Image

മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സുവര്‍ണ്ണജൂബിലിയില്‍ (ലേഖനം : ജോണ്‍ വേറ്റം)

Published on 23 October, 2025
മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്  സുവര്‍ണ്ണജൂബിലിയില്‍  (ലേഖനം : ജോണ്‍ വേറ്റം)

ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ച് ബറോകളില്‍ ഒന്നായ സ്റ്റാറ്റന്‍ ഐലന്‍ഡി ല്‍ സ്ഥാപിതമായ “മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്‌ സിറിയന്‍ ചര്‍ച്ച്    ഒഫ് ഇന്ത്യ” സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു!    ഈ സന്തുഷ്ടാവസരത്തില്‍, അതിന്‍റെ സംഭവബഹുലമായ ചരിത്രത്തിലേക്ക് ഒന്നെത്തി നോക്കാം.   
    
1970 ന്‍റെ ആരംഭത്തില്‍, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഏതാനും കേരളിയ ക്രീസ്ത്യാ  നികള്‍ താമസിച്ചിരുന്നു. ആ ഘട്ടത്തില്‍, ന്യൂയോര്‍ക്കില്‍ രണ്ട് മലങ്കര ഓര്‍ത്ത ഡോക്സ് ദൈവലയങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ ക്രിസ്തീയ വിശ്വാസികള്‍ക്ക് ആരാധനകളില്‍ സംബന്ധിക്കാന്‍, നടന്നും, ബസ്സി ലും ബോട്ടിലും ട്രെയിനിലും സഞ്ചരിച്ചും, ഈ പള്ളികളില്‍ ക്ലേശം സഹിച്ച് പോകണമായിരുന്നു. അതിനാല്‍, സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഒരു ആരാധനാലയം സ്ഥാപിക്കണമെന്നു അവര്‍ ആഗ്രഹിച്ചു.  
1974 ആഗസ്റ്റ് മാസത്തില്‍, ന്യുയോര്‍ക്ക് സിറ്റിയിലുള്ള ഒരു ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ സഹകാരിയായിരുന്ന, റ്റി.എം സക്കറിയ അച്ചനെ  ഐലന്‍ഡില്‍ ക്ഷണിച്ചുവരുത്തി. അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആരാധന ആരംഭിക്കാന്‍ തീരുമാനിച്ചു. എല്ലാ ഞായറാഴ്ചകളിലും വന്ന് കുര്‍ബാന നടത്താമെന്ന് സക്കറിയ അച്ചന്‍ സമ്മതിച്ചു. 1974  ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ഞായറാഴ്ച രാവിലെ, ഔര്‍ ലേഡി ഒഫ് ഗുഡ് കൗണ്‍‌സില്‍‍ റോമന്‍ കാത്തലിക് ചര്‍ച്ചിന്‍റെ ചാപ്പലില്‍, അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു! “സെന്‍റെ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ കോണ്‍ ഗ്രിഗേഷന്‍” എന്ന പേര് കൂട്ടായ്മക്ക് നകി. ഇന്‍കോര്‍പ്പറേറ്റ് ചെയ്ത് ഒരു  അംഗീകൃത ദൈവാലയമാക്കണമെന്നും തീരുമാനിച്ചു. എങ്കിലും, സ്വാര്‍ത്ഥത യുടെ ശബ്ദം തടസ്സമായി. സക്കറിയ അച്ചന്‍റെ മാതൃഇടവക കോണ്‍ഗ്രിഗേഷ നെ അതിന്‍റെ ശാഖയാക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതു ഹേതുവാ യി ഉണ്ടായ തര്‍ക്കവും ഭിന്നതയും കോണ്‍ഗ്രിഗേഷനെ രണ്ടായി വിഭജിച്ചു.      

