(കുഞ്ഞുമകനെ ഒരിടത്ത് ഇരുത്തി മണ്ണിലും ചെളിയിലും പണിയെടുക്കുന്ന ഒരമ്മ. പണി കഴിഞ്ഞ് തിരികെ മാടത്തിലെത്തിയപ്പോൾകുട്ടി പറഞ്ഞ കാര്യങ്ങളാണ് ഈ കുഞ്ഞ് കവിത)
പൂവ് കണ്ടമ്മാ ഞാനൊരു പൂവ് കണ്ടമ്മാ പാല് പോലെ വെളുത്തിരിക്കും പൂവ് കണ്ടമ്മാ
ചേല് കണ്ടമ്മാ ഞാനാ ചേല് കണ്ടമ്മാ കുഞ്ഞുറുമ്പ് നിരന്ന് പോകും ചേല് കണ്ടമ്മാ
തോട് കണ്ടമ്മാ ഞാൻ കൈത്തോട് കണ്ടമ്മാ കുഞ്ഞുമീനുകളെത്തി നോക്കും തോട് കണ്ടമ്മാ
കാക്ക വന്നമ്മാ കറുത്തൊരു കാക്ക വന്നമ്മാ കുയിലുപോലെ നിറത്തിലയ്യോ കാക്ക വന്നമ്മാ
തുമ്പി വന്നമ്മാ ഓണത്തുമ്പി വന്നമ്മാ പൂക്കളുമായ് കൂട്ട് കൂടാൻ തുമ്പി വന്നമ്മാ
കിളികൾ വന്നമ്മാ കുഞ്ഞിക്കിളികൾ വന്നമ്മാ കലപിലയായ് കതിരു തിന്നാൻ കിളികൾ വന്നമ്മാ
കൂട് കണ്ടമ്മാ ഞാനൊരു കൂട് കണ്ടമ്മാ പച്ചിലയിലെറുമ്പ് നെയ്തൊരു കൂട് കണ്ടമ്മാ
നേരമായമ്മാ
വൈകുന്നേരമായമ്മാ കുഞ്ഞിളം കാൽ നോവണല്ലോ നേരമായമ്മാ
പാട്ടുപാടമ്മാ നീയൊരു പാട്ടുപാടമ്മാ പൊന്നുമോനുറക്കമാകാൻ പാട്ടുപാടമ്മാ.......