അന്താരാഷ്ട്ര വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്നു ട്രംപ് ഭരണകൂടം തടഞ്ഞതിനെ തുടർന്നു ഹാർവാർഡ് യൂണിവേഴ്സിറ്റി കോടതിയിൽ പോയി. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം വിലക്ക് കൊണ്ടുവന്ന് 24 മണിക്കൂറിനുള്ളിൽ യൂണിവേഴ്സിറ്റി അതിനെ കോടതിയിൽ ചോദ്യം ചെയ്തു.
ട്രംപ് ഭരണകൂടം യൂണിവേഴ്സിറ്റിക്കെതിരെ പക വീട്ടാൻ ശ്രമിക്കയാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. താത്കാലികമായി ഉത്തരവ് മരവിപ്പിക്കാൻ കോടതിയോട് അപേക്ഷിച്ചു.
ഏതാണ്ടു 6,800 വിദ്യാർഥികളുടെ ഭാവി വെള്ളത്തിലാക്കിയ ഉത്തരവ് 'നിയമവിരുദ്ധവും അനാവശ്യവും' ആണെന്നു ഹാർവാർഡ് പ്രസിഡന്റ് ഡോക്ടർ അലൻ എം. ഗാർബർ ഹാർവാർഡ് സമൂഹത്തോട് പറഞ്ഞു. "ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും ഭാവി നശിപ്പിക്കുന്ന ഈ നടപടിയെ ഞങ്ങൾ അപലപിക്കുന്നു."
ഏപ്രിൽ 16നു ഗവൺമെന്റ് ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കയാണെന്നും യൂണിവേഴ്സിറ്റി പറഞ്ഞു. മുന്പില്ലാത്ത രീതിയിൽ ഉന്നയിച്ച ആവശ്യങ്ങളാണെങ്കിലും ഏപ്രിൽ 30നു ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിരുന്നു താനും.
"എന്നിട്ടും ഹാർവാർഡിന്റെ പ്രതികരണം അപര്യാപ്തമാണെന്നു മേയ് 22നു ഹോംലാൻഡ് സെക്യൂരിറ്റി തീരുമാനിച്ചു. അവർ അത് വിശദീകരിച്ചില്ല. മാത്രമല്ല ഏതു നിയമമാണ് യൂണിവേഴ്സിറ്റി ലംഘിച്ചതെന്നും അവർ പറഞ്ഞില്ല.
ഹാർവാർഡിനോട് ഭരണകൂടത്തിനുള്ള പക സ്ഥാപിക്കാൻ ട്രംപിന്റെ ട്രൂത് സോഷ്യലിലെ പോസ്റ്റുകളും യൂണിവേഴ്സിറ്റി കോടതിയിൽ സമർപ്പിച്ചു.
Harvard sues Trump administration