
യുഎസിൽ കത്തോലിക്കാ സഭയ്ക്കു പുതിയ ഇടയനെ തിരഞ്ഞെടുത്ത ബിഷപ്പുമാർ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തെയും അത് നടപ്പാക്കുന്നതിൽ പ്രകടമാവുന്ന ആക്രമണ സ്വഭാവത്തെയും വിമർശിച്ചു. "വിവേചനമില്ലാതെ ആളുകളെ കൂട്ടത്തോടെ നാടുകടത്തുന്നതിനെ എതിർക്കുന്നു" എന്ന് നേരിയ എതിർപ്പോടെ മാത്രം പാസാക്കിയ പ്രമേയത്തിൽ ബാൾട്ടിമോറിൽ നടന്ന വാർഷിക ബിഷപ്‌സ് കോൺഫറൻസ് പറഞ്ഞു.
ട്രംപിന്റെ പേരു പറയാത്ത പ്രമേയത്തിൽ മനുഷ്യന്റെ അന്തസിനെ മാനിക്കാത്ത പ്രസ്താവങ്ങളും കുടിയേറ്റക്കാർക്ക് എതിരെയും തിരിച്ചുമുള്ള അക്രമവും അവസാനിപ്പിക്കണമെന്നു ആഹ്വാനം ചെയ്യുന്നു.
ലിയോ പതിനാലാമൻ മാർപാപ്പയുടെ നയസമീപനം ശരിവയ്ക്കുന്ന പ്രസ്താവന സഭാ നേതാക്കൾ അപ്പാടെ സ്വീകരിക്കയാണുണ്ടായത്. "കത്തോലിക്കാ ബിഷപ്പുമാർ എന്ന നിലയിൽ ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കയും അതിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കയും ചെയ്യുന്നു" എന്ന് പ്രസ്താവനയിൽ പറയുന്നു. "അതു കൊണ്ട് തന്നെ ദൈവം നൽകുന്ന അന്തസ് നഷ്ടപ്പെടുത്തുന്ന പ്രവൃത്തികളെ എതിർക്കുകയും ചെയ്യുന്നു."
അടുത്ത പ്രസിഡന്റായി ഒക്‌ലഹോമ സിറ്റിയിൽ നിന്നുള്ള ആർച്ബിഷപ് പോൾ എസ്. കോക്ളിയെ സമ്മേളനം തിരഞ്ഞെടുത്തതും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമായി. സഭയുടെ വലതുപക്ഷത്തു നിൽക്കുന്ന ആർച്ബിഷപ് ട്രംപ് വീണ്ടും സ്ഥാനമേറ്റതിനു പിന്നാലെ നൽകിയ പ്രസ്താവനയിൽ എടുത്തു പറഞ്ഞിരുന്ന ഒരു കാര്യം യേശു ക്രിസ്തു അഭയാർഥി ആയിരുന്നു എന്നതായിരുന്നു. കുടിയേറ്റ കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആർച്ബിഷപ് തിമോത്തി പി. ബ്രോഗ്ലിയോ സമ്മേളനത്തിൽ പറഞ്ഞത് 'അപരിചിതർക്കും വിദേശിയർക്കും താത്കാലിക താമസക്കാർക്കും' പ്രത്യേക പരിഗണന നൽകണം എന്നതാണ്. ബൈബിൾ അതാണ് പഠിപ്പിക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഊന്നിപ്പറഞ്ഞു: "ബൈബിൾ റോക്കറ്റ് ശാസ്ത്രമല്ല, ദൈവത്തിന്റെ വാക്കാണ്."
അടുത്ത വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് ടെക്സസ് ബ്രൗൺസ്വിൽ ഇടവകയിലെ ബിഷപ് ഡാനിയൽ ഇ. ഫ്‌ളോറസ് ആണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ 19 വോട്ടിനു മാത്രം തോറ്റ ബിഷപ്പിനു ലഭിച്ച പിന്തുണയിലും കുടിയേറ്റക്കാരെ കുറിച്ചുള്ള കരുതൽ പ്രതിഫലിച്ചു.
