ഡൽഹി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്നു. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഇതേസമയം മോദി സര്‍ക്കാരിന്റെ പുതിയ നീക്കം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിൽ ശശി തരൂരിന്റെ പേര് കോൺഗ്രസ് നിര്ദേയശിച്ചിരുന്നില്ല . ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ തരൂരിനെ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.
പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്
പ്രതിനിധികളെ നിര്‍ദേശിക്കണമെന്ന് വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാവിനോട് കേന്ദ്രമന്ത്രി കിരണ്‍ റിജുജു ആവശ്യപ്പെട്ടത്. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് നാല് പേരെ നിര്‍ദേശിച്ചതായും ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസ് നിര്‍ദേശിച്ച ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല.
ഇതേസമയം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്ന് ശശി തരൂർ പറഞ്ഞു. ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കുമെന്നും അഭിമാനത്തോടെ താൻ യെസ് പറഞ്ഞെന്നും ശശി തരൂർ വ്യക്തമാക്കി.
കോൺഗ്രസിനും സർക്കാരിനും ഇടയിലാണ് തർക്കം. രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. ഇതിൽ താൻ രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ പറഞ്ഞു