കത്തോലിക്കാപള്ളിയിലെ പാസ്റ്റര്‍ ഇരു വിഭാഗങ്ങളെയും ഐക്യപ്പെടുത്തു വാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അതുകൊണ്ട്, ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം അംഗങ്ങള്‍ക്ക്, ചാപ്പലിന്‍റെ തൊട്ടടുത്തുള്ള വിദ്യാലയ ത്തിന്‍റെ ഭോജനശാലയില്‍, ജ്ഞായറാഴ്ചതോറും ആരാധിക്കുന്നതിന് അനുവാ ദം കൊടുത്തു. സക്കറിയ അച്ചന്‍, നാല് അംഗങ്ങളുമായി, ഒരാളുടെ വീട്ടില്‍  ആരാധന ആരംഭിച്ചു.   
ഭോജനശാലയില്‍ പ്രാര്‍ത്ഥന തുടര്‍ന്ന ഒന്‍പത്  കുടുംബങ്ങള്‍, 1975  ഫെബ്രു വരി മാസത്തില്‍, സെന്‍റെ് തോമസ്‌ ഓര്‍ത്തഡോക്സ് സിറിയന്‍ കോണ്‍ഗ്രിഗേ ഷനെ, ‘മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ഒഫ് ഇന്ത്യ’ എന്ന പേരില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്തു അംഗീകൃത ദൈവാലയമാക്കി. ഈ ഘട്ടത്തില്‍, അമേരിക്കയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഭദ്രാസനവും, ഭദ്രാസന മെത്രാപ്പോലീത്തയും ഇല്ലായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ച പള്ളിക  കളും പട്ടക്കാരും, ബാഹ്യകേരള ഭദ്രാസനാധിപന്‍ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ ഭരണത്തിന്‍കീഴില്‍ ആയിരുന്നു.  

മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ ഒരു പുരോഹിതനെ നിയമിക്കണമെന്ന ആവശ്യം ഭരണസമിതി അദ്ദേഹത്തെ അറിയിച്ചു. അവരെ അഭിനന്ദിച്ചു കൊണ്ട് മെത്രാച്ചന്‍ അയച്ച മറുപടികത്തില്‍, മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചി നെ സഹായിക്കാന്‍ ന്യുയോര്‍ക്കിലെ പള്ളികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെ  ന്നും അറിയിച്ചു. പക്ഷേ, പ്രസ്തുത പളളികള്‍ മൗനം പാലിച്ചു. ഈ നേരത്ത്‌, ന്യൂയോര്‍ക്കിലെത്തിയ മക്കാറിയോസ് മെത്രാപ്പോലീത്തയേയും, ഗ്രിഗോറിയോസ് ചര്‍ച്ചിനെ സഹായിക്കണമെന്ന്‌ മാര്‍ അത്താനാസിയോസ് അറയിച്ചു. അതനുസരിച്ച്, ഐലന്‍ഡിലെ പള്ളി അംഗങ്ങള്‍ രണ്ട് പ്രാവശ്യം മാര്‍ മക്കാറിയോസിനെ സമീപിച്ചു. സഹായിക്കണമെന്നു അഭ്യര്‍ത്ഥിച്ചു.. “വേണ്ടത് ചെയ്യാം” എന്നു പറഞ്ഞെങ്കിലും, അദ്ദേഹം അവരെ അവഗണിച്ചു. സക്കറിയ അച്ചനു പിന്തുണ നല്കി. ഈ സന്ദര്‍ഭത്തില്‍, ഓര്‍ത്തോഡോക്സ് സഭയിലെ ഒന്‍പത് പട്ടക്കാര്‍ ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നു. അവര്രില്‍ ആരുംതന്നെ ഐലന്‍ഡിലെ അംഗീകൃത ദൈവാലയത്തെ പരിഗണിച്ചില്ല.    