അദ്ദേഹത്തിനു പ്രത്യേക ശ്രദ്ധയുള്ള വിഷയമാണിത്. ഇടവകയാവട്ടെ, മെക്സിക്കൻ അതിർത്തിയോടു ചേർന്നാണ്.
പുതിയ നേതൃത്വം ട്രംപിന്റെ ഭരണം അവസാനിക്കുന്നതു വരെ തുടരും: മൂന്ന് വർഷം.
അപൂർവമായ പ്രസ്താവന
വാർഷിക സമ്മേളനത്തിനു മാത്രം അംഗീകരിക്കാവുന്ന അപൂർവ ഇടയ ലേഖനമാണ് ട്രംപിന്റെ നയങ്ങൾക്കെതിരെ ബിഷപ്പുമാർ പുറപ്പെടുവിച്ചത്. 'പ്രത്യേക സന്ദേശം' എന്നു വിളിക്കുന്ന രേഖ 12 വർഷങ്ങൾക്കു ശേഷമാണു വരുന്നത്. ഒബാമകെയറിൽ സന്താനനിയന്ത്രണത്തെ സഹായിക്കുന്ന വ്യവസ്ഥ ഉൾക്കൊളിച്ചതിനെ എതിർത്തായിരുന്നു 2013ലെ പ്രസ്താവന.
ഫെഡറൽ നടപടികളെ സഭ എതിർത്ത് തുടങ്ങിയിട്ട് മാസങ്ങളായി. കുടിയേറ്റക്കാരുടെ നിയമ യുദ്ധങ്ങളെ സഭ സഹായിച്ചിട്ടുമുണ്ട്.
കുടിയേറ്റ നയം നടപ്പാക്കുന്നതിൽ സ്വീകരിക്കുന്ന രീതികൾ മൂലം സഭാവിശ്വാസികളുടെ ഇടയിൽ ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷം ഉളവായതായി കാണുന്നുവെന്നു ഇടയലേഖനത്തിൽ പറയുന്നു. "കുടിയേറ്റക്കാരെ കരിതേക്കുന്ന ചർച്ചകൾ ആശങ്ക ഉയർത്തുന്നു. അവരെ തടവിൽ വയ്ക്കുന്ന ഇടങ്ങളിലെ അവസ്ഥയും ആശങ്ക ഉണ്ടാക്കുന്നു. അവർക്കു മതപരമായ സാന്ത്വനം ലഭിക്കുന്നുമില്ല.
"ചില കുടിയേറ്റക്കാർക്ക് നിയമപരമായ സ്റ്റാറ്റസ് തന്നെ നഷ്ടമായിട്ടുണ്ട് എന്നതിൽ ഞങ്ങൾ ദുഖിക്കുന്നു. ആരാധനാലയങ്ങളുടെ പവിത്രത ലംഘിക്കുന്ന ഭീഷണികളും ആശുപത്രികളുടെയും സ്കൂളുകളുടെയും പ്രത്യേക സുരക്ഷ തകർക്കുന്ന രീതികളും അത്യധികം ആശങ്കാജനകമാണ്.
"കുട്ടികളെ സ്കൂളിലേക്കു കൊണ്ടുപോകുമ്പോൾ തടവിലാക്കപ്പെടും എന്നു ഭയപ്പെടുന്ന മാതാപിതാക്കളെ കണ്ടുമുട്ടുമ്പോൾ ഞങ്ങൾ ദുഖിതരാവുന്നു. പ്രിയപ്പെട്ടവരിൽ നിന്നു വേറിട്ട് പോകേണ്ടി വന്നവരെ ഞങ്ങൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു."
പ്രമേയത്തിന് അനുകൂലമായി 216 ബിഷപ്പുമാർ വോട്ട് ചെയ്തപ്പോൾ എതിർത്തത് അഞ്ചു പേരാണ്. മൂന്നു പേർ വോട്ട് ചെയ്തില്ല. കുടിയേറ്റ വിഷയം പ്രധാനമായപ്പോൾ അപൂർവമായ ഐക്യം പ്രകടമായ സമ്മേളനവും ആയിരുന്നു ഇക്കുറി.
US Catholics elect new leader, slam Trump immigration policy