അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഒരു വയസ്സുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നൽകിയെന്ന് ഗുരുതര ആരോപണം. നെല്ലിപ്പതി സ്വദേശികളായ സ്നേഹ-അരുൺ ദമ്പതികളുടെ മകനാണ് ആശുപത്രി അധികൃതരുടെ പിഴവ് കാരണം ദുരിതത്തിലായത്. കഴിഞ്ഞ ദിവസമാണ് പനിയെത്തുടർന്ന് കുഞ്ഞിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുഞ്ഞ് ശാരീരിക അവശതകൾ പ്രകടിപ്പിച്ചപ്പോൾ, ആശുപത്രി മാറ്റണമെന്ന് മാതാപിതാക്കൾ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവിടെത്തന്നെ ചികിത്സ തുടരാമെന്ന് അറിയിച്ച ഡോക്ടർമാർ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി നൽകാൻ നിർദേശിച്ചു. ഈ മരുന്ന് കഴിച്ചതോടെ കുഞ്ഞിന്റെ ശാരീരിക അവശതകൾ കൂടുകയും ബോധരഹിതനാവുകയും ചെയ്തെന്ന് മാതാപിതാക്കൾ പറയുന്നു.
പിന്നീട് ഡിസ്ചാർജ് ആയി വീട്ടിലെത്തിയശേഷവും പനി കുറയാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 72 വയസ്സുകാരനായ ഒരു രോഗിക്ക് നൽകേണ്ട ചികിത്സയും മരുന്നുമാണ് ഒരു വയസ്സുള്ള കുഞ്ഞിന് നൽകിയതെന്ന് വ്യക്തമായി. ഈ ഗുരുതരമായ പിഴവിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
English summary:
Given to a one-year-old: Medicine meant for a 72-year-old; child became unconscious; serious medical negligence at Kottathara Hospital in Attappadi.