മാര്‍ മക്കാറിയോസ് ഐലന്‍ഡില്‍ വന്നു. സക്കറിയ അച്ഛന്‍റെ കൂട്ടായ്മയെ  സഹായിച്ചു. അതിന്‍റെ അനന്തര ഫലമെന്നോണം, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ നാല് അംഗങ്ങള്‍, ഒരേ ദിവസംതന്നെ, കാരണം കാണിക്കാതെ രാജിവച്ചു വേര്‍പെട്ടുപോയി. എന്നിട്ടും, അവശേഷിച്ച അഞ്ച് കുടുംബങ്ങള്‍, സ്കൂള്‍വക ഭോജനശാലയില്‍, കുമ്പസാരവും കുര്‍ബാനാനുഭവവുമില്ലാതെ, ഞായറാഴ്ചതോറും പ്രാര്‍ത്ഥിച്ചു. അതില്‍ നിസ്സഹായതയുടെയും, നെഞ്ചില്‍ നിറഞ്ഞുനിന്ന നോവുകളുടെയും കണ്ണുനിര്‍ത്തുള്ളികള്‍ വീഴുമായിരുന്നു!   
1975 ല്‍, മലങ്കരസഭയില്‍, സമുദായക്കേസ് വിനാശം വിതച്ചു. ശരിതെറ്റുകളെ തിരിച്ചറിയാതെ സാമാന്യജനം സംഭ്രമിച്ചു. വര്‍ദ്ധിച്ച പ്രതിസന്ധികളുടെ നടുവില്‍, ദൈവാലയത്തെ എങ്ങനെ രക്ഷിക്കുമെന്ന ചിന്ത മാര്‍ ഗ്രീഗോറി യോസ് ചര്‍ച്ചിലെ അംഗങ്ങളെ അലട്ടി. എന്നിട്ടും, അവരുടെ ആര്‍ദ്രമായ പ്രാര്‍ത്ഥനകളില്‍ ഉറച്ച തീരുമാനമുണ്ടായിരുന്നു. ഒരു ദിവസം, അവരില്‍ രണ്ട്പേര്‍ ന്യുജ്ഴ്സിയിലേക്ക് പോയി. അന്ത്യോക്യാ പാത്രിയാര്‍ക്കിസിന്‍റെ പ്രധിനിധിയുടെ, വീടിന്‍റെ വാതിലില്‍ മുട്ടി. ഇപ്പോഴും ലോകപ്രസിദ്ധനായ, മാര്‍ അത്താനാസിയോസ് യേശു ശമുവേല്‍ മെത്രാപ്പോലീത്ത വാതില്‍ തുറന്നു. അവരുടെ ആത്മീയ ആവശ്യം ചോദിച്ചറിഞ്ഞു. അവരെ സഹായി ക്കുന്നതിനു ഒരു മലയാളി പുരോഹിതനെ അദ്ദേഹം വിളിച്ചുവരുത്തി. “അഞ്ച് പേര്‍ക്കു വേണ്ടി കുര്‍ബന ചൊല്ലി നാണക്കെടാന്‍ ഞാനില്ല” എന്നു പറഞ്ഞു ആ പുരോഹിതന്‍ മടങ്ങിപ്പോയി. രണ്ടാം പ്രാവശ്യം മെത്രാച്ചനെ കാണാന്‍ പോയപ്പോള്‍, പള്ളിയിലെ അഞ്ച് അംഗങ്ങളും ഉണ്ടായിരുന്നു. അവരോട് കാരുണൃത്തോടെ മെത്രാന്‍ പറഞ്ഞു: “നിങ്ങളെ സഹായിക്കാന്‍ മലയാളി പട്ടക്കാര്‍ക്കു സന്മനസ്സില്ല. അതുകൊണ്ട്, ഇവിടെയുള്ള റമ്പാനെ അയക്കാം. അദ്ദേഹത്തിന്‌ മലയാളം അറിവില്ല. റമ്പാന്‍ സുറിയാനിയില്‍ കുര്‍ബാന ചൊല്ലും. നിങ്ങള്‍ മലയാളത്തില്‍ പ്രാര്‍ത്ഥിക്കണം.” 

