ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ സ്കൂളിന് കോടതിയിൽ നിന്നും തിരിച്ചടിയേറ്റു. സ്കൂളിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മകൾക്ക് സ്കൂളിൽ പഠിക്കാൻ മാനസിക ബുദ്ധിമുട്ടുണ്ടെന്നും, ടി.സി. വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്നും വിദ്യാർഥിനിയുടെ പിതാവ് അനസ് അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ മാനേജ്‌മന്റിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് പിന്നിൽ സ്കൂൾ മാനേജ്‌മന്റാണെന്നും, അവരുടെ നിലപാട് രാഷ്ട്രീയ പ്രതികരണമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, നിലവിലെ സ്കൂൾ നിയമാവലി അനുസരിച്ച് വന്നാൽ കുട്ടിയെ സ്വീകരിക്കാൻ തയ്യാറാണെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി അറിയിച്ചു. ടി.സി.യുടെ കാര്യത്തിൽ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
English summary;
A request by Pallaruthy St. Rita's School to stay the High Court order allowing a child wearing a headscarf to attend school has been dismissed.