നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി. മുത്തങ്ങ സംഭവത്തിൽ അതിയായ സങ്കടമുണ്ടെന്ന് എ കെ ആന്റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണെന്ന് പറഞ്ഞ എ കെ ആന്റണി താൻ ചെയ്തത് തെറ്റാണെങ്കിൽ ഇതുവരെ ഉള്ള ഏതെങ്കിലും സർക്കാർ ആദിവാസികളെ മുത്തങ്ങയിൽ താമസിപ്പിക്കാൻ തയാറായിട്ടുണ്ടോ എന്നും ചോദിച്ചു. സിബിഐ അന്വേഷണ റിപ്പോർട്ട് ആരെയാണ് കുറ്റപ്പെടുത്തിയതെന്ന് ചോദിച്ച എ കെ ആന്‍റണി അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.
1995 ശിവഗിരിയിൽ നടന്നത് ഏറ്റവും വേദനയുണ്ടാക്കിയ കാര്യമാണെന്നും എ കെ ആന്റണി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. ഹൈക്കോടതി വിധിയുമായി രണ്ടുതവണ അവിടേക്ക് പോയി. എന്നാൽ ഐമാറ്റം നടന്നില്ല. മൂന്നാംവട്ടം കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്ന് കോടതി പറഞ്ഞിരുന്നു. ശിവഗിരിയിൽ നടന്ന സംഭവം നിർഭാഗ്യകരമാണെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.
21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്നു ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നുവെന്നും ആന്റണി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥിയായ കാലം മുതല്‍ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന ആളാണ് ഗുരുദേവന്‍. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും എ കെ ആന്റണി പറഞ്ഞു.
പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ആന്റണിയുടെ ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണപക്ഷത്തെ എംഎല്‍എമാര്‍ ഇന്നലെ പലതവണ പരാമര്‍ശിച്ചിരുന്നു.
.