പിറ്റേ ഞായറാഴ്ച പ്രഭാതത്തില്‍, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍, റമ്പാന്‍ യേഷു ഷീഷക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അത് ആരധനാലയത്തിന്‍റെ നിലനില്പിനും പുരോഗതിക്കും അംഗങ്ങളുടെ ആത്മീയതക്കും സഹായമായി. എല്ലാ ഞായറാഴ്ചകളിലും, രാവിലെ  ന്യൂജഴ്സിയില്‍ നിന്നും റമ്പാനെ കൊണ്ടുവരുന്നതിനും, ആരാധനക്കുശേഷം അരമനയില്‍ കൊണ്ടുവിടുന്നതിനും പള്ളിയംഗങ്ങള്‍ ക്രമീകരണം ചെയ്തു.        റമ്പാന്‍ സ്വദേശത്തേക്കു മടങ്ങിയപ്പോള്‍, ഭദ്രാസന സെക്രട്ടറി, ജോണ്‍ പീറ്റര്‍ മീനൊ അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചു. എന്നാല്‍, മാര്‍ അത്താനാസിയോസ്  ഗ്രിഗോറിയോസ് ചര്‍ച്ചിനു നല്‍കിയ സൌജന്യസഹായം, മലങ്കരയില്‍ വിമര്‍ശനത്തിനു വിധേയമായി. അതുകൊണ്ട്, പള്ളിയുടെ തലക്കെട്ട് മാറ്റണ മെന്നു അദ്ദേഹം പള്ളിക്കാരെ അറിയിച്ചു. അത് നിരാകരിക്കാന്‍ കഴിയാ ഞ്ഞതിനാല്‍, 1976 മെയ് മാസത്തില്‍, പള്ളിയുടെ നാമം നിയമമനുസരിച്ചു  മാറ്റി. “മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് (മലയാളം) ഇന്‍കോര്‍പറേഷന്‍” എന്ന പുതിയ നാമം നല്‍കി. അതൊടെ, ആദ്യത്തെ ദൈവാലയം, “മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ഒഫ് ഇന്ത്യ” നോര്‍ത്തമേരിക്കയിലെ പ്രഥമ പാത്രിയാര്‍ക്കീസ് പള്ളിയായി!

പ്രസ്തുത ദൈവാലയം, 1977 ല്‍, ഒരു മലയാളിപ്പുരോഹിതനെ, ഫാ.ജോണ്‍ ജേക്കബ്‌നെ, ഇമ്മിഗ്രന്‍റ് വിസയില്‍ വരുത്തി. ഭദ്രാസന മെത്രാപ്പോലീത്ത അദ്ദേഹത്തെ പള്ളിവികാരിയാക്കി. മറ്റ് സ്ഥലങ്ങളില്‍ ആരാധന നടത്താനും അനുവദിച്ചു. 1978 ല്‍, പള്ളിയംഗങ്ങള്‍ ഒരു പഴയ വീട് വാങ്ങി. നവീകരി ച്ചു ദൈവാലയമാക്കി. അതില്‍ വികാരിയച്ചന്‍ താമസിച്ചു. 1981 ല്‍, പരിശുദ്ധ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് സക്കാ, പ്രസ്തുത ദൈവാലയം സന്ദര്‍ശി ച്ചു. കൂര്‍പ്പിള്ളില്‍ ഗീവര്‍ഗ്ഗീസിന് ശെമ്മാശപ്പട്ടവും, ജോര്‍ജ്ജ്കുട്ടി ഏബ്രഹാ മിന് കോറൂയോ പട്ടവും കൊടുത്തു. പിന്നീട് ഇവര്‍ രണ്ടുപേരും പട്ടക്കാ രായി. ഫാ.ജോണ്‍ ജേക്കബ്‌, ജോര്‍ജ്ജ്കുട്ടി ഏബ്രഹാമിനെ പള്ളിവികാരിയാ ക്കിയ ശേഷം, മേല്‍പ്പട്ടത്തിനുവേണ്ടി, സ്വദേശത്തേക്കു മടങ്ങി. ജോര്‍ജ്ജ്കുട്ടി അച്ചന്‍ അധികനാള്‍ വികാരിയായി തുടര്‍ന്നില്ല. രാജിവച്ചു മറ്റൊരു പള്ളി ക്കുവണ്ടി പരിശ്രമിച്ചു. അതുകൊണ്ട്, ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് കൂര്‍പ്പി ള്ളില്‍ അച്ചനെ വികാരിയാക്കി. ഫാ. ജോണ്‍ ജേക്കബ്‌, “യൂഹാനോന്‍ മാര്‍ പീലക്സിനോസ്” എന്ന പേരില്‍ മേല്പട്ടം വാങ്ങി. സന്ദര്‍ശനത്തിനു മടങ്ങി യെത്തിയെത്തിയപ്പോള്‍, മാര്‍ ഗ്രിഗോറിയോസ് ദൈവാലയത്തില്‍ പോയില്ല. ജോര്‍ജ്ജ്കുട്ടി ഏബ്രഹാം അച്ചനെ, പള്ളി സ്ഥാപിക്കുന്നതിനു സഹായിച്ചു. അമേരിക്കയിലെ മലങ്കര ദൈവലയങ്ങളെ ഭരിക്കാന്‍, ഒരു മലയാളി മെത്രാന്‍ ഉണ്ടാവണമെന്ന നൂതനാശയവും വീടുകള്‍ സന്ദര്‍ശിച്ചു വിശ്വാസികള്‍ക്ക് നല്‍കി.    
   
