മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് റെപ്. ഇല്‍ഹാൻ ഒമറിനെ യുഎസ് ഹൗസിൽ സെൻഷർ ചെയ്യാൻ റിപ്പബ്ലിക്കൻ റെപ്. നാൻസി മെയ്സ് (സൗത്ത് കരളിന) കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. നാലു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തപ്പോൾ 214-213 വോട്ടിനു പ്രമേയം സഭ തള്ളി.
സെൻഷർ ചെയ്തിരുന്നെങ്കിൽ സോമാലിയൻ വംശജയായ ഒമർ സഭയുടെ ചില കമ്മിറ്റികളിൽ നിന്നു നീക്കപ്പെടാൻ സാധ്യത ഉണ്ടായിരുന്നു.
വലതുപക്ഷ യുവ നേതാവ് ചാർളി കെർക്കിന്റെ വധം സംബന്ധിച്ച ഒരു വീഡിയോ ഒമർ റീപോസ്റ്റ് ചെയ്തതാണ് മെയ്സിനെ പ്രകോപിപ്പിച്ചത്. റെപ്. കോറി മിൽസ് (ഫ്ലോറിഡ), റെപ്. മൈക്ക് ഫ്ളഡ് (നെബ്രാസ്ക), റെപ്. ജെഫ് ഹാർഡ് (കൊളറാഡോ), റെപ്. ടോം മക്ലിന്റോക് (കലിഫോർണിയ) എന്നീ റിപ്പബ്ലിക്കൻ അംഗങ്ങളാണ് പ്രമേയത്തെ എതിർത്തത്.
നേരിയ ഭൂരിപക്ഷം മാത്രമുളള റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇതൊരു നാണക്കേടായി എന്നതിലുപരി, പാർട്ടിയിലെ ഭിന്നതകൾ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു എന്ന സൂചന കൂടി ഇതിലുണ്ട്. നിർണായക ബജറ്റ് വോട്ട് അടുത്തിരിക്കെ അത് പാർട്ടിക്കും ട്രംപ് ഭരണകൂടത്തിനും ആശങ്കയാവുന്നു.
Censure move against Ilhan Omar fails