പ്രണയത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് 18 വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ്. കാൺപൂരിലെ ഒരു പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. 'നിനക്ക് എൻ്റേതാകാൻ കഴിയില്ലെങ്കിൽ നിന്നെ മറ്റൊരാളുടേയും ആകാൻ ഞാൻ അനുവദിക്കില്ല' എന്ന് പറഞ്ഞുകൊണ്ട് കാൺപൂർ സ്വദേശിയായ അമാൻ സോങ്കർ എന്നയാളാണ് പെൺകുട്ടിയുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് മുറുക്കിയത്.
അമാൻ സോങ്കറിൻ്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് അകന്നതെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് കൂടുതൽ അടുത്തപ്പോൾ, പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പെൺകുട്ടി മനസ്സിലാക്കി. ഇതോടെ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വിവാഹം കഴിക്കാൻ അമാൻ നിർബന്ധം ചെലുത്തി. വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുടെ ബന്ധുക്കളെ പല നമ്പറുകളിൽ നിന്ന് വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അമാൻ പെൺകുട്ടിയെ ഒരു പാർക്കിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിനായി വീണ്ടും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. പെൺകുട്ടി നിരസിച്ചതോടെ, കയ്യിലുണ്ടായിരുന്ന ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം അതുവഴി പോവുകയായിരുന്ന ആളുകൾ ഇടപെട്ടതിനെത്തുടർന്ന് അമാൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351 (2), 115 (2) എന്നീ വകുപ്പുകൾ പ്രകാരം അമാൻ സോങ്കറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
English summary:
Backed out of relationship; attempted to strangle girl to death in park.