എറണാകുളം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ഒക്ടോബർ 22 ബുധനാഴ്ചയാണ് പ്രസിഡൻ്റ് ശബരിമല ദർശനം നടത്തുന്നത്. ആ സമയത്ത് സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ മറ്റ് ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി.
ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏഴ് വാഹനങ്ങൾക്ക് സന്നിധാനത്തേക്ക് പോകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഗൂര്‍ഖ ജീപ്പിലാകും രാഷ്ട്രപതി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവുകയെന്നാണ് റിപ്പോർട്ടുകൾ. ഈ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കുമാണ് അനുമതി.