Image

മഴത്തുള്ളികൾ ( കവിത : ജയശങ്കർ ശങ്കരനാരായണൻ )

Published on 04 July, 2025
മഴത്തുള്ളികൾ ( കവിത : ജയശങ്കർ ശങ്കരനാരായണൻ )

പെരുമഴ പെയ്തു തീർന്ന അർദ്ധരാത്രി. 

ചന്നം പിന്നം മഴ പിന്നെയും ചിതറി,  

മൺവഴിപാതയിലെ വൈദ്യുതിവിളക്ക് 

ഒരു പഴുത്തമാങ്ങ പോലെ തിളങ്ങി.

പ്രകാശം കൂരമ്പുകൾ പോലെ 

വിളക്കിനു ചുറ്റും വലയം ഇട്ടു .

ഇരുട്ടിൽ .. 

ഇറയത്തു നനഞ്ഞ മണ്ണിൽ ചേർന്നിരുന്നു .. 

ഒരമ്മയും മകനും.. 

ഇനി എങ്ങോട്ടെന്നറിയാതെ .. 

ഇനി എന്തെന്നറിയാതെ.

പുരയ്ക്കുള്ളിൽ 

അപ്പോഴും പുരുഷശബ്ദം പുലഭ്യം തുടർന്നു .

പുലരിയിലേക്ക് ഇനി എത്ര ദൂരം. 

അമ്മയുടെ സാരിത്തലപ്പിൽ തല മൂടി നിന്നു. 

ഉറക്കം വന്നു 

നനഞ്ഞ മണ്ണിൽ വീണുപോകുമോ എന്ന് ഭയന്ന നേരം. 

കണ്ണുകൾ ഇരുട്ടിൽ ദൂരം അളന്നു.

പുറംതള്ളപ്പെട്ടവർ !

ചേതനയിൽ എരിയുന്ന തിരിനാളം പോലെ 

വഴിയോരത്തെ വിളക്കുകാലിൽ 

ആ വിളക്ക് കത്തി നിന്നു .

പാരപ്പെറ്റിൽ നിന്നും 

മണ്ണിൽ തലതല്ലി വീഴുന്ന മഴത്തുള്ളികൾ.

നനഞ്ഞ മൺതരികൾ 

കാൽവിരൽ തുമ്പുകളിൽ തരിപ്പുണ്ടാക്കി .

ഡയബെറ്റിക് ആയതുകൊണ്ട് 

ചിലനേരം അയാളുടെ കാൽവിരൽത്തുമ്പുകൾ തരിക്കും. 

വേദന ഒന്നടങ്ങുന്നതുവരെ 

അയാൾ  കണ്ണുകൾ അടയ്ച്ചിരിക്കും.

ഏഴു പതിറ്റാണ്ടുകൾ മുൻപുള്ള 

ഒരു മഴയുള്ള രാത്രി ഓർമ്മയിൽ ഉണരുന്നു .. 

നനഞ്ഞ മൺതരികൾ .. 

മണ്ണിൽ തലതല്ലി മരിക്കുന്ന മഴത്തുള്ളികൾ ..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക