പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്-1 ബി വിസയ്ക്ക് $100,000 ഫീ ചുമത്തിയത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് കേസ് കൊടുത്തു. ഇമിഗ്രെഷൻ ആൻഡ് നാഷണാലിറ്റി ആക്ട് അനുസരിച്ചാണ് എച്-1 ബി വിസ പ്രോഗ്രാം നടപ്പാക്കുന്നത്. അതിന്റെ വ്യവസ്ഥകൾ മറികടന്നാണ് ട്രംപ് ഈ ഫീ ചുമത്തിയതെന്നു ചേംബർ ചൂണ്ടിക്കാട്ടുന്നു. വിസയ്ക്ക് വാങ്ങാവുന്ന തുകയും ആ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.
യുഎസ് തൊഴിൽ ഉടമകളെ പുതിയ ഫീ ഏറെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് യുഎസ് ചേംബർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നീൽ ബ്രാഡ്‌ലി പറഞ്ഞു. അതിന്റെ ചിലവ് അവർക്കു താങ്ങാൻ കഴിയുന്നതല്ല. പ്രത്യേകിച്ച് സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട, ഇടത്തരം ബിസിനസുകാർക്കും.
എല്ലാ നിലവാരത്തിലുമുളള യുഎസ് ബിസിനസുകൾക്കു വിദേശത്തു നിന്നു മികവുള്ളവരെ കൊണ്ടുവരാൻ ഉദ്ദേശിച്ചു യുഎസ് കോൺഗ്രസ് ആവിഷ്ക്കരിച്ചതാണ് എച്-1 ബി പദ്ധതിയെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ട്രംപ് ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ചയ്ക്കുള്ള പദ്ധതികളെ ചേംബർ പിന്തുണയ്ക്കുന്നു എന്നദ്ദേഹം പറഞ്ഞു. എന്നാൽ അതിനു കൂടുതൽ ജീവനക്കാരെ കൊണ്ടു വരേണ്ടതുണ്ട്.
US Chamber of Commerce challenges $100,000 H-1B visa fee