സൂററ്റ് വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച ജയ്പൂരിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം തേനീച്ചക്കൂട്ടം തടസ്സപ്പെടുത്തിയതിന് തുടർന്ന് യാത്ര പുറപ്പെടാൻ ഒരു മണിക്കൂർ വൈകി. പുലർച്ചെ 4.20 ന് പറന്നുയരേണ്ടിയിരുന്ന വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ, ആയിരക്കണക്കിന് തേനീച്ചകൾ പെട്ടെന്ന് വിമാനത്തിന്റെ ലഗേജ് വാതിലിൽ കൂട്ടംകൂടി.
തേനീച്ചകളെ ഓടിക്കാൻ വിമാനത്താവള അധികൃതർ ആദ്യം പുക പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. തുടർന്ന് അഗ്നിശമന സേനയെ സമീപിക്കാൻ അവർ നിർബന്ധിതരായി. തേനീച്ചകൾ കൂട്ടത്തോടെ നിലയുറപ്പിച്ച പ്രദേശത്ത് വെള്ളം തളിച്ചെങ്കിലും, വെള്ളം ഒരു നിമിഷത്തേക്ക് കൂടുതൽ തേനീച്ചകളെ ആകർഷിച്ചത് വിമാനത്താവള ജീവനക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പുക അടിക്കലും വെള്ളം തളിക്കലും ഉൾപ്പെടെ ഒരു മണിക്കൂർ നീണ്ട നിരന്തര പരിശ്രമത്തിനൊടുവിൽ, തേനീച്ചകളെ വിമാനത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞു. തുടർന്നാണ് വിമാനം പുറപ്പെട്ടത്.