അടിമാലി വിവേകാനന്ദ നഗറിൽ ക്യാൻസർ രോഗിയായ സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി പണം കവർന്നു. കളരിക്കൽ ഉഷാ സന്തോഷിന്റെ (48) ചികിത്സയ്ക്കായി സുമനസ്സുകൾ നൽകിയ പണം ഉൾപ്പെടെ 16,500 രൂപയാണ് മോഷ്ടാക്കൾ അപഹരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം. കീമോതെറാപ്പി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഉഷ, വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കവർച്ചക്കിരയായത്. കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകിയാണ് മോഷ്ടാവ് പേഴ്സിലുണ്ടായിരുന്ന പണം കവർന്നത്.
അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടെത്തിയത്. ഉടൻതന്നെ അടിമാലി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വർഷങ്ങളായി ചികിത്സ തുടരുന്ന ഉഷ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നയാളാണ്. അടിമാലിയിലെ നാട്ടുകാർ പിരിച്ചെടുത്ത പണമാണ് മോഷ്ടിക്കപ്പെട്ടവയിൽ അധികവും. വിവേകാനന്ദ നഗർ മുമ്പും മോഷണശല്യം ഉണ്ടായിട്ടുള്ള പ്രദേശമാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് അടിമാലി പോലീസ് അറിയിച്ചു. ഭർത്താവും മകളും വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് മോഷണം നടന്നത്. വീട്ടുകാരുടെ നീക്കങ്ങൾ അടുത്തറിയുന്ന ആളായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
English summary:
Cancer patient tied up and robbed in Adimali: ₹16,500 stolen, including money meant for medical treatment.