചു ഇസ്രയേലി ടെലിവിഷൻ ദൃശ്യങ്ങൾ കാട്ടി.
ഇതാദ്യമായി വടക്കൻ ഇസ്രായേലിലെ ഹൈഫയിലും ഇറാന്റെ മിസൈലുകൾ വീണു.
വെള്ളിയാഴ്ച്ച ഇറാനു നേരെ ആക്രമണം നടത്തിയ ഇസ്രായേലാണ് ഏറ്റവും പുതിയ ഏറ്റുമുട്ടലിനു തുടക്കം കുറിച്ചത്. ആകാശ പ്രതിരോധ സംവിധാനങ്ങളുടെ ഭദ്രതയിലും മിഡിൽ ഈസ്റ്റിലെ യുഎസ് സേന നൽകുന്ന പിന്ബലത്തിലും വിശ്വാസം അർപ്പിച്ചിരുന്ന ഇസ്രയേലിന്റെ പ്രതീക്ഷകൾ തെറ്റിച്ചാണ് രാജ്യത്തിനുള്ളിലേക്കു ഇറാൻ മിസൈലുകൾ എത്തിയതെന്നു വിദഗ്ദ്ധർ പറയുന്നു.
ടെഹ്‌റാൻ ഗ്യാസ് ഡിപ്പോ ഇറാന് അതിപ്രധാനമായതിനാൽ അവിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ താക്കീതു നൽകി.
ടെഹ്റാനിലെ ആകാശ പ്രതിരോധം തകർത്തെന്നു ഇസ്രയേലി ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്റിൻ പറഞ്ഞു. അതുകൊണ്ടു അവിടെ കൂടുതൽ ആക്രമണത്തിനുള്ള സ്വാതന്ത്ര്യം കിട്ടി.
ഇറാന്റെ പടിഞ്ഞാറൻ നഗരമായ ഖൊരമാബാദിൽ ഭൂഗർഭ മിസൈൽ കേന്ദ്രം തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് പഴ്‌സ് ഗ്യാസ് ഫീൽഡിൽ ഇറാന്റെ റിഫൈനറി തകർത്തുവെന്നു ഇറാൻ വാർത്ത ഏജൻസി പറഞ്ഞു.
ഇസ്രയേൽ രണ്ടു ദിവസത്തിനുള്ളിൽ ഇറാനിൽ 150 ആക്രമണങ്ങൾ നടത്തി എന്നാണ് കണക്ക്. ഇറാൻ 200 മിസൈലുകളും ഡസൻ കണക്കിനു ഡ്രോണുകളും വിക്ഷേപിച്ചു.
ടെഹ്‌റാനിലും ആറു പ്രവിശ്യകളിലും ആകാശ പ്രതിരോധം ശക്തമാക്കിയെന്നാണ് ഇറാൻ പറയുന്നത്. തെക്കു ഹോര്മോഗ്‌സൻ, പടിഞ്ഞാറു കെർമാൻഷാ, ലോറിസ്ഥാൻ എന്നീ പ്രവിശ്യകളിലും പ്രതിരോധം ശക്തിപ്പെടുത്തി.
ആധ്യാത്മിക കേന്ദ്രമായ ഖോം. വടക്കു പടിഞ്ഞാറു അസർബെയ്‌ജാൻ, തെക്കുപടിഞ്ഞാറ് ഖൂസിസ്താൻ എന്നിവിടങ്ങളിലും പ്രതിരോധം ശക്തമാക്കി.
ടെഹ്റാനിൽ രണ്ടു ഇസ്രയേലി പോർ വിമാനങ്ങൾ വീണു കിടക്കുന്ന ചിത്രങ്ങൾ ഫാർസ് ന്യൂസ് ഏജൻസി പങ്കുവച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലായി 10 ഇസ്രയേലി വിമാനങ്ങൾ വീഴ്തിയെന്നു ഇറാൻ അവകാശപ്പെടുന്നു.
ഗവേഷണകേന്ദ്രം തകർത്തു
ടെൽ അവീവിനു തെക്കു റെഹോവോത്തിൽ ഇസ്രയേലിന്റെ പ്രമുഖ ഗവേഷണ കേന്ദ്രമായ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ഇറാൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി 'ന്യൂ യോർക്ക് ടൈംസ്' പറയുന്നു. അവിടെ ചില ലാബുകൾക്കു തീ പിടിച്ചു.
ഇസ്രയേലിൽ താമസിക്കുന്നവർ നിരവധി തവണ ബോംബ് ഷെൽറ്ററുകളിലേക്കു പോകേണ്ടി വന്നുവെന്നു ഔദ്യോഗിക വൃത്തങ്ങളും യുഎസ് അംബാസഡർ മൈക്ക് ഹക്കാബിയും സ്ഥിരീകരിക്കുന്നുണ്ട്.
വെസ്റ്റ് ഗലീലിയിൽ മൂന്ന് ഇസ്രയേലി സ്ത്രീകൾ മരിച്ചപ്പോൾ നൂറിലേറെ പേർക്കു പരുക്കേറ്റു.
Israel hits Iran oil assets