തൃശൂർ പടിയൂർ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക തെളിവായി മാറിയത് മൃതദേഹങ്ങൾക്കടുത്ത് നിന്ന് ലഭിച്ച ഭീഷണിക്കത്ത്. 'ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന്' എഴുതിയ കത്തിലെ കൈയക്ഷരമാണ് പ്രതിയായ പ്രേംകുമാറിലേക്ക് (65) പൊലീസിനെ എത്തിച്ചത്. കാറളം വെള്ളാനി സ്വദേശികളായ മണി (72), മകൾ രേഖ (48) എന്നിവരാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങൾ ജീർണ്ണിച്ച് തുടങ്ങിയിരുന്നെങ്കിലും, രേഖയുടെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച കുറിപ്പും ഫോറൻസിക് തെളിവുകളും നിർണ്ണായകമായി. രേഖ പ്രതി പ്രേംകുമാറിനും മുൻ ഭർത്താവിനുമൊപ്പം നിൽക്കുന്ന ഫോട്ടോയും, സുഹൃത്തായ മറ്റൊരാൾക്കൊപ്പമുള്ള ഫോട്ടോയും ഒരു എ ഫോർ ഷീറ്റിൽ കളർ പ്രിന്റ് എടുത്തു വെച്ചിരുന്നു. ഈ കടലാസിലാണ് "ഇനിയൊരാളുമായി ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് " എഴുതിയിരുന്നത്. കൈ അക്ഷരമടക്കമുള്ള ഈ തെളിവുകളാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്ത് ഞെരിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. എന്നാൽ, രണ്ട് പേരെയും പ്രേംകുമാർ രണ്ട് സമയങ്ങളിലായാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
2019-ൽ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പ്രേംകുമാർ. ജാമ്യത്തിലിറങ്ങിയ ഇയാൾ മാസങ്ങൾക്ക് മുൻപാണ് രേഖയുമായി അടുപ്പം സ്ഥാപിക്കുന്നത്. കുടുംബ പ്രശ്നങ്ങളും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. തൃശൂർ റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ കാട്ടൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
English summary:
Won't allow to live with anyone else again"; threat letter found near the body; police intensify investigation.