ഐഡാഹോ: ഐഡാഹോ കോയർ ഡി'അലീനിലെ കാൻഫീൽഡ് പർവതത്തിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ തോക്കുധാരി പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ വെടിയേറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അധികാരികൾ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു.
പരിക്കേറ്റ അഗ്നിശമന സേനാംഗത്തെ കോയർ ഡി'അലീനിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ നില സ്റ്റേബിൾ ആയി തുടരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഐഡാഹോ ഗവർണർ ബ്രാഡ് ലിറ്റിൽ അക്രമത്തെ "ക്രൂരമായത്" എന്ന് വിശേഷിപ്പിച്ചു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർഫൈറ്റേഴ്സ് (IAFF) സംഭവത്തെ അപലപിച്ചു. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (ATF) അവരുടെ പ്രത്യേക ഏജന്റുമാരെയും ഫയർ ഇൻവെസ്റ്റിഗേറ്റർമാരെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഹെലികോപ്റ്ററുകളും രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ ആളുകൾ അവരുടെ നിലവിലെ സ്ഥലങ്ങളിൽ തുടരാൻ മുന്നറിയിപ്പ് നൽകുന്ന 'ഷെൽട്ടർ-ഇൻ-പ്ലേസ് നോട്ടീസ്' സംഭവത്തിന് ഏഴ് മണിക്കൂറിന് ശേഷം പ്രദേശത്ത് നിന്ന് പിൻവലിച്ചു. ‘കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ’ ജാഗ്രതയോടെയിരിക്കാൻ പ്രദേശത്തെ കാല്‍നടയാത്രക്കാരോട് നിർദ്ദേശിച്ചു.