Image

ഇന്ത്യ-പാക് സംഘർഷം; സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രി

രഞ്ജിനി രാമചന്ദ്രൻ Published on 09 May, 2025
ഇന്ത്യ-പാക് സംഘർഷം; സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രി

ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചു. ജില്ലാ റാലികളും മാറ്റി. പരിപാടികൾ എപ്പോൾ നടത്തണമെന്ന് മുന്നണി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ഭീകരവാദത്തെ എതിർക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. രാഷ്ട്രത്തിന്റെ ഐക്യം സംരക്ഷിക്കപ്പെടണം. ഭീകരവാദവും വർഗീയതയും അംഗീകരിക്കാൻ ആകില്ല. ഭീകരവാദത്തെ തുരത്തണമെന്നും ലോകരാഷ്ട്രങ്ങളുടെ നിലപാടും അതുതന്നെയാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേ‍ർന്നിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർത്തത്. അതിർത്തിയിലെ സംഘർഷത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഭദ്രതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് പോറലുണ്ടാകുന്നു. രാജ്യം എങ്ങോട്ടേക്കാണ് പോകുന്നതെന്ന് സംശയിക്കപ്പെടുന്ന സമയമാണിതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം, പാക് പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ അധികാരം നൽകി. അടിയന്തര സാഹചര്യം നേരിടാനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണപ്രദേശങ്ങളുടെ ചുമതലയുള്ളവർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകി. കരുതൽ നടപടിയുടെ ഭാഗമായാണ് കത്ത് നൽകിയത്.

 

 

 

English summary:

India-Pakistan conflict; Chief Minister postpones state government's fourth anniversary events.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക