താമരശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പരീക്ഷാഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ഷഹബാസിന്റെ കുടുംബം രംഗത്ത്. പരീക്ഷാഫലം തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഷഹബാസിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട കുട്ടികളുടെ എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത്. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഷഹബാസിന്റെ കുടുംബം പരാതി നൽകുകയായിരുന്നു.
പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ പരീക്ഷയിൽ ക്രമക്കേട് നടക്കണം. എന്നാൽ ഈ ആറ് വിദ്യാർഥികളുടെ കാര്യത്തിൽ അത്തരം കാര്യങ്ങൾ സംഭവിച്ചില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്.
ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറിൽ 70 %ക്ഷതമേറ്റതിനാൽ വീട്ടിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാർത്ഥി ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പിന്നാലെ ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്.