Image

ആന്റോച്ചായാ മെസ്സി എവിടെ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 31 October, 2025
ആന്റോച്ചായാ മെസ്സി എവിടെ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കുടുംബസ്വത്തായി കിട്ടിയ വീതം വിറ്റിട്ടാണ് ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റ അധിപനും സെലിബ്രെറ്റി ബിസിനസ് മാനും ആയ ബോച്ചേ പാരമ്പര്യ ബിസിനസ് ആയ രണ്ടു ഗോൾഡ് ജ്വല്ലറികൾ കേരളത്തിൽ ആരംഭിക്കുന്നത്

ജ്വല്ലറി ആരംഭിച്ചു ആദ്യത്തെ പത്തു വർഷം മുക്കിയും മൂളിയും ഞെങ്ങിയും ഞെരങ്ങിയും വലിയ സാമ്പത്തിക ലാഭം ഇല്ലാതെ പോയ്കൊണ്ടിരുന്ന തന്റെ ബിസിനസ് എങ്ങനെ എങ്കിലും ലാഭത്തിൽ ആക്കി അതു കേരളം മുഴുവൻ വ്യാപിപ്പിച്ചു ഒരു വൻ ബിസിനസ് മാഗ്നെറ്റ് ആകണം എന്നു എല്ലാ ദിവസവും വെളുപ്പാൻ കാലത്ത് സ്വപ്നം കണ്ടിരുന്ന ബോച്ചേയുടെ മനസ്സിൽ ഉദിച്ച ഒരു ആശയം ആയിരുന്നു ഏതെങ്കിലും ഒരു ലോകോത്തര സെലിബ്രറ്റിയെ കേരളത്തിൽ കൊണ്ടുവന്ന് കടം വാങ്ങിയാണെങ്കിലും ഒരു പുതിയ ജ്വല്ലറി ആരംഭിച്ചു അതു ഉദ്ഘാടനം ചെയ്യിക്കണമെന്ന് 
                             
വലിയ ഫുട്ബോൾ കമ്പക്കാരനും ലോകോത്തര ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ കടുത്ത ആരാധകനും ആയ ബോച്ചേ തന്റെ ജീവിത ലക്ഷ്യം നടപ്പിലാക്കാൻ ഒടുവിൽ മറഡോണയെ തന്നെ എന്തു വില കൊടുത്തും കേരളത്തിൽ എത്തിയ്ക്കും എന്നു ദൃഡ പ്രതിജ്ഞ എടുത്തു

അതിനായി രണ്ടു വർഷം ബോച്ചേ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. ഒടുവിൽ മറഡോണ ദുബായിൽ എത്തുമെന്നറിഞ്ഞു മറഡോണ വരുന്നതിനു രണ്ടാഴ്ച മുൻപേ ദുബായിൽ എത്തി ദുബായിൽ തമ്പടിച്ചുകൊണ്ട് മറഡോണയെ കാണുവാൻ മറഡോണ താമസിച്ച ഫൈവ്സ്റ്റാർ ഹോട്ടലിൽ മൂന്നു തവണ പോയി. ആദ്യത്തെ രണ്ടു പ്രാവശ്യം ബോചേയെ മുറിയിൽ നിന്നും പുറത്താക്കി വാതിലടച്ച മറഡോണ മൂന്നാം പ്രാവശ്യവും ഒരു വിധം അനുമതി വാങ്ങി തന്നെ കാണുവാൻ വന്ന ബോച്ചേയുടെ നിസ്സഹായാവസ്‌ഥ കണ്ട് അലിവ് തോന്നിയാണ് ഒടുവിൽ ബോച്ചേ കണ്ണൂരിൽ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയുടെ ഉദ്ഘടനത്തിന് വരാമെന്നു സമ്മതിച്ചത്

അങ്ങനെ രണ്ടായിരത്തി പന്ത്രണ്ട് ഒക്ടോബറിൽ കണ്ണൂരിൽ എത്തിയ മറഡോണയെ ലോകോത്തര നിലവാരം ഇല്ലാത്ത ഒരു ഹോട്ടലിൽ ആണ്‌ താമസിപ്പിച്ചത് എയർകണ്ടീഷന് തണുപ്പില്ല വിദേശ നിർമിത ബിയർ കിട്ടുന്നില്ല അതുകൊണ്ട് ഉറക്കം ശരിയാകുന്നില്ല എന്നൊക്കെ പറഞ്ഞു ഹോട്ടലിൽ കിടന്നു ഒച്ചപ്പാട് ഉണ്ടാക്കിയ മറഡോണയെ ഒരുവിധത്തിൽ സമാധാനിപ്പിച്ചു ഒടുവിൽ ബോച്ചേ ജ്വല്ലറി ഉദ്ഘാടനം ചെയ്യിപ്പിച്ചു തന്റെ ഉദ്ദേശം സാധിച്ചെടുത്തു

