മരണത്തെ ഞാൻ നേരിൽ കണ്ടു
മുഖാമുഖം
ഞങ്ങൾ നിന്നു ..
ഭീതിയല്ല,
ഒരു പുഞ്ചിരിയുടെ
നിശ്ശബ്ദതയിൽ മൃദുല സ്പർശം കൊരുത്തു നിൽക്കും പോലെ.
ആ നിമിഷം ,
വേദനയെല്ലാം നിലച്ചേപോയ്, ശബ്ദങ്ങൾ ദൂരമായ്,
ഒറ്റയ്ക്കു ഞാൻ , അതെ തനിയെ ...
പ്രകാശമെന്നെ ചുറ്റിപ്പറ്റി —
കരുണ നിറഞ്ഞ - കനിവുള്ളൊരു വെളിച്ചം.
അവിടെ, വെളിച്ചത്തിനിടയിൽ,
എന്റെ അമ്മയപ്പൻമാർ —
ഉള്ളം നിറഞ്ഞ ചിരിയോടെ,
അവർ കൈ നീട്ടി …
അവർ പറഞ്ഞു
മകളേ.. ഞങ്ങൾ കാത്തിരിക്കുന്നു,
എന്നാൽ
ഇപ്പോഴല്ല…
നിന്റെ സമയമായില്ല ..
ആ നിമിഷം
ഹൃദയം തകർന്നുപോയി -
പോകണോ, മടങ്ങണോ എന്ന സന്ദേഹം ..
അവിടെ ഞാൻ കാണുന്നു എൻ പ്രിയനെ ,
ഹൃദയത്തിലേക്ക്
ഒരിക്കല്‍ കൂടി തിളക്കത്തോടെ തിരികെ വന്നു
ആ മുഖം.
ദൂരെ നിന്നു നോക്കി നിന്നു ഞാനെന്റെ ആത്മാവിനെ —
ഒരു പക്ഷെ അവസാനമായി.
ആയിരം പ്രാർത്ഥനകൾ , വിതുമ്പലുകൾ
ഒരൊറ്റ നിമിഷത്തിൽ തീർന്നുപോയ പോലെ.
ദൂരെ നിന്നായൊരു സ്വരം —
മൃദുവായൊരു വാക്ക് :
"ഇപ്പോഴല്ല… നീ തിരികെ പോകണം.
ജീവിക്കുക… ഒരിക്കൽ കൂടി "
അവരൊക്കെ
മെല്ലെ മെല്ലെ മായുകയായി.
എന്നെ പൊതിഞ്ഞ
സ്വർഗീയ പ്രകാശവും സാവധാനം നേർത്തു നേർത്ത് ..
ഞാൻ താഴേക്ക് വന്നു വീണു ..
മടങ്ങിയെത്തി
അതേ ജീവിതത്തിലേക്ക് തിരികെ..
രാത്രികളിൽ ആ നിമിഷമൊക്കെ വീണ്ടുമെന്നെത്തേടി വരുന്ന പോലെ .
ഓരോ നൊമ്പരവും ഓരോ ശ്വാസവും
പുതിയൊരു പ്രാർത്ഥനയായി മാറുന്നു.
മരണത്തെ മുഖാമുഖം കണ്ടു ഞാൻ —
എങ്കിലും എന്നെ കൂട്ടാതെയത്
ഇവിടെ
ഉപേക്ഷിച്ചു ..
ഒടുവിലെ വരവിനായ് ... കാത്തിരിക്കാം
എനിക്കിനി .