'ജാനകി' എന്ന പേരുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ചിത്രം 'ജെ.എസ്.കെ.' നേരിടുന്ന സെൻസർ വിവാദത്തിൽ നടന് അമർഷമുണ്ടെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപി എല്ലാം ഉള്ളിലൊതുക്കുകയാണെന്നും, ചിത്രത്തിന് വേണ്ടി സിനിമാ സംഘടനകൾ ശബ്ദമുയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
സെൻസർഷിപ്പ് വിഷയം ഉന്നയിച്ച് മലയാള സിനിമാ സംഘടനകൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. അമ്മ (AMMA), ഫെഫ്ക (FEFKA), പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം താൻ കേന്ദ്രമന്ത്രിക്ക് കൈമാറിയതായി സുരേഷ് കുമാർ വെളിപ്പെടുത്തി. നിവേദനം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സെൻസർ ബോർഡിലെ ചില ഉദ്യോഗസ്ഥർ സെൻസിബിളല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ജി. സുരേഷ് കുമാർ കുറ്റപ്പെടുത്തി. "സുരേഷ് ഗോപിക്ക് അമർഷമുണ്ട്. അദ്ദേഹം എല്ലാം ഉള്ളിലൊതുക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും," സുരേഷ് കുമാർ പറഞ്ഞു. ഈ വിവാദങ്ങൾക്ക് തുടക്കം 'എമ്പുരാൻ' സിനിമയായിരുന്നുവെന്നും, 'എമ്പുരാനോട്' സെൻസർ ബോർഡ് പുലർത്തിയ അമിത ജാഗ്രതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയായതിനാൽ സുരേഷ് ഗോപിക്ക് പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
English summary:
'Suresh Gopi is deeply hurt, but he keeps everything to himself';Film organizations will raise their voice for JSK," says G. Suresh Kumar