ലോകത്തിൽ ഏറ്റവും കൂടുതൽ കൺവൻഷനുകൾ വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുള്ളത് മലയാളികളാണെന്നു പറയാം. അതിൽ മുൻപന്തിയിൽ നിൽക്കുന്നവർ അമേരിക്കൻ മലയാളി സംഘാടകരോ സംഘടനയോ ആകാം. സംഘടനയെന്നു പറഞ്ഞാൽ പോരാ സംഘടനയുടെ സംഘടനയെന്നോ ദേശീയ സംഘടനയെന്നോ പറയണം. സാദാ സംഘടനയുടെ ആൾബലമേ ഉള്ളെങ്കിലും അങ്ങനെ പറഞ്ഞെങ്കിലെ ഒരു ഗമയൊള്ളു. ഈർക്കിൽ പാർട്ടിയാണെങ്കിലും ഒരു പഞ്ചായത്തിൽ പോലും മത്സരിച്ചാൽ ജയിക്കത്തില്ലെങ്കിലും ദേശീയ പ്രസിഡന്റ് എന്ന് പറയുന്നതല്ലേ ഒരു ഗാമ. നമ്മുടെ വെള്ളിമൂങ്ങയിലെ മാമച്ചൻ ഡി എൻ സിയുടെ ദേശീയ ജനറൽ സെക്രട്ടറിയെന്ന് പറയുന്നപോലെ. അതുപോലെയാണ് ഈ സംഘടനകളുടെ സംഘടനകളും ദേശീയ സംഘടനകളും അമേരിക്ക ഉൾപ്പെടെയുള്ളിടത്ത് എന്ന് സാരം.
ഇവരെല്ലാം വര്ഷം തോറും കൺവെൻഷനുകളും ദേശീയ അന്താരാഷ്ട്ര സമ്മേളനങ്ങളും നടത്തറുണ്ട്. അതെന്തിനാണെന്ന് ചോദിച്ചാൽ ജി ഉച്ചകോടിയേക്കാൾ വലിയ സംഭവമാണെന്നേ അവർ പറയു. അവരുടെ ഭാവവും അതാണെന്നും പറയാം. ഈ മഹാ സമ്മേളങ്ങൾ എന്തിനുവേണ്ടി എന്ന് ചോദിക്കുമ്പോൾ അതിൽ ഒരു ഉള്ളി പൊളിച്ച കാര്യമേ കാണു എന്നാൽ ആർക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം ജനങ്ങൾക്ക് വേണ്ടി എന്നതാണെങ്കിലും ഇതിൽ ഒരു ശതമാനം പോലും ജനങ്ങൾ ഇല്ലായെന്നതാണ് സത്യം. എന്നാലും പറയുബോൾ ഒരു ചേലുവേണ്ടേ അതുകൊണ്ടു പറയുന്നുയെന്നുയെങ്കിലും ഇത് ജ്ഞ്ങ്ങൾക്ക് കുറെ പേർക്ക് വേണ്ടി യെന്നതാണ് സത്യം. അത് അവരെക്കാൾ അറിയുന്നത് ജനങ്ങൾക്കാണ്. അമേരിക്കൻ മലയാളികളുടെ നിലനിൽപ്പ് തന്നെ ആ കുറേപ്പേരുണ്ടായതുകൊണ്ടാണെന്നാണ് കുറച്ചുപേരുടെ ചിന്ത. ഈ മഹാ സമ്മേളങ്ങളിൽ എല്ലാം പങ്കെടുക്കുന്നത് ഒരേ ആൾക്കാർ തന്നെയെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കാണികളും വേദിയിലിക്കുന്നവരും പങ്കെടുക്കുന്നവരും എല്ലാം ഒരേ വ്യക്തികൾ തന്നെ ദേശീയ സംഘടനയുടെ കൺവെൻഷനും പത്രക്കാരുടെ മഹാ സമ്മേളനത്തിനും രാഷ്ട്രീയപാർട്ടികളുടെതിനും ഇവരെല്ലാവരുമുണ്ടാകും ഇവരെ കാണു. അത് ഒരു ദിവസം നടത്തിയാലും ഒരാഴ്ച്ച കഴിഞ് നടത്തിയാലും ഇവരൊക്കെത്തന്നെയാണ് വേദിയിലും സദസ്സിലും കാണുക. നന്ദനം സിനിമയിലെ കുമ്പിടിയാണ് ഇവരെന്ന് പറയാം. ഒരേ സമയം നാലിടത്ത് വരെ ഇവരെ കാണാം. അല്ല