മലങ്കരസഭയില്‍ നിന്നും സന്ദര്‍ശനത്തിനു അമേരിക്കയില്‍ വന്ന മെത്രാന്മാര്‍, ഭദ്രാസനമെത്രാപ്പോലീത്തയുടെ അനുമതികൂടാതെ മലയാളം പള്ളികളില്‍ ആരാധന അര്‍പ്പിക്കുകയും വിശ്വാസികളില്‍ വിഭാഗീയത വളര്‍ത്തുകയും ചെയ്തു. അതിന്‍റെ ഫലമായി, മലയാളം പള്ളികള്‍ക്ക് പ്രത്യേകം ഭരണസ മിതിയും ഭരണഘടനയും വേണമെന്ന് കുറെ പട്ടക്കാര്‍ ആവശ്യപ്പെട്ടു. അതും മാര്‍ അത്താനാസിയോസ് ആംഗീകരിച്ചു. 1992 ല്‍, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച്, ഒരു ബാങ്കിന്‍റെ കെട്ടിടം വിലയ്‌ക്ക് വാങ്ങി. നവീകരിച്ചു ഒരു നല്ല  ദൈവാലയമാക്കി. അതിന്‍റെ ബാദ്ധ്യതകുറക്കാന്‍, ഓസ്ഗുഡ് അവന്യുവിലെ പഴയ പള്ളികെട്ടിടവും, പിന്നീട്‌ വാങ്ങിയ തരിശുഭൂമിയും വിറ്റു..  
1992  ഡിസംബര്‍മാസത്തില്‍, ന്യൂജഴ്സിയില സെന്‍റ്മാര്‍ക്ക്‌ സിറിയന്‍ കത്തീ ഡ്റലില്‍ ചേര്‍ന്ന പള്ളിപ്രതിപുരുഷയോഗം പി. ജി ചെറിയാന്‍ അച്ചനെ, സഹായമെത്രാപ്പോലീത്തയായി വാഴിക്കുന്നതിന് തെരഞ്ഞെടുത്തു. അക്കാര്യം പാത്രിയാര്‍ക്കീസിനെ രേഖാമൂലം അറിയിച്ചു. എന്നാല്‍, അന്തോക്യാ സിംഹാസനം പെട്ടെന്നൊരു നടപടിയും എടുത്തില്ല. അതില്‍ സംശയിച്ച ഭരണസമിതി, നാലംഗ ദൗത്യസംഘത്തെ അയച്ചു. അവര്‍ പരിശുദ്ധ പിതാവി നെ ചെന്നുകണ്ടു. ഒരു കല്‍പനയും വാങ്ങി മടങ്ങി. പാത്രിയാര്‍ക്കീസിന്‍റെ നടപടി അപ്രദീക്ഷിതവും, സ്വയം നിച്ഛയദാഢൃത്തോടെ എടുത്തതുമായിരുന്നു. അദ്ദേഹം, മാര്‍ അത്താനാസിയോസിന്‍റെ അധികാരത്തില്‍നിന്നും എല്ലാ മലങ്കര ദൈവലയങ്ങളെയും മാറ്റി. “മലങ്കര ആര്‍ച്ച്‌ ഡയോസിസ് ഒഫ് ദി സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ നോര്‍ത്തമേരിക്ക” എന്ന ശീര്‍ഷക ത്തില്‍ ഒരു സ്വതന്ത്ര ഭദ്രാസനം, തന്‍റെ പരമോന്നത അധികാരത്തിന്‍ കീഴില്‍, സ്ഥാപിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം, തിരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ അച്ചനെ, “സക്കറിയാസ് മാര്‍ നിക്കോളോവോസ്” എന്ന നാമത്തില്‍ അഭിഷേ കം ചെയതു. പുതിയ ഭദ്രാസനത്തിന്‍റെ ആര്‍ച്ച് ബിഷപ്പാക്കി വാഴിച്ചു.        

