ന്യൂഡൽഹി: സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സുധാകർ, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബീജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസ് മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞമാസം സുരക്ഷാസേന വധിച്ചിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലാണ് സുധാകർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന പ്രദേശം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. ഓപ്പറേഷൻ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു ചില മാവോയിസ്റ്റ് നേതാക്കളും പ്രദേശത്ത് ഉള്ളതായി സൂചനയുണ്ട്. ഛത്തീസ്ഗഡിൽ ഇക്കൊല്ലം ഇതുവരെ ഇരുന്നൂറിലധികം മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്.