കണ്ടിട്ടുണ്ട്. ഇടുന്ന വസ്ത്രത്തിന് മാത്രമേ മാറ്റമുള്ളൂ. ആദരിക്കലും അതുപോലെ തന്നെയാണ്. ഇവരുടെ പരിപാടിയിൽ അവരെ ആദരിക്കുമ്പോൾ അവരുടെ പരിപാടിയിൽ ഇവരെ ആദരിക്കും. ഒരു പാലമിട്ട് അങ്ങോട്ടും ഇങ്ങോട്ടും ആദരിക്കുന്നുയെന്നതാണ് അതിലെ സത്യം. ഇക്കാര്യത്തിൽ ഇവരുടെ സമത്വവും സഹകരണവും കണ്ടുപഠിക്കേണ്ടതാണ്. മലയാളികളുടെ ഇടയിൽ സഹകരണവും സമത്വവും ഉള്ള രണ്ട് സ്ഥലങ്ങളാണ് ഇവിടെയും നാട്ടിലെ കള്ള് ഷാപ്പിലുമേ കാണാൻ സാധിക്കു. ഒരു തരത്തിലുമുള്ള ഏറ്റ കുറച്ചിലുകൾ ഇവിടെയില്ലായെന്നു തന്നെ പറയാം. അതാണ് ഈ സമ്മേളങ്ങളുടെ മനോഹാരിതയെന്നു തന്ന് പറയാം. ചുരുക്കത്തിൽ വെള്ളം ഒന്ന് തന്നെ കുപ്പിയെ മാറുന്നുള്ളു.
ഈ മഹാ സമ്മേളനങ്ങളിൽ കൊണ്ടുവരുന്ന വിശിഷ്ടാഥിതികളുടെ കാര്യത്തിലും ഈ സമത്വമുണ്ട്. പ്രമുഖരായ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെയും പാർലമെന്റ് നിയമസഭാ പ്രതിനിധികളെയും ക്ഷണിക്കുന്നതും ഒരുപോലെയാണ്. ചാനൽ അവതാരകരെയും അങ്ങനെയാണ്. എല്ലാ പ്രമുഖ ചാനൽ അവതാരകരെയും ക്ഷണിക്കും. കഥയൊന്നുമില്ലെങ്കിലും ഇവരെ കൊണ്ടുവരുന്നതിന്റെ ക്രെഡിറ്റ് സംഘാടകർക്ക് മാത്രമായിരിക്കും. ആരെയും പിണക്കാതെ ആർക്കും പരിഭവമില്ലാത്ത രീതിയിൽ എല്ലാ പാർട്ടിയിലും പെട്ട ഓരോരുത്തരെയാണ് കൊണ്ടുവരുന്നത്. നാട്ടിൽ കണ്ടാൽ മിണ്ടാത്ത ഇവർ ഇവിടെ ഏകോദരസഹോദരങ്ങളെപോലെ ഒരു പങ്കിടും. പരസ്പ്പരം പോരടിക്കുന്നവർ ഈ വേദിയിലിരുന്ന് ചെവിയോടെ ചേർത്ത് രഹസ്യം പറയുന്നതും ഊറി ചിരിക്കുന്നതും കാണുമ്പോൾ താങ്കളൊരു സംഭവമാണെന്ന് സ്വയം ചിന്തിക്കുന്നതിൽ കുറ്റം പറയാൻ കഴിയില്ല. സംഘാടകരുടെ പൊങ്ങച്ചത്തെ ഇവർ കളിയാക്കുകയാണോ എന്നുപോലും ചിന്ത വന്നിട്ടുണ്ട്. ഈയൊരു സമത്വം കണ്ടിട്ടുള്ളത് നാട്ടിലെ അബ്കാരി മുതലാളിമാരിൽ മാത്രമാണ്. ഒരു രാഷ്ട്രീയപാർട്ടികളെയും പിണക്കാതെ എല്ലാവര്ക്കും തുല്ല്യമായി സംഭാവന എന്ന പരാദ്യമായ കൈക്കൂലി നൽകാറുണ്ട്. അതാണ് ഇപ്പോൾ ഓർമ്മവരുന്നത്. അങ്ങനെ സദ്യ പലതാണെങ്കിലും വിളമ്പുന്ന വിഭവങ്ങൾ ഒന്നുതന്നെയെന്ന് പറയാം. അതാണ് ഈ സംഘടനകളുടെ മഹാ സമ്മേളനങ്ങളും. ഇതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമെന്ന് ചോദിച്ചാൽ കലാഭവൻ മാണി പറയുന്നപോലെ തമ്പുരാനറിയാം എന്നെ പറയാൻ കഴിയു.