1995 ലെ ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധിപ്രകാരം, പൗരസ്ത്യ കാതോലി ക്കോസാണ് മലങ്കര സുറിയാനിസഭയുടെ ശരിയായ ഭരണാധികാരിയെന്നു നിച്ഛയിക്കപ്പെട്ടു. അതനുസരിച്ച്, 2001 ഡിസംബറില്‍, സക്കറിയ മാര്‍ നിക്കോ ളോവോസ് സുപ്രിംകോടതിയുടെ വിധി സ്വീകരിച്ചു. 1934 ലെ ഭരണഘടന അംഗീകരിച്ചു. അദ്ദേഹത്തിന്‍റെ ഈ ധീരമായ നടപടി ബഹുഭുരിപക്ഷം ആളുകള്‍ യുക്തമെന്നു കരുതിയെങ്കിലും, ഏതാനും പട്ടക്കാര്‍ വിയോജിച്ചു. അവര്‍ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ അഞ്ച് അംഗങ്ങളെ സ്വാധീനിച്ചു. 2001 ഡിസംബര്‍ മുപ്പതാം തീയതി രാവിലെ, ഇട്ടന്‍ പിള്ള അച്ചന്‍ കുര്‍ബാന അര്‍പ്പിക്കുന്ന നേരത്ത്, ഒരു സംഘം ആളുകളുമായി അവര്‍ ഇടിച്ചുകയറി,  അധികാരം സ്ഥാപിക്കാനും പള്ളി പിടിച്ചെടുക്കാനും ശ്രമിച്ചു. അവരെ, പോലീസ്‌ പുറത്താക്കിയെങ്കിലും, അവകാശത്തര്‍ക്കം കോടതിയില്‍ എത്തി. അക്കാരണത്താല്‍ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ അംഗങ്ങള്‍ രണ്ട് ഗ്രൂപ്പു  കളായി. സുപ്രിംകോടതിയില്‍ വാദികളും പ്രതികളുമായി. ന്യുനപക്ഷത്തിന്‍റെ ആവശ്യപ്രകാരം, ഒന്നിടവിട്ട ഞായറാഴ്ചകളില്‍, വേറിട്ട് കുര്‍ബാന ചൊല്ലാ ന്‍ കോടതിഅനുവദിച്ചു. അന്തോക്യാ പാത്രിയര്‍ക്കീസിന്‍റെ നടപടി അവര്‍ക്ക് അനുകൂലമായി. ന്യുനപക്ഷത്തിനു പിന്തുണ നല്കാന്‍, അതിഭദ്രാസനം കേസ്സില്‍ പ്രവേശിച്ചു. ശ്രേഷ്ഠ കാതോലിക്ക കേരളത്തില്‍നിന്നും വന്നു, അവര്‍ക്കനുകൂലമായി സാക്ഷ്യം പറഞ്ഞു. മാര്‍ നിക്കോളോവോസിനെ പിന്തുണച്ച 24 കുടുംബങ്ങള്‍ക്കുവേണ്ടി പൗരസ്ത്യ കാതോലിക്ക, ഇന്ത്യന്‍ സുപ്രിം കോടതിയുടെ വിധിയും 1934 ലെ, ഭരണഘടനയും കോടതിക്ക് നല്‍കി അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചു.       
  
