ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഓഗസ്റ്റിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ സർവീസിലുള്ളവരെ പിരിച്ചുവിടരുതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നതിനെതിരെ 69 ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
സായുധ സേനയെ ചെറുപ്പമായി നിലനിർത്താനുള്ള നയത്തിൻ്റെ ഭാഗമായുള്ള ഭരണപരമായ തീരുമാനമാണിതെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്. എല്ലാ വർഷവും 250 പേർക്ക് മാത്രമേ സ്ഥിരം കമ്മീഷൻ നൽകുന്നുള്ളൂ എന്നും വനിതാ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നീക്കം സ്റ്റേ ചെയ്യരുതെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ, ഇന്ത്യൻ സൈന്യം ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച ജസ്റ്റിസ് സൂര്യകാന്ത്, ഓരോ പൗരനും സൈന്യത്തോടൊപ്പം നിൽക്കേണ്ടതും അവരുടെ മനോവീര്യം ഉയർത്തേണ്ടതുമായ സാഹചര്യമാണിതെന്ന് ഓർമ്മിപ്പിച്ചു. "സുപ്രീം കോടതിയിലും കോടതി മുറികളിലും അവരെ ഓടിനടത്തേണ്ട സമയമല്ല ഇത്. അവർക്ക് സേവനത്തിന് ഇപ്പോൾ നല്ലൊരു സ്ഥലമുണ്ട്. അവരുടെ മനോവീര്യത്തെ നാം മാനിക്കണം, അതിനെ ഉയർത്തണം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ കാര്യങ്ങൾ തീരുമാനിക്കും. അതുവരെ അവരുടെ സേവനങ്ങളെ പ്രയോജനപ്പെടുത്തുക" എന്നും അദ്ദേഹം അഡീഷണൽ സോളിസിറ്റർ ജനറലിനോട് പറഞ്ഞു.
English summary:
Don’t break their spirit, make use of their service’; stay issued on the decision to dismiss women officers from the armed forces.