മറഡോണ കണ്ണൂരിൽ വന്നു പോയശേഷം ആ പേരിൽ മറഡോണയെ ബ്രാണ്ടാക്കി പിന്നെ തുടങ്ങിയ തന്റെ ബിസിനസുകൾക്കെല്ലാം മറഡോണയുടെ പേരുകൂടി തന്റെ സ്‌ഥാപനങ്ങൾക്കു നൽകിയ ബോച്ചേയ്ക്കു അടിക്കടി കയറ്റം ആയിരുന്നു

പതിനഞ്ചു വർഷങ്ങൾക്കു മുൻപ് രണ്ടു ജ്വല്ലറികൾ മാത്രം ഉണ്ടായിരുന്ന ബോച്ചെയ്ക്കിപ്പോൾ കേരളത്തിലും പുറത്തുമായി അറുപതിൽ അധികം ജ്വല്ലറികളും ഇരുപത്തഞ്ചിൽ അധികം ഇതര ബിസിനസുകളും ഉണ്ട്. കേരളത്തിലെ സമ്പന്നന്മാരുടെ പട്ടികയിൽ ആദ്യത്തെ പത്തു പേരിൽ ഒരാൾ ബോച്ചേ ആണ്‌

പതിനഞ്ചു വർഷങ്ങൾക്കു മുൻപ് താൻ തുടങ്ങിയ റിപ്പോർട്ടർ ചാനൽ ഏതാണ്ട് പന്ത്രണ്ടു വർഷം ഉന്തിയും തള്ളിയും ജീവനക്കാർക്ക് ശമ്പളവും കൊടുക്കാതെ കൊണ്ടു നടന്നിരുന്ന എം വി നികേഷ് കുമാർ കടം കയറി കുത്തുപാള എടുത്തിരുന്നപ്പോൾ ആണ്‌ ഒരു സുപ്രപാതത്തിൽ നമ്മുടെ ആന്റോ ആഗസ്റ്റിൻ എന്ന അന്റോച്ചായൻ രംഗപ്രവേശം ചെയ്തു റിപ്പോർട്ടർ ചാനൽ വാങ്ങുന്നത്

ബോച്ചേയെ റോൾ മോഡൽ ആയി മനസ്സിൽ ആരാധിച്ചിരുന്ന അന്റോച്ചായൻ റിപ്പോർട്ടർ ചാനൽ വാങ്ങിയപ്പോഴേ തീരുമാനിച്ചിരുന്നു ബോച്ചേ മറഡോണയെ കേരളത്തിൽ കൊണ്ടുവന്ന് പേരെടുത്തു കേരളത്തിലെ വലിയ സമ്പന്നൻ ആയെങ്കിൽ താൻ മെസ്സിയെ മാത്രം അല്ല അർജന്റീന ടീമിനെ മൊത്തം കൊണ്ടുവന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആകുമെന്ന്

തന്റെ ചാനലിൽ കൂടി ദിവസം പത്തു പ്രാവശ്യം മെസ്സി ഉടൻ വരും എന്നു വിളിച്ചു കൂവികൊണ്ടിരുന്ന അന്റോച്ചായനെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കാണാൻ ഇല്ലാത്തതു കൊണ്ടു റിപ്പോർട്ടർ ചാനൽ സ്റ്റുഡിയോയിലേയ്ക്കു കഴിഞ്ഞ ദിവസം അന്റോച്ചായനെ അന്യോഷിച്ചു ചെന്ന മറ്റു ചാനലുകാരോട് പൊട്ടിത്തെറിച്ചു കൊണ്ടു അന്റോച്ചായൻ പറയുകയാണ് ഞാൻ വിളിച്ചിട്ടു മെസ്സി ഫോൺ എടുക്കുന്നില്ല എന്ന് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക