തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയോട് മില്ല് ഉടമയുടെ കൊടുംക്രൂരത. തിരുവനന്തപുരത്ത് ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഭക്ഷ്യനിർമ്മാണ കേന്ദ്രത്തിലാണ് സംഭവം. സ്ഥാപന ഉടമ തൊഴിലാളിയെ രണ്ട് വർഷമായി പുറത്തുവിടാതെ പൂട്ടിയിട്ട്, ശമ്പളം നൽകാതെ ക്രൂരമായി പീഡിപ്പിച്ചു. സംഭവം പുറത്തായതിനെ തുടർന്ന് ഉടമയെ അറസ്റ്റ് ചെയ്യുകയും, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കോർപ്പറേഷൻ പൂട്ടിക്കുകയും ചെയ്തു.
ഒന്നര വർഷം മുൻപാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണൻ വട്ടിയൂർക്കാവിലെ പൗർണമി ഫുഡ് ഉൽപന്ന കേന്ദ്രത്തിൽ ജോലിക്കെത്തുന്നത്. അന്നുമുതൽ ശമ്പളം നൽകാതെ ഇദ്ദേഹത്തെക്കൊണ്ട് ഉടമ ജോലി ചെയ്യിപ്പിച്ചു. പുറത്തുപോകാൻ അനുവദിക്കാതെ പീഡിപ്പിച്ചതിനെ തുടർന്ന്, കഴിഞ്ഞ ദിവസം ഭക്ഷണം ചോദിച്ചതിന് ബാലകൃഷ്ണനെ ക്രൂരമായി മർദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ ബാലകൃഷ്ണൻ്റെ അവസ്ഥ കണ്ട് ഞെട്ടി. ശരീരമാസകലം മുറിവുകളേറ്റ നിലയിലായിരുന്നു അദ്ദേഹം. കൈവിരലുകൾ ഒടിഞ്ഞ് എല്ല് പുറത്തുവന്ന നിലയിലും പല മുറിവുകളും പഴുത്ത് പൊട്ടിയൊലിച്ച നിലയിലുമായിരുന്നു.
നിലവിൽ ബാലകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാപന ഉടമയായ വട്ടിയൂർക്കാവ് സ്വദേശി തുഷാന്തിനെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു
English summary:
Denied wages, worker was locked in a mill for two years and brutally assaulted.