2026-ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തന്നെ സന്ദർശിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഫിഫയുമായുള്ള ട്രംപിന്റെ വ്യക്തിപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്ന നീക്കമാണിത്. ഡിസംബർ 5-ന് കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടക്കുക. 48 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. 2026-ലെ ഫുട്ബോൾ ലോകകപ്പ് ആദ്യമായാണ് അമേരിക്കൻ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങൾ (യുഎസ്, കാനഡ, മെക്സിക്കോ) ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ, ഇത് ആദ്യമായി 48 ടീമുകൾ മത്സരിക്കുന്ന ലോകകപ്പും ആയിരിക്കും.
ലോകകപ്പിന്റെ ആതിഥേയത്വം നേടിയതോടെ, തനിക്ക് ഒരു ആഗോള പരിപാടിയുടെ ശ്രദ്ധാകേന്ദ്രമാകാൻ സാധിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. ഇൻഫാന്റിനോയുമായി ട്രംപ് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇൻഫാന്റിനോ ട്രംപിനെ ഓവൽ ഓഫീസിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ ട്രംപ് പങ്കെടുക്കുകയും ഇൻഫാന്റിനോയെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
വാഷിംഗ്ടൺ ഡി.സി.യെ സുരക്ഷിതവും മനോഹരവുമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ ഊന്നിപ്പറയാനും ഈ പ്രഖ്യാപനം ട്രംപിനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഒരു അവസരം നൽകി.
"ഇത് വളരെ സുരക്ഷിതമായിരിക്കും, ജിയാനി. നിങ്ങളുടെ ഭാര്യയുമായി നിങ്ങൾക്ക് തെരുവിലൂടെ നടക്കാം. നിങ്ങൾക്ക് അത്താഴത്തിന് ഒരുമിച്ച പോകാം," ട്രംപ് ഇൻഫാന്റിനോയോട് പറഞ്ഞു.