മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച വെളളാർമല സ്‌കൂളിന് എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ നൂറുമേനി വിജയം. പരീക്ഷയെഴുതിയ 55 കുട്ടികളും മികച്ച മാർക്കോടെ വിജയിച്ചു. മേപ്പാടിയിലെ താൽകാലിക സ്‌കൂൾ കെട്ടിടത്തിൽവച്ച് ഫലം നോക്കിയ അധ്യാപകരും കുട്ടികളും വേദനയെല്ലാം മറന്ന് ഈ വിജയം ആഘോഷിച്ചു. ഉരുൾപൊട്ടലിൽ സ്‌കൂൾ പൂർണമായും തകർന്നതോടെ മേപ്പാടിയിൽ താത്കാലിക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവർത്തിക്കുന്നത്.
ഉരുള്‍ പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ നഷ്‌ടപ്പെട്ടുപോയ അധ്യയന ദിനങ്ങല്‍ വീണ്ടെടുത്തത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയായിരുന്നു. പഠനം പുനഃരാരംഭിച്ചപ്പോള്‍ രാവിലെ ഏഴര മുതല്‍ രാത്രി ഒന്‍പതര വരെ പ്രത്യേക ക്ലാസുകള്‍ സജ്ജീകരിച്ചാണ് പാഠഭാഗങ്ങള്‍ മുഴുവന്‍ തീര്‍ത്തത്.
വെള്ളാര്‍മല സ്‌കൂളില്‍ പഠിച്ചിരുന്ന 32 കുട്ടികളാണ് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞത്. ഇതില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഏഴ് കുട്ടികളുണ്ടായിരുന്നതായി മുതിര്‍ന്ന അധ്യാപകന്‍ ഉണ്ണിമാഷ് എന്ന ഉണ്ണികൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. അവരുടെ ഓര്‍മകള്‍ക്ക് മുന്നിലും ചൂരല്‍മലയില്‍ തങ്ങളെ വിട്ടുപോയ ഓരോ വ്യക്‌തിക്കും വിജയം സമര്‍പ്പിക്കുന്നതായും ഉണ്ണിമാഷ് പറഞ്ഞു. എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി നിന്നതിൻ്റെ വിജയമാണിത്. ചൂരല്‍മല ഉണ്ടായിരുന്നെങ്കില്‍ ഈ വിജയം ആഘോഷമാകുമായിരുന്നു. നൂറ് ശതമാനം വിജയമുണ്ടാകുമ്പോള്‍ അങ്ങാടിയില്‍ ലഡു വിതരണമൊക്കെ ഉണ്ടായിരുന്നതായും ഉണ്ണി മാഷ് പറഞ്ഞു.
English summary:
100% success in SSLC exam at Vellaramala School, which survived the Mundakkai - Chooralmala landslide disaster.