ഈ സമയത്ത്, സ്റ്റാറ്റന്‍ ഐലന്‍ഡ്‌(റിച്ചുമണ്ട്) സുപ്രിംകോടതികോടതിയുടെ മുന്നില്‍ പൊന്തിവന്ന സുപ്രധാന ചോദ്യം മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചില്‍ ഒരു വികാരിയെ നിയമിക്കുന്നതിനുള്ള മൗലികാവകാശം കാതോലിക്കൊസി നോ അഥവാ പാത്രിയാര്‍ക്കീസിനോ എന്നതായിരുന്നു. അര്‍ത്ഥപൂര്‍ണ്ണമായ ആ ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കാന്‍ കോടതി തീരുമാനിച്ചു. ഒരു ജുഡീഷൃല്‍ ഹിയറിംഗ് ഓഫീസറെ നിയമിച്ചു. അദ്ദേഹം ഇരു കഷികളുടെ യും വാദ പ്രതിവാദങ്ങള്‍ കേട്ടു. ഭരണാധികാരം സംബന്ധിച്ച അവകാശ ങ്ങളുടെയും, വ്യാപാരങ്ങളുടെയും രേഖകള്‍ പരിശോധിച്ചു. എന്നാലും,  ആകമാനസുറിയാനി സഭയുടെ ചരിത്രം പരിശോധിച്ചില്ല. കൈയേറ്റക്കാര്‍ പള്ളിയില്‍ കലഹം സൃഷ്ടിച്ചതിന്‍റെ വീഡിയോ കാണിക്കാന്‍ അനുവദിച്ചില്ല. ഇന്ത്യന്‍ സുപ്രിംകോടതിയുടെ വിധിയും, 1934 ലെ ഭരണഘടനയും സ്വീകരിച്ചി ല്ല. പാര്‍ത്രിയര്‍ക്കീസ് പക്ഷത്തിന്‍റെയും ഓര്‍ത്തഡോക്സ് ഭാഗത്തിന്‍റെയും വിശ്വാസങ്ങള്‍ രണ്ട് തരത്തിലുള്ളതാണെന്നും തീരുമാനിച്ചു.      

2006  മാര്‍ച്ച്‌ മാസത്തില്‍ ജുഡിഷ്യല്‍ ഹിയറിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട് സുപ്രിംകോടതി ആംഗീകരിച്ചു. മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിന്‍റെ യഥാര്‍തഥ അവകാശി ഭദ്രാസനമാണെന്നും, ഭുരിപക്ഷ ഭാഗം പള്ളി വിട്ടുകൊടുക്കണ മെന്നുമായിരുന്നു വിധിന്യായം. ജയിച്ച ന്യുനപക്ഷം, നിയമാനുസൃതമായ ഏറ്റെടുക്കലിനു കാത്തുനിന്നില്ല. വാതിലിന്‍റെ പൂട്ട്മുറിച്ച് പള്ളിയും സ്വത്തുക്കളും സ്വന്തമാക്കി. കേസില്‍ തോറ്റ കക്ഷിക്ക്, 24 കുടുംബങ്ങള്‍ക്ക്, പള്ളിയില്‍ പ്രവേശനവും അനുവദിച്ചില്ല. അതിനാല്‍, അവര്‍ അപ്പീല്‍ നടപടി ആരംഭിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്‍റ് മൈക്കല്‍ കാത്തലിക് ചര്‍ച്ചില്‍, ഓശാനപ്പെരുന്നാല്‍ ആഘോഷിച്ചു. ഉയര്‍പ്പ് പെരുന്നാളും നടത്തി. മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിന്‍റെ അയലത്തുള്ള കത്തോലിക്കാ ചാപ്പല്‍ വാടകയ്ക്ക് എടുത്തു. അവിടെ മുടങ്ങാതെ കുര്‍ബാന അര്‍പ്പിക്കുന്നതിനു, മാര്‍ നിക്കോളോവോസ് പട്ടക്കാരെ അയച്ചു. അതിനും പുറമേ, വ്യവഹാരം ഉപേക്ഷിച്ച്, സ്വന്തമായൊരു ദൈവാലയം പണിയണമെന്ന അദ്ദേഹത്തിന്‍റെ  സാരോപദേശവും കേട്ടു. വിശ്വാസികള്‍ അപ്പീല്‍ നടപടികള്‍ പിന്‍വലിച്ചു.  

