പാലക്കാട്: ആർഎസ്എസിനു വാഗ്ദാനം ചെയ്ത ആറ് സെന്‍റ് ഭൂമി തിരിച്ചെടുത്ത് ഉമ്മൻചാണ്ടി ട്രസ്റ്റിനു കൈമാറുമെന്ന് സന്ദീപ് വാര്യർ. അടുത്ത ദിവസം തന്നെ അവിടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് വാര്യർ അറിയിച്ചു. ചെത്തല്ലൂരിൽ വീടിനോട് ചേർന്നുള്ള ഭൂമിയാണ് ഉമ്മൻ ചാണ്ടി ട്രസ്റ്റിനു കൈമാറിയിരിക്കുന്നത്. ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന സന്ദീപ് അടുത്തിടെയാണ് കോൺഗ്രസിലേക്ക് കളം മാറ്റി ചവിട്ടിയത്.
കാലങ്ങൾക്കു മുൻപേ ആർഎസ്എസ് കാര്യാലയം പണിയുന്നതിനായി അമ്മ വാഗ്ദാനം ചെയ്തതാണ് ആറ് സെന്‍റ് സ്ഥലം. സ്ഥലം ആർഎസ്എസിനു നൽകുമെന്ന് മരിക്കുന്നതിനു മുൻപേ അമ്മയ്ക്കു വാക്ക് നൽകിയിരുന്നു. അതു പ്രകാരം ഒപ്പിട്ടു നൽകാൻ താൻ തയാറായിരുന്നു. ഒരു വർഷം വരെ അതിനായി കാത്തിരിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാൻ ആർഎസ്എസ്- ബിജെപി നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് സന്ദീപ് വാര്യർ പറയുന്നു.
അതിനാലാണ് സമൂഹത്തിന് നന്മ ചെയ്യുന്ന സന്നദ്ധ സംഘടനയ്ക്ക് ഭൂമി കൈമാറാമെന്ന് തീരുമാനിച്ചതെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കെട്ടിടം നിർമിക്കാൻ തുടങ്ങുമെന്നും സന്ദീപ് വ്യക്തമാക്കി.