ന്യൂഡൽഹി: ഗായകൻ, റിയാലിറ്റി ഷോ മത്സരാർത്ഥി, യൂട്യൂബർ എന്നീ നിലകളിൽ ശ്രദ്ധേയനായ അർമാൻ മാലിക്കിന് വധഭീഷണി. വധഭീഷണി ലഭിച്ചതിനെ തുടർന്ന് അർമാൻ മാലിക് ആയുധ ലൈസൻസ് ആവശ്യവുമായി പഞ്ചാബ് പോലീസിനെ സമീപിച്ചു. ഒരു വീഡിയോയിലൂടെയാണ് തനിക്ക് വധഭീഷണി ഉണ്ടെന്ന് അർമാൻ മാലിക് ആരാധകരെ അറിയിക്കുന്നത്. എന്നാൽ അർമാൻ പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തു
”സുരക്ഷയ്ക്കായി ആയുധ ലൈസൻസിന് അപേക്ഷിച്ചിരുന്നു, എനിക്ക് എന്റെ കുടുംബത്തെ സംരക്ഷിക്കണം. എന്നാൽ ഓരോ തവണയും എനിക്കെതിരെ കേസുണ്ട് എന്ന് പറഞ്ഞ് എന്നെ തടയുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, അവസാനം സത്യം ജയിക്കും. എന്നാൽ അതുവരെ, ഞാനും എന്റെ കുടുംബവും അരക്ഷിതാവസ്ഥയുടെ നിഴലിൽ ജീവിക്കണോ?’ അർമാൻ വീഡിയോയിൽ ചോദിച്ചു. പഞ്ചാബിലെ ഗായകർക്കും സിനിമാതാരങ്ങൾക്കും ലഹരി-മാഫിയ ഗ്രൂപ്പുകളിൽ നിന്നും മറ്റും പണം ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണികൾ വരാറുണ്ട്. പഞ്ചാബ് സിനിമാ രംഗത്തെ വളർന്നുവരുന്ന താരമായ അർമാൻ മാലിക് ആണ് ഇതിലെ ഏറ്റവും പുതിയ ഇര.
‘ഒരു പിതാവ് എന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിലും എന്നെയും എന്റെ കുട്ടികളെയും സംരക്ഷിക്കാൻ എനിക്ക് അവകാശമുണ്ട്. ഇത് സുരക്ഷയ്ക്കായുള്ള അപേക്ഷയാണ്,” ബിഗ് ബോസ് മുൻതാരം കൂടിയായ അർമാൻ മാലിക് പറഞ്ഞു.