ഏതാനും മാസങ്ങള്‍ക്കു ശേഷം, ഐലന്‍ഡിന്‍റെ ഹൃദയഭാഗത്തുള്ള ഒരു കെട്ടിടം വിലക്ക്‌ വാങ്ങുവാന്‍ അവര്‍ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ഈ മുഹൂര്‍ത്തത്തില്‍, അറുപതിനായിരത്തില്‍പരം ഡോളര്‍, കേസില്‍ തോറ്റ കക്ഷി, തരാനുണ്ടെന്നു മാര്‍ ഗ്രിഗോറിയോസ് പള്ളിയുടമ, കോടതിയില്‍ പരാതികൊടുത്തു. ഒരു കോര്‍ട്ടലക്ഷ്യക്കേസ്സുണ്ടാക്കി. 2001-ല്‍, സുപ്രിം കോടതിയില്‍ കേസ്‌ ആരംഭിച്ചതുമുതലുള്ള മൊത്തവരുമാനവും, അത്രയും കാലം ആരാധനക്ക്‌ പള്ളി ഉപയോഗിച്ചതിനുള്ള വാടകത്തുകയു മാണ് ആവശ്യപ്പെട്ടത്. അക്കാരണത്താല്‍, വീണ്ടും രണ്ട്‌ വര്‍ഷക്കാലത്തോളം കോടതി നടപടികളുമായി അലയേണ്ടിവന്നു. ബാങ്ക് രേഖകളും മറ്റും പരിശോധിച്ച ശേഷം, വാടകയിനത്തിലും മറ്റുമായി മുപ്പത്തിഓരായിരം ഡോളര്‍ പള്ളിയുടമക്ക്, കേസില്‍ തോറ്റ കക്ഷി കൊടുക്കണമെന്നു കോടതി വിധിച്ചു. അത്രയും തുക, മൊത്തമായി കൊടുക്കാന്‍ സാധിക്കഞ്ഞതിനാല്‍, തവണവ്യവസ്ഥയില്‍ തുക കൊടുത്തു ബാദ്ധ്യത തീര്‍ക്കുകയും ചെയ്തു.      
 
അത്യന്തം ദുസ്സഹമായിരുന്ന കേസിന്‍റെ നിര്‍ണ്ണായകമായ ഫലം കഷ്ടനഷ്ടങ്ങളും നിരാശയുമായിരുന്നു! പിന്നിട്ടത്, ക്രിസ്തീയസേനഹം അറ്റുപോയെന്നു കരുതിയ കദനപൂരിതമായ കാലഘട്ടമായിരുന്നു. ചില അധികാരസ്ഥാന ങ്ങള്‍ ദൈവകല്പനകളുടെ മുന്‍പില്‍ കണ്ണടച്ചുനിന്നു. സമയം ഒരു രോഗശാന്തിശ   ക്തിയാണെന്നും ഓര്‍മ്മിപ്പിക്കുന്ന നിരവധി ജീവിത യാഥാര്‍ത്യങ്ങള്‍!  
2007 ജൂലൈ മാസത്തില്‍, ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പ്രത്യാശ ഫലം നല്‍കി. അദ്ധ്വാനിച്ചുണ്ടാക്കുകയും കൈവശംവച്ച് അനുഭവിക്കുകയും   ചെയ്ത ആരാധനാലയം, മറ്റുള്ളവരുടേതായി മാറ്റപ്പെട്ടുവെങ്കിലും, ദൈവ കൃപയുടെ കരങ്ങളാല്‍ത്തന്നെ മറ്റൊരു കെട്ടിടം വാങ്ങുവാന്‍ സഹായിച്ചു. അതില്‍ ആദ്യനാമം “മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ ചര്‍ച്ച്‌ ഒഫ് ഇന്ത്യ” പുനസ്ഥാപിച്ചു.  

ഈ ജൂബിലി വെറും ഒരു ആഘോഷമല്ല. പിന്നയോ, വിശ്വാസത്തിന്‍റെ വിജയഗീതമാണ്. ദൈവാനുഗ്രഹത്തിന്‍റെ വ്യക്തമായ വെളിപാടാണ്! പരീക്ഷണ ഘട്ടങ്ങളില്‍നിന്നും എഴുന്നേറ്റു സമാധാനത്തിലേക്കും, ഹൃദയാഴങ്ങ ളില്‍ ഒഴുകിയെത്തിയ കഠിനവേദനകളില്‍ നിന്ന് സന്തോഷത്തിലേക്കുമുള്ള തീര്‍ത്ഥയാത്രയുടെ ചരിത്രസ്മാരകമാണ്! ദിവ്യമായ പ്രാര്‍ത്ഥന മുഴങ്ങുന്ന അവിടേക്ക്, എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു!  

    _____________
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക