തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികൾക്ക് നെടുമങ്ങാട് കോടതി നാളെ ശിക്ഷ വിധിക്കും.
നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുക. 2021 ഡിസംബര്‍ 11നാണ് മംഗലാപുരം സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ടയായ ഒട്ടകം രാജേഷ് അടക്കമുള്ള 11 പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമായത്. അക്രമിസംഘത്തെ കണ്ട് ഒരുവീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ പിന്തുടര്‍ന്നെത്തി സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മാത്രമല്ല, സുധീഷിന്റെ കാലും വെട്ടി മാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികള്‍ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.